Wednesday, November 30, 2011

മുല്ലപ്പെരിയാര്‍ : കേന്ദ്ര പഠന റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍ , റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തി.

 കഴിഞ്ഞ ഒരു പതിറ്റാണ്ടായി പുകയുന്ന വിഷയമാണ് മുല്ലപ്പെരിയാര്‍ ഡാമും അ­തിന്റെ സുരക്ഷയും. പിന്നെ, എന്താണീ വിഷയം പെട്ടെന്ന് ചൂട് പിടിച്ചതും ഇപ്പോള്‍ പൊട്ടിത്തെറിക്കുന്നതും? ഡാമിന്റെ ബലക്ഷയം സംബന്ധിച്ച റൂര്‍ക്കി ഐ.ഐ.ടി യുടെ 2009 ലെ കണ്ടെത്തലിനു ശേഷവും ആരും ഇത്ര വൈകാരികമായി പ്രതികരിച്ചിരു­ന്നില്ല. ഇടുക്കിയിലും മറ്റും ഉണ്ടായ തുടര്‍ചലനങ്ങള്‍ മാത്രമാണോ ഇപ്പോഴത്തെ ആശങ്കയ്ക്ക് അടിസ്ഥാനം? അ­ല്ലെ­ന്നാ­ണ് ഞാന്‍ ന­ടത്തി­യ ചെറിയ അ­ന്വേ­ഷ­ണ­ത്തില്‍ വ്യ­ക്ത­മാ­യ­ത്.  


സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദേശപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സെന്‍ട്രല്‍ സോയില്‍ ആന്റ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്‌­റ്റേഷന്‍ കഴിഞ്ഞ മാര്‍ച്ച് 15 മുതല്‍ മെയ് വരെ വിദൂര നിയന്ത്രിത ജലാന്തര്‍വാഹനം ഉപയോഗിച്ച് നടത്തിയ പരിശോധ­ന­യില്‍ ഡാ­ം ഇ­പ്പോള്‍ നില്‍­ക്കുന്ന­ത് ഏ­റ്റവും അ­പ­ക­ട­ക­രമാ­യ സ്ഥി­തി­യി­ലാ­ണെ­ന്ന് ചൂ­ണ്ടി­ക്കാ­ണി­ക്കുന്നു.

പഠ­നം ന­ടത്തി­യ സം­ഘ­ത്തില്‍­പ്പെട്ട അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതി അം­ഗമാ­യ റി­ട്ട ചീ­ഫ് എ­ഞ്ചി­നീ­യര്‍ എം ശ­ശി­ധ­രന്‍ ഈ വി­ഷ­യ­ത്തി­ന്റെ ഗൗ­ര­വ­ത്തെ­ക്കു­റിച്ച് ജ­ല­വി­ഭ­വ­മന്ത്രി പി.ജെ ജോ­സ­ഫി­നു ഒരു റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ച്ചിരുന്നു. ആ രഹസ്യ റി­പ്പോര്‍­ട്ടി­ന്റെ കോ­പ്പി എനിക്ക് ല­ഭി­ച്ചി­ട്ടുണ്ട്.


2011 മാര്‍ച്ച്, ഏ­പ്രില്‍ മാസങ്ങളില്‍ നടന്ന പരിശോ­ധ­ന­യെ­ക്കു­റി­ച്ച് ജൂണ്‍ 13 നാ­ണ് ശ­ശി­ധ­രന്‍ റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ച്ച­ത്. പഠന റിപ്പോര്‍ട്ട് സുപ്രീംകോടതി ഉന്നതാധികാര സമിതി ഔദ്യോഗികമായി പ്രസിദ്ധീകരിക്കും മുന്‍പ് പൊതുജനങ്ങളുടെ അറിവിലേക്കായി സമര്‍പ്പിക്കുന്നത് നിയമപരമായി നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ കരുതി പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് താനിപ്പോള്‍ കേരളത്തെ ഇതെല്ലാം അറിയിക്കുന്നത് എന്ന് ഈ റിപ്പോര്‍ട്ടിന്‍റെ ആമുഖമായി പറയുന്നു. എ­ന്നാല്‍ ഏ­റ്റ­വും അ­ത്ഭു­ത­ക­രമാ­യ കാര്യം മുല്ല­പ്പെ­രി­യാര്‍ അ­ണ­ക്കെ­ട്ടി­ന്റെ അ­പ­ക­ടാ­വ­സ്ഥ­യെ­ക്കു­റി­ച്ച് ശാ­സ്­ത്രീ­യ­മാ­യി പഠി­ച്ച് നല്‍കി­യ റി­പ്പോര്‍­ട്ടിന്‍­മേല്‍ സര്‍­ക്കാര്‍ നാളിതുവരെ ഒ­രു ന­ട­പ­ടി­യെ­ടു­മെ­ടു­ത്തി­ല്ലെ­ന്ന­താണ്. ഇ­ങ്ങിനെ­യൊ­രു റി­പ്പോര്‍­ട്ടി­നെ­ക്കു­റി­ച്ച് പോലും സര്‍­ക്കാര്‍ ഇ­തുവ­രെ മി­ണ്ടി­യി­ട്ടില്ല. ഇ­ന്ന് തി­രു­വ­ന­ന്ത­പുര­ത്ത് മ­ന്ത്രിസ­ഭാ യോ­ഗ തീ­രു­മാ­നം വി­ശ­ദീ­ക­രിക്ക­വെ മാ­ധ്യ­പ്ര­വര്‍­ത്തകര്‍ ഈ റി­പ്പോര്‍­ട്ടി­നെ­ക്കു­റി­ച്ച് ചോ­ദി­ച്ചെ­ങ്കിലും മു­ഖ്യ­മ­ന്ത്രി ചിരിച്ചുകൊണ്ട് ഒ­ഴി­ഞ്ഞു­മാ­റു­ക­യാ­യി­രുന്നു.
                      ഡാമിന്റെ ബലക്ഷയം സംബന്ധിച്ച ഗുരുത­ര­മാ­യ ക­ണ്ടെ­ത്ത­ലാ­ണ് ശ­ശി­ധ­രന്‍ നല്‍കി­യ റി­പ്പോര്‍­ട്ടി­ലു­ള്ളത്. ഡാ­മി­ന്റെ മു­ഴു­നീ­ള­ത്തില്‍ (1200 അടി) വലിയ വിള്ളല്‍ കാണപ്പെ­ട്ടു­വെ­ന്ന് റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. വെറും രണ്ടടി മാത്രം വീതിയുള്ള ഭാഗങ്ങളും ഡാമിന്റെ ഭിത്തിയില്‍ ഉണ്ട്. ഈ ഭാഗങ്ങളില്‍ സുര്‍ക്കി മിശ്രിതം പാടേ ഒലിച്ചു പോയി, ഭിത്തി ദ്രവിച്ച നിലയിലാ­ണ് ഡാ­മിന്റെ അടിഭാഗം. ഒരു ഭൂകമ്പം ഉണ്ടായാല്‍ ഏതു നിമിഷവും തകരാവുന്ന അവസ്ഥയില്‍ . ജലനിരപ്പില്‍ നിന്നും 119.7 അടി ആഴത്തില്‍ വരെയേ ക്യാമറയ്ക്ക് പോകാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും അതിനു താഴെ കട്ടിയുള്ള ചെളി ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.   





  2011 ജൂണ്‍ 13ന് സംസ്ഥാന ജലവിഭവ മന്ത്രിക്കു നല്‍കിയ റിപ്പോര്‍­ട്ട് പഠ­ന­ത്തി­നായി ആശ്രയിക്കുന്നത് പരിശോധനാ ചിത്രങ്ങളെയും സ്കാനിംഗ് ചിത്രങ്ങളെയുമാണ്. സ്ഥിതി ഇത്രയും ദുര്ബ്ബലമാകയാലും ഇതിന് മുന്‍പ് തമിഴ്നാട് പല റിപ്പോര്‍ട്ടുകളും വളച്ചോടിച്ചതിനാലും കേരളം ഈ വിഷയത്തില്‍ അടിയന്തിരമായി രാഷ്ട്രീയമായോ നിയമപരമായോ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 


                              1200 അടി നീളമുള്ള ഡാമിന്റെ മുഴുവന്‍ നീളത്തിലും വിള്ള­ലു­ണ്ടെ­ന്ന് റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. 95 മുതല്‍ 106 വരെ അടി ഉയരത്തില്‍ ഒന്നര മുതല്‍ മൂന്നര വരെ അടി വീതിയിലാണിത്. ചിലയിടത്ത് കല്ലുകള്‍ ഇളകി പുറത്തേക്ക് തള്ളിയിരി­ക്കു­ക­യാണ്. മറ്റു ചിലയിടത്ത് വന്‍ ദ്വാരങ്ങളാണുള്ളത്. 1979 ­ 81 കാലയളവില്‍ നടത്തിയ കോണ്‍ക്രീറ്റ് ക്യാപ്പിങ്ങും കേബിള്‍ ആങ്കറിങ്ങും ബലപ്പെടുത്തലിനു പകരം ബലക്ഷയമാണ് ഡാമിനുണ്ടാക്കിയതെന്നും ബലപ്പെടുത്തല്‍ ജോലികള്‍ മൂലം ഓരോ അടിയിലും 21.75 ടണ്‍ ഭാരം വെച്ചാണ് കൂടിയതെന്നും ഇവ സൃഷ്ടിച്ച മര്‍ദമാണ് വിള്ളലിന് കാരണമെന്നും എം. ശശിധരന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.  ഡാമിന്റെ ബലക്ഷയത്തെ സംബന്ധിച്ച് ഇത്രയും ആധികാരിക തെളിവുകള്‍ കിട്ടിയതിനാല്‍ തമിഴ്നാടിന്റെ വാദങ്ങള്‍ പൊളിക്കാനും കഴിയുമെന്നാണ് നിയമവിദഗ്ദ്ധരും പറയുന്നത്.
       ഡാമിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ റിക്ടര്‍ സ്‌­കെയിലില്‍ 4 ന് മുകളില്‍ ഉണ്ടാകാവുന്ന ഭൂചലനം ഡാമിന് ഗുരുതര ഭീഷണിയാണെന്നും പരാമര്‍ശമുണ്ട്. ജൂലായ് 26 ന് 3.8 ഉം നവംബര്‍ 18ന് 3.4ഉം തീവ്രതയുള്ള ഭൂചലനങ്ങളാണ് ഇടുക്കിയിലുണ്ടായത്. ഇത് മുല്ലപ്പെരിയാര്‍ ഡാമില്‍ പുതിയ വിള്ളലും ചോര്‍ച്ചയും സൃഷ്ടിച്ചിട്ടുണ്ട്. റിക്ടര്‍ സ്‌­കെയിലില്‍ 6.5 വരെയുള്ള ഭൂചലനം ഇടുക്കി ജില്ലയില്‍ പ്രതീക്ഷിക്കാമെന്ന് സെസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായി വ്യക്തമാക്കിയിട്ടുണ്ട്. ജൂലായ് 26ന് ശേഷം മുല്ലപ്പെരിയാറിന്റെ സമീപപ്രദേശങ്ങളില്‍ 22 തവണ ഭൂചലനമുണ്ടായി. ഇവ തുടര്‍ ചലനങ്ങളല്ല, സ്വതന്ത്ര ചലനങ്ങളാണെന്നും കൂടുതല്‍ ശക്തിയോടെ വീണ്ടും ഉണ്ടാകാമെന്നുമാണ് സെസ് മേധാവിയുടെ വിലയിരുത്തല്‍. അപ്പോഴെല്ലാം ഈ റിപ്പോര്‍ട്ട് മന്ത്രി.പി.ജെ ജോസഫിന്റെ ഫയലില്‍ ഉറങ്ങുകയായിരുന്നു.
 
മുല്ല­പ്പെ­രി­യാ­റി­ന്റെ സു­ര­ക്ഷ എത്രമാത്രം അപകടത്തിലാണ് എന്ന് ശാസ്ത്രീയമായി തെ­ളി­യി­ക്കു­ന്ന റി­പ്പോര്‍­ട്ട് ലഭിച്ചിട്ടും ആ­റ് മാ­സ­ക്കാ­ലം സര്‍­ക്കാര്‍ തി­രിഞ്ഞു­നോ­ക്കി­യി­ല്ലെ­ന്ന­താ­ണ് ഏ­റെ അ­ത്ഭു­ത­കരം. 'അതിവേഗം ബഹുദൂരം' എന്ന മുദ്രാവാക്യവുമായി ഭരണത്തില്‍ ഏറിയ സര്‍ക്കാരാണ് ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാന്‍ അഞ്ച് മാസം വൈകിയത് എന്നത് സര്‍ക്കാരിന്റെ, പ്രത്യേകിച്ച് ജലവിഭവ വകുപ്പ് മന്ത്രിയായ പി. ജെ ജോസഫിന്റെ ഗൌരവമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ ഭൂചലനം സൃഷ്ടിച്ച ഭീതി മൂലം നാട്ടുകാര്‍ സമരവുമായി രംഗത്തിറങ്ങിയ ശേഷമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് എന്നത് മുഖ്യധാരാ മാധ്യമങ്ങളും പറയുന്നില്ല.  
                        ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 35 ലക്ഷത്തോളം ആളുകളുടെ ജീവനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു വിഷയം, തന്‍റെ ജോലിയെപ്പോലും ബാധിക്കുമായിരുന്നിട്ടും എം.ശശിധരന്‍ എന്ന ഉദ്യോഗസ്ഥന്‍ പൊതു താല്‍പ്പര്യം മുന്‍നിര്‍ത്തി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും  ആ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാതെ കുറ്റകരമായ അലംഭാവം കാണിച്ച സര്‍ക്കാരിന്‍റെ ആ വീഴ്ചയ്ക്ക് ആരാണ് ജനങ്ങളോട് മറുപടി പറയുക? ഈ ഭീഷണി നിലനില്‍ക്കുമ്പോള്‍ ജൂലൈ,ആഗസ്റ്റ്‌, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സര്‍ക്കാര്‍ എന്തു ചെയ്യുകയായിരുന്നു? ബാലകൃഷ്ണപിള്ളയെ എങ്ങനെ പുറത്തിറക്കാം,  ചട്ടവിരുദ്ധമായി എങ്ങനെ നിര്‍മ്മല്‍ മാധവിനു സീറ്റ് നല്‍കാം, എങ്ങനെ കൂടുതല്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാം, രാധാകൃഷ്ണ പിള്ളമാരെ എങ്ങനെ സംരക്ഷിക്കാം, ടോമിന്‍ തച്ചങ്കരിയെ എങ്ങനെ തിരിച്ചെടുക്കാം എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്തുകയായിരുന്നു എന്നാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാകില്ല. 'ജനസമ്പര്‍ക്ക യാത്ര'യുടെ പേരില്‍ വില്ലേജ് ഓഫീസറുടെ വരെ ജോലിഏറ്റെടുത്തു ചെയ്യുന്ന ഉമ്മന്‍ചാണ്ടി, ഒരു സംസ്ഥാനത്തെത്തന്നെ ദോഷകരമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ പണി ആരാണ് ചെയ്യേണ്ടത് എന്നതിന്‌ മറുപടി പറഞ്ഞേ തീരൂ.  

                      UDF സര്‍ക്കാരിന്‍റെ, വ്യക്തിപരമായി പി.ജെ ജോസഫിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായ ഈ അലംഭാവം മലയാളിക്ക് ഒരു കാലവും പൊറുക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഇടതായാലും വലതായാലും, ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവന്‍ പോകുന്ന വിഷയങ്ങളില്‍പ്പോലും അലംഭാവം കാണിക്കുന്ന ഇത്തരം രാഷ്ട്രീയ നേതൃത്വത്തെയാണോ നാം നമ്മുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നത് എന്ന് മലയാളി ഇനിയെങ്കിലും ചിന്തിക്കണം.

Monday, November 21, 2011

BRAI ബില്‍ : കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു തിരിച്ചടിയോ?



ബയോ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (BRAI) ബില്‍ എന്ന പേരില്‍ ഒരു ബില്‍ നവംബര്‍ 22 പാര്‍ലമെന്‍റ് മുന്‍പാകെ അവതരിപ്പിക്കാന്‍ പോകുകയാണ്. ജനിതകമാറ്റം അടക്കമുള്ള ജനിതക പരീക്ഷണങ്ങള്‍ സംബന്ധിച്ച നിയന്ത്രണം ലക്ഷ്യമിട്ടാണ് ബില്‍ അവതരിപ്പിക്കുന്നത്‌ എന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം. എന്നാല്‍ ഈ ബില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് തന്നേ ഇതിന്‍റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. കോണ്ഗ്രസ്, ബി.ജേ.പി, ഇടതുപക്ഷം അടക്കം പാര്‍ട്ടി ഭേദമന്യേ അംഗങ്ങള്‍ ഈ ബില്ലിന്റെ അവതരണത്തെ എതിര്‍ത്തതിനെ തുടര്‍ന്നു അവതരണം മാറ്റി വെച്ചിരുന്നു. അതാണ് ഇപ്പോള്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

ജനിതക മാറ്റം സംബന്ധിച്ച പരീക്ഷണങ്ങളും അവയുടെ ഉപയോഗവും ഇപ്പോള്‍ പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലാണ്. ഈ ബില്‍ നിയമമാകുന്നതോടെ അതിന്‍റെ നിയന്ത്രണം പൂര്‍ണ്ണമായും ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലാകും. ഈ ബില്‍ അവതരിപ്പിക്കുന്നത്‌ തന്നേ നിയമവിരുദ്ധമായി ആണ് എന്നതാണ് പ്രധാന എതിര്‍പ്പ്. ഇപ്പോള്‍ പരിസ്ഥിതി,കൃഷി,ആരോഗ്യ മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള ഒരു വിഷയത്തില്‍ എങ്ങനെയാണു ശാസ്ത്ര-സാങ്കേതിക മന്ത്രാലയം ഒരു ബില്‍ കൊണ്ടുവരുന്നത് എന്നത് തന്നേ ഇതിന്‍റെ സാധുത ചോദ്യം ചെയ്യുന്നു.

ശാസ്ത്ര സാങ്കേതിക മന്ത്രാലയം എന്നാല്‍ ഇത്തരം പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മന്ത്രാലയമാണ്. അവരെ നിയന്ത്രണം ഏല്‍പ്പിക്കുന്നത് നൈതികമായി ശരിയല്ല. വനമേഖലയില്‍ നടക്കുന്ന ഖനനം പോലുള്ള പ്രവര്‍ത്തികളുടെ നിയന്ത്രണം വ്യവസായ വകുപ്പിനെ ഏല്‍പ്പിക്കും പോലുള്ള ഒരു മണ്ടത്തരം ആകുമിത്. പ്രൊമോഷനും നിയന്ത്രണവും ഒരിക്കലും ഒരുമിച്ചു ചേരുന്ന രണ്ട് സംഗതികളല്ല.

മറ്റൊരു പ്രധാന പ്രശ്നം, ഇത് സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നു കയറുന്നു എന്നതാണ്. സെക്ഷന്‍ രണ്ടില്‍ ഇങ്ങനെ പറയുന്നു
"It is hereby declared that it is expedient in the public interest that the Union take under its control the regulation of organisms, products and processes of modern biotechnology."

നേരത്തെ സംസ്ഥാനങ്ങളുടെ അധികാരം മാനിച്ചുകൊണ്ട്, ജനിതക പരീക്ഷണങ്ങള്‍ മണ്ണില്‍ നടത്തണോ വേണ്ടയോ എന്ന് അതതു സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാം എന്ന് കേന്ദ്രസര്‍ക്കാര്‍ (പരിസ്ഥിതി മന്ത്രാലയം) വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ബീഹാര്‍, കേരളം തുടങ്ങിയ 11 സംസ്ഥാനങ്ങള്‍ ജനിതക വിമുക്തമായി പ്രഖ്യാപിക്കപ്പെടുകയും അത് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു.
ജനിതക വിളകള്‍ സംസ്ഥാനത്ത് പരീക്ഷിക്കണോ വേണ്ടയോ എന്ന തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അത് നടക്കട്ടെ. എന്നാല്‍ അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അധികാരം വേണമെന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടാവാന്‍ സാധ്യതയില്ല. ഈ ബില്ലോട് കൂടി സംസ്ഥാനങ്ങള്‍ക്ക് അത്തരം വിവേചന അധികാരങ്ങള്‍ നഷ്ടപ്പെടുകയാണ്. ഇത് സംസ്ഥാനത്തിന്‍റെ അധികാരതില്‍ കേന്ദ്രം കടന്നു കയറുന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഫെഡറല്‍ ജനാധിപത്യ സ്വഭാവത്തിന് തന്നേ ഇത് അപകടകരമാണ്.


മറ്റൊരു പ്രധാന കാര്യം, ഈ പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുന്ന അതോറിറ്റിയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കും എന്നതാണ്. ബി.ടി വഴുതന സംബന്ധിച്ച മുഴുവന്‍ വിവാദവും ഉണ്ടായത്, വിവരാവകാശനിയമം വഴി പുറത്തു വന്ന രേഖകള്‍ അടിസ്ഥാനപ്പെടുത്തി ആണെന്നതിനാല്‍, ഇത്തരം വിഷയങ്ങളില്‍ സുതാര്യത ഉറപ്പ് വരുത്താനും പൊതുജന ആശങ്ക അകറ്റാനും വിവരാവകാശ നിയമത്തെ മറികടക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇതിന് പിന്നില്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ ആണ്. അതും എതിര്‍ക്കപ്പെടെണ്ടതാണ്.

നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ ഈ ബില്‍ അവതരിപ്പിക്കുന്നതിനെ തന്നേ പാര്‍ട്ടി ഭേദമന്യേ അംഗങ്ങള്‍ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. സി.പി.എം , ബി.ജേ.പി, ആര്‍.ജേ.ഡി എന്നിവയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഈ ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു അഭിപ്രായം പറഞ്ഞു. അത് സ്വാഗതാര്‍ഹാമാണ്. എന്നാല്‍ കേരളത്തെ ബാധിക്കുന്ന പ്രശ്നത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ബോധിപ്പിക്കാന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഉള്ള മുഖ്യമന്ത്രിയും മന്ത്രിമാരും ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ല എന്നാണ് കരുതുന്നത്.

ബില്ലിലെ വ്യവസ്ഥകളെ എതിര്‍ക്കുക എന്നതിന്‌ പകരം, ഈ ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തെ തന്നേ എതിര്‍ക്കേണ്ടതുണ്ട് എന്നാണ് എനിക്ക്‌ തോന്നുന്നത്. പല തരത്തിലും ഇത് സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണ്. ജനിതകമാറ്റത്തെ അനുകൂലിക്കുന്നവര്‍ പോലും ഇതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ യോജിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ എം.പി മാരും ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങക്ക്
ഡ്രാഫ്റ്റ് ബില്‍ http://dbtindia.nic.in/Draft%20NBR%20Act_%2028may2008.pdf
ക്രിട്ടിസിസം http://indiagminfo.org/?page_id=82.


.