Thursday, May 10, 2012

വ്യാജപരസ്യം നല്‍കി കബളിപ്പിക്കല്‍ : ഇന്ദുലേഖ, ധാത്രി, ശ്രീധരീയം ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു, വാര്‍ത്ത മുക്കി.



തിരുവനന്തപുരം: തെറ്റായ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിച്ച കുറ്റത്തിനു പ്രമുഖ ഉല്‍പ്പന്നങ്ങള്‍ ഡ്രഗ്‌സ് കണ്ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇന്ദുലേഖ, ധാത്രി, ശ്രീധരീയം എന്നിവയുടെ ഉല്‍പ്പന്നങ്ങളാണ്  സംസ്ഥാനവ്യാപകമായി റെയ്ഡ് നടത്തി പിടിച്ചെടുത്തത്. ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ സൂക്ഷിപ്പ് കേന്ദ്രങ്ങളും നിര്‍മ്മാണ കേന്ദ്രങ്ങളിലും ഇന്ന് രാവിലെ മുതലായിരുന്നു ഡ്രഗ്‌സ് കണ്ട്രോള്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയ്ഡ്. ശ്രീധരീയം സ്മാര്‍ട്ട് ലീന്‍, ഇന്ദുലേഖ ഗോള്‍ഡ് ഹെയര്‍ കെയര്‍ ഓയില്‍ , ധാത്രി ഫെയര്‍ ക്രീം,  ധാത്രി ഹെയര്‍ ഓയില്‍ എന്നീ പ്രമുഖ ഉല്‍പ്പന്നങ്ങള്‍ വ്യാജ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുകയായിരുന്നു എന്നും സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയ ഉല്‍പ്പന്നങ്ങള്‍ അല്ല വിപണിയില്‍ ഇറക്കിയതെന്നും റെയ്ഡില്‍ കണ്ടെത്തി. തുടര്‍ന്ന് അമ്പതു ലക്ഷത്തോളം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഡ്രഗ്‌സ് ആന്‍ഡ് മാജിക്കല്‍ റെമഡീസ് ആക്റ്റ് പ്രകാരം വ്യാജപരസ്യം നല്‍കിയതിനും മിസ് ബ്രാന്റിംഗ് നടത്തിയതിനും ഉപഭോക്താക്കളെ വഞ്ചിച്ചതിനും നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  റെയ്ഡ് സംബന്ധിച്ച വാര്‍ത്ത എല്ലാ ചാനലുകളേയും അറിയിച്ചെങ്കിലും കമ്പനികള്‍ ഇടപെട്ട് വാര്‍ത്ത മുക്കി.

ഈയിടെയായി ധാത്രി, ഇന്ദുലേഖ, ശ്രീധരീയം എന്നീ പ്രമുഖ ബ്രാന്‍ഡുകള്‍ വലിയ തോതില്‍ പരസ്യം നല്‍കിയിരുന്നു. മുടി കൊഴിച്ചില്‍ തടയുന്നു, മുടി വളര്‍ത്തുന്നു, തടി കുറയ്ക്കുന്നു എന്നിങ്ങനെ ഉപഭോക്താവിനെ വഞ്ചിക്കുന്ന രീതിയില്‍ ആണ് പരസ്യം നല്‍കുന്നത്.

ഇതാ സാമ്പിള്‍ :            ധാത്രി            ശ്രീധരീയം        ഇന്ദുലേഖ  


വ്യാജ അവകാശവാദം പരസ്യം നല്‍കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച പരാതിയിന്മേല്‍ ആരോഗ്യവകുപ്പ് സെക്രെട്ടറി നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇന്നീ റെയ്ഡും നടപടികളും ഉണ്ടായത്.  പരസ്യത്തിലൂടെ തെറ്റായ അവകാശവാദം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് ഡ്രഗ്‌സ് ആന്‍ഡ് മാജിക്കല്‍ റെമഡീസ് ആക്റ്റ് പ്രകാരം ഒരു വര്ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ലൈസന്‍സ് ലഭിച്ച ഉല്‍പ്പന്നങ്ങള്‍ അല്ലാതെ വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണിയില്‍ എത്തിച്ചതിനു മിന്‍സ് ബ്രാന്റിങ്ങിനും കേസെടുത്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് അയക്കുമെന്നും തുടര്‍നടപടി സ്വീകരിക്കുമെന്നും ഇത്തരം പരസ്യങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകാതെ നോക്കണമെന്നും ഡ്രഗ്‌സ് കണ്ട്രോളറുടെ ഓഫീസ് അറിയിച്ചു.

ഈ വിവരം അറിഞ്ഞിട്ടും വാര്‍ത്താ ചാനലുകള്‍ ഒന്നും ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയില്ല. ലക്ഷക്കണക്കിനു രൂപയുടെ പരസ്യമാണ് മൂന്നു ബ്രാന്‍ഡുകളും മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. നേരത്തെ ഈസ്‌റ്റേണ്‍ ഫാക്ടറിയില്‍ റെയ്ഡ് നടത്തി മുളകുപൊടി നശിപ്പിച്ച വാര്‍ത്തയും മറ്റു മാധ്യമങ്ങള്‍ മുക്കിയിരുന്നു. ബന്ധപ്പെട്ട കമ്പനികളുടെ പ്രതികരണം അറിയാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല.