Showing posts with label ദേവസ്വം ബോര്‍ഡ്. Show all posts
Showing posts with label ദേവസ്വം ബോര്‍ഡ്. Show all posts

Saturday, February 12, 2011

മകരജ്യോതി: അന്വേഷണത്തിനും നടപടിക്കും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം !!


ശബരിമലയിലെ പൊന്നമ്പല മേട്ടില്‍ മകരജ്യോതി കത്തിച്ചു ദേവസ്വം ബോര്‍ഡ് ഭക്തരെ പറ്റിക്കുകയാണ് എന്ന ആരോപണത്തില്‍ അന്വേഷണം നടത്തില്ല, അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നോ?  ഹൈക്കോടതിയില്‍ ഇങ്ങനെ സത്യവാന്ഗ്മൂലം സമര്‍പ്പിചിരുന്നോ? 

എങ്കില്‍ അതൊരു 'കള്ളവാങ്ങ്മൂലം' ആയിരുന്നു. !!

ദേവസ്വം ബോര്‍ഡ് കേരളത്തിന്‌ വെളിയില്‍ നിന്നും വരുന്ന ആയിരക്കണക്കിന് ഭക്തജനങ്ങളെ വഞ്ചിക്കുന്നു എന്നും പൊന്നമ്പല മേട്ടിലെ വനഭൂമി കേന്ദ്രാനുമതിയില്ലാതെ വനേതര പ്രവര്‍ത്തിയായ മകരവിളക്ക്‌ കത്തിക്കല്‍ പ്രക്രിയക്ക് വിട്ടു കൊടുക്കുന്നു എന്നും കാണിച്ചു ചുമ്മാ, വെറും ചുമ്മാ ഒരു പരാതി ഞാന്‍ മുഖ്യമന്ത്രിക്ക് അയച്ചിരുന്നു.
 Petition No.1684/CMPGRC/SK/2011/GAD; dt: 21.01.2011

ഞാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അടിയന്തിര നടപടി എടുത്തു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡിനോടും (അടീഷണല്‍ ചീഫ് സെക്രെട്ടറി, ദേവസ്വം റവന്യൂ) വനപ്രദേശം വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ വനം-വന്യജീവി വകുപ്പിനോടും (അടീഷണല്‍ ചീഫ് സെക്രട്ടറി, വനം വകുപ്പ്) ജനുവരി ഇരുപത്തി ഒന്നിന് മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'സുതാര്യ കേരളം'  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. !! മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലായ 'സുതാര്യ കേരളം' അടീഷണല്‍ സെക്രട്ടറി ആണ് ഈ പരാതി അന്വേഷിക്കാന്‍ ഉത്തരവിട്ടതായി എന്നെ ഇ-മെയില്‍ മുഖാന്തരം അറിയിച്ചത്.

ജനുവരി 21 നു അന്വേഷണത്തിന് ഉത്തരവിടുകയും , ഒരാഴ്ച കഴിഞ്ഞ് ജനുവരി 27 നു അന്വേഷണം നടത്താന്‍ ഉദ്ദേശമില്ല എന്ന് പറയുകയും ചെയ്തത്, മുഖ്യമന്ത്രിയേ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതാവാനാണ് സാധ്യത. ഇത് സംബന്ധിച്ച് ഇന്നലെ ഹൈക്കോടതി വീണ്ടും സര്‍ക്കാരിനോട് അന്വേഷണ റിപ്പോര്‍ട്ട് തേടിയിരുന്നു. ഏതായാലും വരാനിരിക്കുന്ന റിപ്പോര്‍ട്ടില്‍ വനം വകുപ്പും ദേവസ്വം വകുപ്പും എന്തു നിലപാട് എടുക്കും എന്ന് കാത്തിരുന്നു കാണാം. 

സുതാര്യ കേരളം പരിഗണിക്കുന്ന പരാതിയിന്മേല്‍ പതിനഞ്ചു ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പുകള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ ഈ വിഷയത്തില്‍ നാളിതുവരെ അത്തരം റിപ്പോര്‍ട്ടുകള്‍ ഒന്നും നല്‍കിയിട്ടില്ല എന്നാണ് അറിയുന്നത്.