Tuesday, June 26, 2012

ഹാരിസണ് വേണ്ടി വ്യാജരേഖ സാക്ഷ്യപ്പെടുത്തിയ ആള്‍ കേസിന്റെ വാദം കേള്‍ക്കുന്ന ഹൈക്കോടതി ജഡ്ജി

കൊച്ചി: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശം നിയമവിരുദ്ധമായി സൂക്ഷിക്കുന്ന 25630 ഏക്കര്‍ ഭൂമി സംബന്ധമായ എല്ലാ കേസുകളും ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നത് അതേ കേസില്‍ ഹാരിസണ്‍ കമ്പനിക്കു വേണ്ടി വ്യാജരേഖ സാക്ഷ്യപ്പെടുത്തിയ വ്യക്തി തന്നെ. കമ്പനി 1996 മുതല്‍ വിവിധ കേസുകളില്‍ ഹാജരാക്കിയ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസിലെ 1600/1923 നമ്പര്‍ ആധാരം എന്ന് അവകാശപ്പെടുന്ന ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു ആധാരം  ഹാരിസണ്‍ മലയാളവും സര്‍ക്കാരും തമ്മില്‍ നടക്കുന്ന കേസുകളില്‍ അടിസ്ഥാന രേഖയാണ്. എന്നാല്‍ കമ്പനി ഹാജരാക്കിയ ഇംഗ്ലീഷ് ഭാഷയിലുള്ള ഈ ആധാരം വ്യാജമാണെന്ന തെളിവുകള്‍ സര്‍ക്കാരിന് ലഭിച്ചു. കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സൂക്ഷിക്കുന്ന ഒറിജിനല്‍ ആധാരത്തിന്റെ അസ്സല്‍ പകര്‍പ്പ്  മലയാളത്തില്‍ ഉള്ളതാണ്. 1996 ല്‍ കമ്പനിക്കു വേണ്ടി വ്യാജ ഇംഗ്ലീഷ് ആധാരം സാക്ഷ്യപ്പെടുത്തി നല്‍കിയ അന്നത്തെ കൊച്ചി നോട്ടറി പയസ് കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ്. അദ്ദേഹം ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് ഹാരിസണ്‍ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിന്മേലും വാദം കേള്‍ക്കുന്നത്. കഴിഞ്ഞയാഴ്ച വരെ ജസ്റ്റിസ്.വി. ചിദംബരേഷിന്റെ സിംഗിള്‍ ബെഞ്ചില്‍ വാദം നടന്ന ഈ കേസുകള്‍ ഇന്നലെ ജസ്റ്റിസ്.പയസ് കുര്യാക്കോസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിലേക്ക് പൊടുന്നനെ മാറ്റുകയായിരുന്നു. കമ്പനി വ്യാജ ആധാരങ്ങള്‍ ചമച്ച് ഭൂമി കയ്യേറി, കോടതിയില്‍ ഹാജരാക്കിയത് വ്യാജ ആധാരമാണ് എന്നിങ്ങനെയുള്ള സര്‍ക്കാരിന്റെ വാദം സര്‍ക്കാര്‍ വക്കീല്‍ അവതരിപ്പിക്കേണ്ടത് അതേ രേഖ ഹാരിസണ്‍ കമ്പനിക്കു വേണ്ടി സാക്ഷ്യപ്പെടുത്തി നല്‍കിയ പയസ് കുര്യാക്കോസിന് മുന്നിലാണ് എന്നതാണ് ഏറെ രസകരം. സര്‍ക്കാര്‍ തീരുമാന പ്രകാരം അന്വേഷണം നടന്നാല്‍ കേസില്‍ പ്രതിയാകേണ്ടയാള്‍ കേസിന്റെ വാദം കേട്ട് വിധി പറയുന്ന  ഞെട്ടിപ്പിക്കുന്ന സ്ഥിതിയാണ് ഇത്. നീതിപീഠത്തെ അവഹേളിച്ചു കൊണ്ട് നടക്കുന്ന ഈ നാടകം തെളിവുകള്‍ സഹിതം 'ഡൂള്‍ ന്യൂസ്' പുറത്തു കൊണ്ടുവരുന്നു.

ഹാരിസന്റെ അനധികൃത ഭൂമി സംബന്ധിച്ച് അന്വേഷിക്കാന്‍ ഇടതുസര്‍ക്കാറിന്റെ കാലത്ത് ചുമതലപ്പെടുത്തിയ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഹാരിസണ്‍ മലയാളം നാളിതുവരെ നടത്തിയ വ്യാജരേഖാ നിര്‍മ്മാണം സംബന്ധിച്ച തെളിവുകള്‍ നിരത്തുന്നത്. കമ്പനി കൈവശം വെച്ച് അനുഭവിച്ചു പോരുന്ന ഭൂമികളില്‍ 54943 ഏക്കര്‍ ഭൂമി മൂന്നു ആധാരങ്ങളില്‍ ആണ്. ഇതില്‍ 25630 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് കമ്പനി ഹാജരാക്കുന്ന രേഖ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 1600/1923 നമ്പരായി രജിസ്ടര്‍ ചെയ്തു എന്നവകാശപ്പെടുന്ന ഇംഗ്ലീഷ് ഭാഷയിലുള്ള  ഒരു ആധാരമാണ്. രജിസ്ട്രേഷന്‍ നിയമത്തിലെ ഫയലിംഗ് ചട്ടങ്ങള്‍ പ്രകാരം ഒരു ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതേ ഭാഷയിലുള്ള പകര്‍പ്പുകളാകണം ഫയലിംഗ് കോപ്പികളായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ സൂക്ഷിക്കേണ്ടത്. എന്നാല്‍ ഈ നമ്പരില്‍ ഉള്ള ഒറിജിനല്‍ ആധാരം കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ളത് മലയാള ഭാഷയില്‍ ഉള്ളതാണ്. കൊല്ലം സബ് രജിസ്ട്രാര്‍ ഇത് വ്യക്തമാക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ക്ക് അയച്ച കത്ത് ചുവടെ കാണാം.


കമ്പനി ഹാജരാക്കിയ ഇംഗ്ലീഷില്‍ ഉള്ള ആധാരമായിരുന്നു ഒറിജിനല്‍ എങ്കില്‍ അതാകുമായിരുന്നു ഓഫീസില്‍ സൂക്ഷിക്കുക. അതായത് ഇപ്പോള്‍ കമ്പനി ഹാജരാക്കുന്നതല്ല യഥാര്‍ത്ഥ ആധാരം. അതില്‍ നിരവധി തിരുത്തലുകള്‍ വരുത്തി കൂടുതല്‍ ഭൂമി അവകാശപ്പെടുന്നതായും സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം റിപ്പോര്‍ട്ട് കണ്ടെത്തി.

1996 മുതല്‍ വിവിധ കോടതികളില്‍ ഹാരിസണ്‍ കമ്പനി അവരുടെ കയ്യിലുള്ള ഇംഗ്ലീഷ് ആധാരത്തിന്റെ നോട്ടറി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കുന്നുണ്ട്. എന്നാല്‍ 2007 മാര്‍ച്ച് 20 നു ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ലീഗല്‍ മാനേജരായ എം.വി.എച് മേനോന്‍ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കമ്പനിക്കു കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി പ്രസ്തുത ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യപ്പെട്ടിരുന്നു.





കമ്പനിയുടെ കയ്യില്‍ അസ്സല്‍ ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി നേരത്തെ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു അപേക്ഷ നല്‍കേണ്ടിയിരുന്നില്ല എന്ന നിഗമനത്തിലാണ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എത്തിയത്. അതായത് നോട്ടറി സാക്ഷ്യപ്പെടുത്തി നല്‍കുമ്പോള്‍ ഒറിജിനല്‍ ആധാരം കമ്പനിയുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴുമില്ല. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച് കമ്പനി ഹാരജാക്കുന്നത് വ്യാജരേഖയാണെന്ന ഈ കണ്ടെത്തല്‍ ആണ് ഈ കേസില്‍ സര്‍ക്കാരിന്റെ പ്രധാന വാദം. ഒറിജിനല്‍ ഇല്ലാതെ നോട്ടറി സാക്ഷ്യപ്പെടുത്തിയ ഈ കേസ് ഗൌരവമായ അന്വേഷണം നടത്താന്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം 2010 ല്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് 'ഡൂള്‍ ന്യൂസി'ന് ലഭിച്ചു.




ആധാരം സാക്ഷ്യപ്പെടുത്തിയ ആള്‍ ഇന്ന് ഹൈക്കോടതി ജഡ്ജി ; കേസന്വേഷണ ശുപാര്‍ശ അട്ടിമറിക്കപ്പെട്ടു.

എന്തുകൊണ്ടാണ് ഹാരിസണ്‍ മലയാളത്തിന്റെ വ്യാജരേഖാ സാക്ഷ്യപ്പെടുത്തല്‍ കേസുകള്‍ അന്വേഷിക്കണമെന്ന സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ശിപാര്‍ശ അട്ടിമറിക്കപ്പെട്ടത് എന്നാണു പിന്നീട് ഡൂള്‍ ന്യൂസ് അന്വേഷിച്ചത്. ആ അന്വേഷണം ഞങ്ങളെ എത്തിച്ചത് 1996 ല്‍ കമ്പനിക്കു ആധാരം സാക്ഷ്യപ്പെടുത്തി നല്‍കിയ നോട്ടറിയില്‍ ആണ്. പയസ് സി.കുര്യാക്കോസ് എന്ന അന്നത്തെ കൊച്ചിന്‍ താലൂക്ക് നോട്ടറിയാണ്‌ 104 പേജ് വരുന്ന ആധാരത്തിന്റെ കോപ്പി കമ്പനിക്കായി സാക്ഷ്യപ്പെടുത്തിയത്.  ഇതിലെ ആദ്യപേജില്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ 25 ഷീറ്റുകള്‍ ആണ് സാക്ഷ്യപ്പെടുത്തുന്നത് എന്ന് പയസ് കുര്യാക്കോസ് വ്യക്തമായി എഴുതിയിട്ടുണ്ട്. എന്നാല്‍ 104 പേജ് വരുന്ന ആധാരത്തിന്റെ മുഴുവന്‍ പേജുകളിലും അദ്ദേഹത്തിന്റെ സീലും ഒപ്പും ഉണ്ട് !!




ഇതില്‍ നൂറ്റി മൂന്നാമത്തെ പേജ് സാക്ഷ്യപ്പെടുത്തുമ്പോള്‍ നോട്ടറിയുടെ ഒപ്പിനു താഴെ തീയതി ഇട്ടിരിക്കുന്നത് വ്യക്തമാണ്. 03-05-96 തീയതിയിലാണ് പയസ് കുര്യാക്കോസ് 25 പേജുള്ള ഒറിജിനല്‍ കണ്ടു എന്നും പറഞ്ഞ് 104 പേജ് വ്യാജരേഖ സാക്ഷ്യപ്പെടുത്തിയത്.



എന്നാല്‍ പയസ് കുര്യാക്കോസ് സാക്ഷ്യപ്പെടുത്തിയ ആ ദിവസത്തിന് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം 2006 സപ്തംബര്‍ 18 നാണ് ഒറിജിനല്‍ ആധാരം ലഭിക്കാന്‍ കമ്പനി സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് എന്ന് കമ്പനി തന്നെ രണ്ടാമത് നല്‍കിയ കത്തില്‍ നിന്നും വ്യക്തമാണ്. ഒറിജിനലിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നാളിതുവരെ അവര്‍ക്ക് ലഭിച്ചിട്ടുമില്ല. ഇന്നുവരെ കമ്പനിയെ കേസുകളില്‍ തുണച്ച , നിലവിലുള്ള കേസുകളില്‍ കമ്പനിയും സര്‍ക്കാരും ഹാജരാക്കിയിരിക്കുന്ന ഇംഗ്ലീഷ് ഭാഷയിലെ ആധാരം വ്യാജമാണെന്നും അതില്‍ അന്വേഷണം നടത്തണമെന്നും സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി കണ്ടെത്തുമ്പോള്‍ അത് സാക്ഷ്യപ്പെടുത്തി നല്‍കിയത് ഇപ്പോള്‍ ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജി ആയ ജസ്റ്റിസ്.പയസ്. സി കുര്യാക്കോസ് ആണെന്നതിനുള്ള തെളിവ് സഹിതം ആ വാര്‍ത്ത ഞങ്ങള്‍ പുറത്തു വിടാന്‍ തീരുമാനിച്ചു. ജസ്റ്റിസ് ചിദംബരേഷിന്റെ സിംഗിള്‍ ബെഞ്ചിലും മറ്റു വിവിധ ബെഞ്ചുകളിലുമായി നടന്നിരുന്ന ഹാരിസണ്‍ കേസുകളില്‍ ഈ വാര്‍ത്ത സര്‍ക്കാരിനെ സഹായിക്കും എന്നതായിരുന്നു ഞങ്ങളുടെ പ്രതീക്ഷ.


ഹാരിസണ്‍ കേസുകള്‍ അട്ടിമറിക്കപ്പെടുന്നു.

ജസ്റ്റിസ് ചിദംബരേഷ് വിശദമായി വാദം കേട്ട ഹാരിസണ്‍ കേസുകളില്‍ അവസാന വാദം പറയാനിരിക്കെയാണ് കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച ഒരു കത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന് ലഭിക്കുന്നത്. ഹാരിസണ്‍ മലയാളത്തിന്റെ വക്കീലന്മാരായിരുന്ന മേനോന്‍ ആന്‍ഡ്‌ പൈ അസോസിയേറ്റ്സ് എന്ന കൊച്ചിയിലെ പ്രമുഖ സ്ഥാപനവുമായി ജസ്റ്റിസ് ചിദംബരെഷിനു ബന്ധമുണ്ടെന്നും അദ്ദേഹം ഈ കേസുകള്‍ കേള്‍ക്കുന്നത് സര്‍ക്കാരിന്റെയും പൊതുസമൂഹതിന്റെയും താല്‍പ്പര്യത്തിനു വിരുദ്ധമാണെന്നും ആയിരുന്നു കത്തിലെ സൂചന. ഇതേ തുടര്‍ന്ന് കേസ് കേള്‍ക്കുന്നതില്‍ നിന്നും ജസ്റിസ് ചിദംബരേഷ് സ്വയം പിന്മാറി. പിന്നീടാണ് ഹാരിസനുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ഇന്ന് ജസ്റ്റിസ് പയസ് കുര്യാക്കോസും ജസ്റ്റിസ് എ. വി രാമകൃഷ്ണ പിള്ളയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റുന്നത്. ഇന്നലെ ഡിവിഷന്‍ ബെഞ്ചില്‍ 18 - മത്തെ കേസായി ഈ കേസുകള്‍ പരിഗണിക്കുകയും വാദം കേള്‍ക്കുകയും ചെയ്തു.  അവസാന വാദത്തിനായി കേസ് ജൂലൈ 20 ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ റിപ്പോര്‍ട്ട് കണ്ടെത്തലുകള്‍ അംഗീകരിക്കണോ, കമ്പനിയുടെ ആധാരം വ്യാജമാണോ  എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടത് ഇനി ആ കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിയാണ്. എന്നാല്‍ ഇക്കാര്യം കോടതിക്ക് മുന്‍പില്‍ ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല. അവനവന്‍ ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ട കേസുകള്‍ സ്വന്തം ബെഞ്ചില്‍ നിന്നും മാറ്റുകയും സ്വയം ഒഴിയുകയുമാണ് സാധാരണ ഗതിയില്‍ ജുഡീഷ്യറിയിലെ കീഴ്വഴക്കം. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചാണ് ആ കേസില്‍ ഉള്‍പ്പെട്ട വ്യക്തി തന്നെ ആ കേസില്‍ വിധി പറയാന്‍ പോകുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ തന്നെ സാക്ഷ്യപ്പെടുത്തിയ രേഖ വ്യാജമാണെന്ന് ജഡ്ജി സമ്മതിക്കാനുള്ള സാധ്യത തുലോം വിരളമാണ്. ഇതോടെ ഈ കേസ് അട്ടിമറിക്കപ്പെടും എന്ന സൂചനകള്‍ ആണ് പുറത്തു വരുന്നത്. പൊതു സമൂഹത്തിനുള്ള നീതി ഹൈക്കോടതിയുടെ തട്ടിന്‍പുറത്തും ആകും. 


അന്‍പതിനായിരം ഏക്കര്‍ സ്ഥലമാണ് വിവിധ ജില്ലകളിലായി ഹാരിസണ്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. ഭൂമി തിരിച്ചു പിടിക്കാനുള്ള മുന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇതോടെ കോടതിയിലും പരാജയപ്പെടുന്ന മട്ടാണ്.

Monday, June 18, 2012

മിന്നാംപാറ കേസ് അട്ടിമറിച്ചത് അമര്‍നാഥ് ഷെട്ടി; വിജിലന്‍സ് കേസും അട്ടിമറിച്ചു

Photo: NP Jayan, Mathrubhumi
പാലക്കാട്: നെല്ലിയാമ്പതിയിലെ വിവാദമായ മിന്നാംപാറ എസ്‌റ്റേറ്റ് കേസ് സ്വകാര്യ വ്യക്തിക്ക് അനുകൂലമാക്കിമാറ്റുന്നതിന് സൗകര്യം ചെയ്തുകൊടുത്തതില്‍ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥനായ അമര്‍നാഥ് ഷെട്ടിയുടെ പങ്ക് പുറത്തുവന്നു. ഇതു സംബന്ധിച്ച് അമര്‍നാഥ് ഷെട്ടിയുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ എനിക്ക് വിവരാവകാശ നിയമ പ്രകാരം ലഭിച്ചു. 200 ഏക്കര്‍ വനം സ്വകാര്യ വ്യക്തിക്ക് ലഭ്യമാക്കാന്‍ 2001ല്‍ പാലക്കാട് വനം കണ്‍സര്‍വേറ്ററായിരിക്കെ അമര്‍നാഥ് ഷെട്ടി ഹൈക്കോടതിയില്‍ നല്‍കിയ കള്ളസത്യവാങ്മൂലമാണ് ഇപ്പോള്‍ കേസില്‍ സര്‍ക്കാര്‍ കേസ് തോല്‍ക്കുന്നതിനും സ്വകാര്യ വ്യക്തിക്ക് വനഭൂമി വിട്ടുനല്‍കുന്നതിനും ഇടയാക്കിയത്. ഹൈക്കോടതിയില്‍ തോറ്റ കേസില്‍ ഷെട്ടിയുടെ ക്രമക്കേട് വ്യക്തമാക്കിക്കൊണ്ട് തുടര്‍ നടപടി സ്വീകരിക്കാന്‍ വേണ്ടി വനംവകുപ്പ് വനം കസ്റ്റോഡിയന്‍ ശശിധരന്‍ സര്‍ക്കാറിനയച്ച കത്തും ഷെട്ടിയുടെ വ്യാജ സത്യവാങ്മൂലവും  വിവരാവകാശ നിയമ പ്രകാരം ലഭിച്ചു.


         തുടര്‍നടപടി തേടിക്കൊണ്ട് വനം വകുപ്പ് മുഖ്യവനപാലകന്‍ സര്‍ക്കാറിനയച്ച കത്തില്‍ രണ്ട് മാസമായിട്ടും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. സ്വകാര്യ വ്യക്തിക്ക് വനത്തിന്‍മേല്‍ യാതൊരു അവകാശവുമില്ലെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് ഈ സത്യ മറച്ചുവെച്ച് അമര്‍നാഥ് ഷെട്ടി, പിന്നീട് തോട്ടക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ അവരുടെ വാദങ്ങള്‍ ശരിവെച്ചുകൊണ്ട് സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ ഇത് പിന്നീട് വനംവകുപ്പ് കണ്ടെത്തുകയും ഹൈക്കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും അമര്‍നാഥ് ഷെട്ടി നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നും സര്‍ക്കാറിന് പിന്നോട്ട് പോവാനാവില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് മിന്നാംപാറ കേസ് സര്‍ക്കാര്‍ തോറ്റത്. ഇതില്‍ നാളിതുവരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടില്ല. സ്വകാര്യ വ്യക്തിക്ക് വനഭൂമി നല്‍കാന്‍ ഹൈക്കോടതി വിധിച്ച കാലാവധി ഇന്നലെ അവസാനിച്ചു. അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് ഇതു സബംന്ധിച്ച തീരുമാനം വനം സെക്രട്ടറിക്ക് വിട്ടിരിക്കയാണ്. ഇതില്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അലംഭാവം നേരത്തെ വാര്‍ത്തയായിരുന്നു.


    അമര്‍നാഥ് ഷെട്ടി മിന്നാംപാറ കേസില്‍ നല്‍കിയ കള്ള സത്യവാങ്മൂലം അടക്കം ഈ കേസ് തോല്‍പ്പിക്കാന്‍ നേരത്തെയുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമങ്ങളെപ്പറ്റി അന്വേഷിക്കാനാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം വനം സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ എം.പി പ്രകാശ് വനംമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതെ തുടര്‍ന്ന് ഇടതുപക്ഷ സര്‍ക്കാര്‍ നെല്ലിയാമ്പതി കേസിലെ അട്ടിമറികളെപ്പറ്റി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നപ്പോള്‍ വിജിലന്‍സ് ഡയരക്ടറായ വേണുഗോപാലന്‍ നായരെ കൂട്ടുപിടിച്ച് അമര്‍നാഥ് ഷെട്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയും അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിക്കുകയും ചെയ്തുവെന്നാണ് വിജിലന്‍സില്‍ നിന്നും ലഭിക്കുന്ന വിവരം.

പാലക്കാട് മുഖ്യവനപാലകന്‍ മെയ് 11ന് സര്‍ക്കാറിനയച്ച കത്തിന്റെ മൂന്നാം പേജില്‍ അമര്‍നാഥ് ഷെട്ടി നല്‍കിയ കള്ളസത്യവാങ്മൂലത്തെപ്പറ്റിയും അതാണ് മിന്നാംപാറ കേസ് തോല്‍ക്കാന്‍ കാരണമായതെന്നതും വ്യക്തമാക്കുന്നുണ്ട്.



എന്നാല്‍ സമ്മര്‍ദ്ദം അതിജീവിക്കാനാവാതെ അമര്‍നാഥ് ഷെട്ടിയെ കുറ്റവികുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് തയ്യാറാക്കിയിരിക്കുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്.
                       നിരവധി വനം കേസുകളില്‍ ആരോപണവിധേയനാണ് അമര്‍നാഥ് ഷെട്ടി. തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് മിക്ക കേസുകളിലും തടിയൂരുകയാണ് പതിവ്. മെഴുകുംപാറയില്‍ 65 ഹെക്ടര്‍ വനഭൂമി സ്വകാര്യ വ്യക്തികള്‍ക്കു കൈമാറാനായി വ്യാജരേഖകള്‍ ചമച്ച സംഭവത്തില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന അമര്‍നാഥ് ഷെട്ടിക്കു പങ്കുണ്ടൈന്ന് നേരത്തെ പിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി.എം. മനോഹരന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണ്ണാര്‍ക്കാട് വനം ഡിവിഷനിലെ മെഴുകുംപാറയില്‍ 65 ഹെക്ടര്‍ വനഭൂമി സ്വകാര്യ വ്യക്തിക്കു കൈമാറ്റം ചെയ്യാന്‍ അമര്‍നാഥ് ഷെട്ടിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നതായും ഇക്കാര്യത്തില്‍ വിശദമായ വിജിലന്‍സ് അന്വേഷണം വേണമെന്നുമായിരുന്നു ചീഫ് സെക്രട്ടറി ആര്‍. പ്രഭാകരനു നല്‍കിയ റിപ്പോര്‍ട്ടി ല്‍ പറയുഞ്ഞത്. ചന്ദനമാഫിയക്കേസിലും ഇയാള്‍ ആരോപണ വിധേയനായിരുന്നു. ഇപ്പോള്‍ വനംവകുപ്പ് ആസ്ഥാനത്ത് ആദിവാസി പുനരധിവാസത്തിന്റെ ചാര്‍ജ്ജുള്ള മുഖ്യവനപാലകനാണ് ഇദ്ദേഹം.

നെല്ലിയാമ്പതി വന മേഖലയിലെ വിലമതിക്കാനാവാത്ത ജൈവ സമ്പത്താണ്‌ മിന്നാംപാറ വനം. (ഇവിടെ വായിക്കുക) മിന്നാംപാറ വനഭൂമിയാണെന്ന് പാലക്കാട് കളക്ടറും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനഭൂമി അന്യാധീനപ്പെടുത്തുന്ന സ്വകാര്യ വ്യക്തിക്കായി കേസ് നടത്തുന്നതും അധികാരികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും 'ദി ഹിന്ദു' പത്രത്തിന്റെ തിരുവനന്തപുരം സീനിയര്‍ ലേഖകനായ വേണുവാണ് എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. ഇയാളെ സ്ഥിരമായി അഡ്വ ജനറലിന്റെ ഓഫീസില്‍ കാണാമെന്നും സര്‍ക്കാര്‍ കേസ് തോല്‍പ്പിക്കുന്നതില്‍ ഇയാളുടെ ബന്ധം വഴി വെക്കുന്നുണ്ടെന്നും ആരോപണമുണ്ട്. വേണുവിന്റെ അടുത്ത ബന്ധുവാണ് കേസ് കൊടുത്തിരിക്കുന്ന സ്വകാര്യ വ്യക്തി.