Showing posts with label forest. Show all posts
Showing posts with label forest. Show all posts

Monday, June 18, 2012

മിന്നാംപാറ കേസ് അട്ടിമറിച്ചത് അമര്‍നാഥ് ഷെട്ടി; വിജിലന്‍സ് കേസും അട്ടിമറിച്ചു

Photo: NP Jayan, Mathrubhumi
പാലക്കാട്: നെല്ലിയാമ്പതിയിലെ വിവാദമായ മിന്നാംപാറ എസ്‌റ്റേറ്റ് കേസ് സ്വകാര്യ വ്യക്തിക്ക് അനുകൂലമാക്കിമാറ്റുന്നതിന് സൗകര്യം ചെയ്തുകൊടുത്തതില്‍ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥനായ അമര്‍നാഥ് ഷെട്ടിയുടെ പങ്ക് പുറത്തുവന്നു. ഇതു സംബന്ധിച്ച് അമര്‍നാഥ് ഷെട്ടിയുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ എനിക്ക് വിവരാവകാശ നിയമ പ്രകാരം ലഭിച്ചു. 200 ഏക്കര്‍ വനം സ്വകാര്യ വ്യക്തിക്ക് ലഭ്യമാക്കാന്‍ 2001ല്‍ പാലക്കാട് വനം കണ്‍സര്‍വേറ്ററായിരിക്കെ അമര്‍നാഥ് ഷെട്ടി ഹൈക്കോടതിയില്‍ നല്‍കിയ കള്ളസത്യവാങ്മൂലമാണ് ഇപ്പോള്‍ കേസില്‍ സര്‍ക്കാര്‍ കേസ് തോല്‍ക്കുന്നതിനും സ്വകാര്യ വ്യക്തിക്ക് വനഭൂമി വിട്ടുനല്‍കുന്നതിനും ഇടയാക്കിയത്. ഹൈക്കോടതിയില്‍ തോറ്റ കേസില്‍ ഷെട്ടിയുടെ ക്രമക്കേട് വ്യക്തമാക്കിക്കൊണ്ട് തുടര്‍ നടപടി സ്വീകരിക്കാന്‍ വേണ്ടി വനംവകുപ്പ് വനം കസ്റ്റോഡിയന്‍ ശശിധരന്‍ സര്‍ക്കാറിനയച്ച കത്തും ഷെട്ടിയുടെ വ്യാജ സത്യവാങ്മൂലവും  വിവരാവകാശ നിയമ പ്രകാരം ലഭിച്ചു.


         തുടര്‍നടപടി തേടിക്കൊണ്ട് വനം വകുപ്പ് മുഖ്യവനപാലകന്‍ സര്‍ക്കാറിനയച്ച കത്തില്‍ രണ്ട് മാസമായിട്ടും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. സ്വകാര്യ വ്യക്തിക്ക് വനത്തിന്‍മേല്‍ യാതൊരു അവകാശവുമില്ലെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് ഈ സത്യ മറച്ചുവെച്ച് അമര്‍നാഥ് ഷെട്ടി, പിന്നീട് തോട്ടക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ അവരുടെ വാദങ്ങള്‍ ശരിവെച്ചുകൊണ്ട് സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ ഇത് പിന്നീട് വനംവകുപ്പ് കണ്ടെത്തുകയും ഹൈക്കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും അമര്‍നാഥ് ഷെട്ടി നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നും സര്‍ക്കാറിന് പിന്നോട്ട് പോവാനാവില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് മിന്നാംപാറ കേസ് സര്‍ക്കാര്‍ തോറ്റത്. ഇതില്‍ നാളിതുവരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടില്ല. സ്വകാര്യ വ്യക്തിക്ക് വനഭൂമി നല്‍കാന്‍ ഹൈക്കോടതി വിധിച്ച കാലാവധി ഇന്നലെ അവസാനിച്ചു. അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് ഇതു സബംന്ധിച്ച തീരുമാനം വനം സെക്രട്ടറിക്ക് വിട്ടിരിക്കയാണ്. ഇതില്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അലംഭാവം നേരത്തെ വാര്‍ത്തയായിരുന്നു.


    അമര്‍നാഥ് ഷെട്ടി മിന്നാംപാറ കേസില്‍ നല്‍കിയ കള്ള സത്യവാങ്മൂലം അടക്കം ഈ കേസ് തോല്‍പ്പിക്കാന്‍ നേരത്തെയുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമങ്ങളെപ്പറ്റി അന്വേഷിക്കാനാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം വനം സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ എം.പി പ്രകാശ് വനംമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതെ തുടര്‍ന്ന് ഇടതുപക്ഷ സര്‍ക്കാര്‍ നെല്ലിയാമ്പതി കേസിലെ അട്ടിമറികളെപ്പറ്റി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നപ്പോള്‍ വിജിലന്‍സ് ഡയരക്ടറായ വേണുഗോപാലന്‍ നായരെ കൂട്ടുപിടിച്ച് അമര്‍നാഥ് ഷെട്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയും അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിക്കുകയും ചെയ്തുവെന്നാണ് വിജിലന്‍സില്‍ നിന്നും ലഭിക്കുന്ന വിവരം.

പാലക്കാട് മുഖ്യവനപാലകന്‍ മെയ് 11ന് സര്‍ക്കാറിനയച്ച കത്തിന്റെ മൂന്നാം പേജില്‍ അമര്‍നാഥ് ഷെട്ടി നല്‍കിയ കള്ളസത്യവാങ്മൂലത്തെപ്പറ്റിയും അതാണ് മിന്നാംപാറ കേസ് തോല്‍ക്കാന്‍ കാരണമായതെന്നതും വ്യക്തമാക്കുന്നുണ്ട്.



എന്നാല്‍ സമ്മര്‍ദ്ദം അതിജീവിക്കാനാവാതെ അമര്‍നാഥ് ഷെട്ടിയെ കുറ്റവികുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് തയ്യാറാക്കിയിരിക്കുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്.
                       നിരവധി വനം കേസുകളില്‍ ആരോപണവിധേയനാണ് അമര്‍നാഥ് ഷെട്ടി. തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് മിക്ക കേസുകളിലും തടിയൂരുകയാണ് പതിവ്. മെഴുകുംപാറയില്‍ 65 ഹെക്ടര്‍ വനഭൂമി സ്വകാര്യ വ്യക്തികള്‍ക്കു കൈമാറാനായി വ്യാജരേഖകള്‍ ചമച്ച സംഭവത്തില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന അമര്‍നാഥ് ഷെട്ടിക്കു പങ്കുണ്ടൈന്ന് നേരത്തെ പിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി.എം. മനോഹരന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണ്ണാര്‍ക്കാട് വനം ഡിവിഷനിലെ മെഴുകുംപാറയില്‍ 65 ഹെക്ടര്‍ വനഭൂമി സ്വകാര്യ വ്യക്തിക്കു കൈമാറ്റം ചെയ്യാന്‍ അമര്‍നാഥ് ഷെട്ടിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നതായും ഇക്കാര്യത്തില്‍ വിശദമായ വിജിലന്‍സ് അന്വേഷണം വേണമെന്നുമായിരുന്നു ചീഫ് സെക്രട്ടറി ആര്‍. പ്രഭാകരനു നല്‍കിയ റിപ്പോര്‍ട്ടി ല്‍ പറയുഞ്ഞത്. ചന്ദനമാഫിയക്കേസിലും ഇയാള്‍ ആരോപണ വിധേയനായിരുന്നു. ഇപ്പോള്‍ വനംവകുപ്പ് ആസ്ഥാനത്ത് ആദിവാസി പുനരധിവാസത്തിന്റെ ചാര്‍ജ്ജുള്ള മുഖ്യവനപാലകനാണ് ഇദ്ദേഹം.

നെല്ലിയാമ്പതി വന മേഖലയിലെ വിലമതിക്കാനാവാത്ത ജൈവ സമ്പത്താണ്‌ മിന്നാംപാറ വനം. (ഇവിടെ വായിക്കുക) മിന്നാംപാറ വനഭൂമിയാണെന്ന് പാലക്കാട് കളക്ടറും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനഭൂമി അന്യാധീനപ്പെടുത്തുന്ന സ്വകാര്യ വ്യക്തിക്കായി കേസ് നടത്തുന്നതും അധികാരികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും 'ദി ഹിന്ദു' പത്രത്തിന്റെ തിരുവനന്തപുരം സീനിയര്‍ ലേഖകനായ വേണുവാണ് എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. ഇയാളെ സ്ഥിരമായി അഡ്വ ജനറലിന്റെ ഓഫീസില്‍ കാണാമെന്നും സര്‍ക്കാര്‍ കേസ് തോല്‍പ്പിക്കുന്നതില്‍ ഇയാളുടെ ബന്ധം വഴി വെക്കുന്നുണ്ടെന്നും ആരോപണമുണ്ട്. വേണുവിന്റെ അടുത്ത ബന്ധുവാണ് കേസ് കൊടുത്തിരിക്കുന്ന സ്വകാര്യ വ്യക്തി.

Monday, September 5, 2011

സ്വകാര്യ കണ്ടല്‍ക്കാടുകള്‍ ഏറ്റെടുക്കാനുള്ള പദ്ധതി വനം വകുപ്പ് അട്ടിമറിച്ചു !



ഉടമകള്‍ക്ക് പണം നല്‍കി സ്വകാര്യ കണ്ടല്‍ വനങ്ങള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുക്കാനുള്ള പദ്ധതി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു!! 
സ്വകാര്യ കണ്ടല്‍ വനങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ എടുത്ത തീരുമാനം നടപ്പാക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായ ശേഷമാണ് ആ നടപടി ഉപേക്ഷിക്കുന്ന തീരുമാനം വനം വകുപ്പുദ്യോഗസ്ഥര്‍ കൈക്കൊണ്ടത്. ഇതാകട്ടെ, ചില സ്വകാര്യ കമ്പനികളുടെ താല്‍പര്യ പ്രകാരമാണെന്ന് സംശയിക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ട്.


കേരളത്തില്‍ കണ്ടല്‍ വനങ്ങള്‍ വളരുന്ന പ്രദേശങ്ങളില്‍ അധികവും സ്വകാര്യ ഭൂമികള്‍ ആണ്. അവിടെ കണ്ടല്‍ നശിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ പല സമയത്തായി  ഇതിനകം തന്നെ  കേരളത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. സി.പി.എം മുന്കൈയ്യെടുത്തു തുടങ്ങിയ പാപ്പിനിശ്ശേരി കണ്ടല്‍ പാര്‍ക്ക്, ഇടക്കൊച്ചിയിലെ സ്റേഡിയം , വളന്തക്കാട് ശോഭാ ഹൈട്ടെക്ക് സിറ്റി, പാതിരാമണല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ കണ്ടല്‍ വളരുന്ന ഭൂമി സ്വകാര്യവ്യക്തികളുടെ കയ്യില്‍ ഇരിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ കേരളം കണ്ടതാണ്. മറ്റു വനമേഖലകള്‍ അതതു കാലത്ത് സര്‍ക്കാര്‍ ഏറ്റെടുത്തു സംരക്ഷിക്കുമ്പോള്‍ കണ്ടലിന്‍റെ കാര്യത്തില്‍ മാത്രം വനം വകുപ്പ് ഇതുവരെ അനുകൂലമായ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല എന്നതാണ് ഈ പ്രശ്നങ്ങളുടെ മൂല കാരണം. 

                        വനമായി കാണുന്ന സ്വകാര്യഭൂമികള്‍ ഏറ്റെടുക്കാന്‍ ആണ് 1971 ല്‍ The Kerala Private Forests (Vesting and Assignment) Act, 1971  സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇത് പ്രകാരം ഒരു ലക്ഷത്തിലേറെ ഏക്കര്‍ വനഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അത് കാരണമാണ് അന്ന് പല വനങ്ങളും സംരക്ഷിക്കപ്പെട്ടതും കേരളത്തിലെ പരിസ്ഥിതി സംരക്ഷിക്കപ്പെട്ടതും. അന്നും അതിനു ശേഷവും കണ്ടല്‍ വളരുന്ന സ്ഥലങ്ങളെ വനമായോ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമായോ പരിഗണിച്ചിരുന്നില്ല. അങ്ങനെ പരിഗണിക്കാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. 

ഏതാണ്ട് ഒരു പതിറ്റാണ്ടായി കണ്ടല്‍ ചെടികളുടെ പാരിസ്ഥിതിക പ്രാധാന്യം സമൂഹത്തില്‍ പരക്കെ അംഗീകരിക്കപ്പെട്ടു തുടങ്ങി. അതിനു ശേഷമാണ് കണ്ടല്‍ പ്രദേശങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള നിയമങ്ങളും ശക്തി പ്രാപിച്ചത്. റവന്യൂ വകുപ്പിന്റെ കയ്യിലെ കണ്ടല്‍ പ്രദേശങ്ങള്‍ വനം എന്ന മട്ടില്‍ തന്നെ സംരക്ഷിക്കാന്‍ തുടങ്ങി. അപ്പോഴും സ്വകാര്യ കണ്ടല്‍ പ്രദേശങ്ങള്‍ ഒരു ചോദ്യമായി അവശേഷിച്ചു. ഭൂമി വിള കുത്തനെ ഉയര്‍ന്നതോടെ കണ്ടല്‍ ചെടികള്‍ നശിപ്പിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങി. വനംവകുപ്പ് അപ്പോള്‍ ഒരു നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടു. 2006 മാര്‍ച്ച് 25 നു സംസ്ഥാന വനം വകുപ്പ് ഇറക്കിയ G.O (R.T) 166/06/വനം  നമ്പറായ ഉത്തരവിന്‍ പ്രകാരം കോഴിക്കോട്, എറണാകുളം, തൃശ്ശൂര്‍ , കൊല്ലം, കണ്ണൂര്‍ എന്നീ ജില്ലകളിലെ ജില്ലാ കലക്ടര്മാരോട്  50 ഹെക്ടര്‍ സ്വകാര്യ കണ്ടല്‍ വനങ്ങള്‍ ലാന്‍ഡ്‌ അക്വസിഷന്‍ ആക്റ്റ് പ്രകാരം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ആവശ്യപ്പെട്ടു. ഇതിലേക്കായി ഒരു വര്‍ഷം കഴിഞ്ഞ്  2007 മാര്‍ച്ച് 28 നു G.O(R.T) 165/07/വനം ഉത്തരവിലൂടെ ഒരു കോടി രൂപ വീതം കൊല്ലം, തൃശ്ശൂര്‍ , കണ്ണൂര്‍ എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് കൊടുക്കുകയും ചെയ്തു. മാതൃകാപരമായ ഒരു തീരുമാനം ആയിരുന്നു അത്. സ്ഥലവില കൂടുതല്‍ ആയതിനാല്‍ കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിലെ സ്ഥലം പിന്നീട് ഏറ്റെടുക്കാം എന്നും തീരുമാനിച്ചു. 

                         എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.  എറണാകുളം ജില്ലയില്‍ വളന്തക്കാട് പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ ഉള്‍പ്പെടുന്ന സ്വകാര്യ ഭൂമി വാങ്ങിയ ഫാരിസ് അബൂബക്കര്‍ - ശോഭ ഗ്രൂപ്പ് സഖ്യം അവിടെ ഹൈട്ടെക്ക് സിറ്റി പണിയാനായി ശ്രമം തുടങ്ങി. അതിനായി നിലം നികത്താന്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കി.  1980-കളില്‍ കേരളത്തിലുണ്ടായിരുന്ന കണ്ടല്‍ക്കാടുകളില്‍ 94 ശതമാനവും ഇതിനകം നശിച്ചുപോയിരിക്കുന്നുവെന്നും അവശേഷിക്കുന്ന 1600 ഏക്കര്‍ കണ്ടല്‍ക്കാട്ടിലെ 600 ഏക്കറും എറണാകുളം ജില്ലയിലെ മരട് പ്രദേശത്തെ വളന്തക്കാട്ടിലാണുള്ളതെന്നും ജൈവവൈവിധ്യബോര്‍ഡ്‌ പറയുന്നു.  സ്ഥലം വാങ്ങല്‍ പ്രക്രിയ ആരംഭിച്ച കാലത്തുതന്നെ ഫാരിസ് അബൂബക്കറിന്‍റെ കമ്പനി കണ്ടല്‍ വനങ്ങള്‍ വെട്ടിവെളുപ്പിക്കാന്‍ ആരംഭിച്ചു. ഇവര്‍ കണ്ടല്‍വൃക്ഷങ്ങള്‍ വെട്ടിയതിനെതിരെ കേരള വനംവകുപ്പ് 2007-ല്‍ത്തന്നെ കേസ് എടുത്തിട്ടുണ്ട്. ഇതിലുണ്ടായ നാശം 38 ലക്ഷം രൂപയിലധികമാണെന്ന് കേരള വനംഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്ത്രജ്ഞര്‍ പഠനം നടത്തി കണക്കാക്കിയിട്ടുണ്ട്.   സ്വകാര്യ കണ്ടല്‍ ഭൂമികള്‍ ഏറ്റെടുക്കാനായി  2007  മാര്‍ച്ച് മാസത്തില്‍ വനം വകുപ്പ് ഇറക്കിയ ഉത്തരവ് ഫാരിസിനും കൂട്ടര്‍ക്കും പാരയാവുമെന്നു വ്യക്തമാകുന്നത്  2007 ആഗസ്റ്റില്‍ ഹൈടെക് സിറ്റിക്കുള്ള ധാരണാപത്രം സംസ്ഥാന വ്യവസായ വകുപ്പുമായി ഒപ്പിട്ട ശേഷമാണ്. 
  എന്നാല്‍ വനം വകുപ്പിന്‍റെ പ്രസ്തുത  ഉത്തരവ് പ്രകാരം ഫാരിസിന്‍റെ ഭൂമി അടക്കം എറണാകുളത്തെ റിയാല്‍ എസ്റ്റേറ്റ്‌ ഭൂമികളില്‍ പലതും ഏറണാകുളം ജില്ലാ കളക്റ്റര്‍ വൈകാതെ ഏറ്റെടുക്കും എന്ന് മനസിലാക്കിയ ഭൂമാഫിയ ചില തന്ത്രങ്ങള്‍ മെനഞ്ഞു. അതോടൊപ്പം കണ്ണൂരില്‍ കണ്ടല്‍ പാര്‍ക്ക് തുടങ്ങാന്‍ ഉദ്ദേശിച്ചവരും  ചേര്‍ന്നുവോ എന്നും അന്വേഷിക്കേണ്ടതുണ്ട്.
 പുറത്തു നിന്നും ഉണ്ടായ ചില ഇടപെടലുകളുടെ അടിസ്ഥാനത്തില്‍   2009 മാര്‍ച്ച് 18 നു ചേര്‍ന്ന വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സ്വകാര്യ കണ്ടല്‍ ഭൂമികള്‍ ഏറ്റെടുക്കാനുള്ള മുന്‍ തീരുമാനങ്ങള്‍ അട്ടിമറിക്കപ്പെട്ടു!!!
              മേല്‍പ്പറഞ്ഞ യോഗത്തില്‍ കണ്ടല്‍ വളരുന്ന സ്വകാര്യ ഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ല എന്ന നിലപാടാണ് വനം വകുപ്പ് കൈക്കൊണ്ടത്. അതിനായി വളരെ വിചിത്രമായ വാദങ്ങളാണ് അവര്‍ നിരത്തിയത്. സ്വകാര്യ കണ്ടല്‍ വനങ്ങള്‍ EFL ആക്ടിലെ സെക്ഷന്‍ 4(1) പ്രകാരം ഏറ്റെടുത്താല്‍ കണ്ടല്‍ കൈവശമുള്ള സ്വകാര്യ വ്യക്തികള്‍ കണ്ടലുകള്‍ നശിപ്പിക്കാനുള്ള പ്രവണത ഉള്ളതിനാല്‍ സ്വകാര്യ വ്യക്തികള്‍ക്ക് അവ വളര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും പ്രോത്സാഹനം അഥവാ ഇന്‍സെന്റീവ് നല്‍കുകയാണ് വേണ്ടതെന്നാണ്  ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചത്. അതിനായി ജൈവവൈവിധ്യ സെല്ലില്‍ ലഭ്യമായ ഫണ്ടുപയോഗിച്ച് ഒരു കര്‍മ്മ പദ്ധതി ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു. കണ്ടല്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആണ് ഭൂമി ഏറ്റെടുക്കണം എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് എന്നിരിക്കെ അതേ കാരണം പറഞ്ഞു മുന്‍ തീരുമാനം അട്ടിമറിച്ചത് വൈരുധ്യമാണ്. 
                          ഈ പദ്ധതിയെപ്പറ്റി വനം വകുപ്പ് പരസ്യങ്ങളില്‍ വന്‍ പ്രാധാന്യത്തോടെയാണ്‌ 'കണ്ടല്‍ സംരക്ഷിക്കാന്‍ പദ്ധതി' എന്ന് കൊട്ടിഘോഷിച്ചിരുന്നത്. എന്നാല്‍ ആ പദ്ധതി രണ്ട് വര്‍ഷം ആയിട്ടും  നാളിതുവരെ നടപ്പായിട്ടില്ല!!   2010 നവംബറില്‍ പോലും പദ്ധതിക്ക് അന്തിമ രൂപം ആയിട്ടില്ല എന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള അന്വേഷണങ്ങള്‍ക്ക് വനം വകുപ്പ് രേഖാമൂലം നല്‍കുന്ന മറുപടി. അങ്ങനെ കഴിഞ്ഞ സര്‍ക്കാരിന്‍റെ കണ്ടല്‍ സംരക്ഷണം പ്രഖ്യാപനത്തില്‍ ഒതുങ്ങി. 
                   സ്വകാര്യ വ്യക്തികളുടെ കയ്യില്‍ പാരിസ്ഥിതികമായി ദുര്‍ബ്ബലമായ കണ്ടല്‍ വനപ്രദേശം ഇരുന്നാല്‍ അത് ദുര്‍വിനിയോഗിക്കും എന്നറിയാതെ അല്ല ഇത്തരം ഒരു മലക്കം മറിച്ചില്‍ വനം വകുപ്പ് നടത്തിയത്. കണ്ടല്‍ ഭൂമി കലക്ടര്‍മാര്‍ മുഖേന എളുപ്പത്തില്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാമെന്നും അതിനായി സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനാല്‍ സാധാരണക്കാരുടെ എതിര്‍പ്പുകള്‍ ഉണ്ടാവില്ല എന്നും പകല്‍ പോലെ വ്യക്തമാണ്. ഇതെല്ലാം അറിഞ്ഞിട്ടും പഴയ ഉത്തരവില്‍ ഇത്തരമൊരു അട്ടിമറി നടത്തി, ഇന്ത്യയിലെവിടെയും കേട്ട് കേള്‍വി ഇല്ലാത്ത വിധം വനഭൂമി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യ വ്യക്തികളെ ഏല്‍പ്പിക്കാം എന്ന് തീരുമാനിച്ചതിനു പിന്നില്‍ ശോഭ ഗ്രൂപ്പ് അടക്കമുള്ള റിയല്‍ എസ്റ്റേറ്റ്‌ മാഫിയയുടെ താല്പ്പര്യമായിരുന്നു എന്നുവേണം അനുമാനിക്കാന്‍ . വനംവകുപ്പ് ആദ്യം തീരുമാനിച്ച പ്രകാരമുള്ള നടപടികളുമായി മുന്നോട്ടു പോയിരുന്നെങ്കില്‍ പാപ്പിനിശ്ശേരി കണ്ടല്‍ പാര്‍ക്ക്, ഇടക്കൊചിയിലെ സ്റേഡിയം , വളന്തക്കാട് ശോഭാ ഹൈട്ടെക്ക് സിറ്റി, പാതിരാമണല്‍ തുടങ്ങി വിവാദ വിഷയങ്ങളില്‍പ്പെട്ട ഭൂമികള്‍ സംരക്ഷിക്കപ്പെടുമായിരുന്നു.  ഈ അട്ടിമറിക്ക് പിന്നില്‍ ഉദ്യോഗസ്ഥര്‍ മാത്രമാണെന്ന് കരുതാന്‍ നിവൃത്തിയില്ല. കാരണം, അന്നത്തെ വനംവകുപ്പ് മന്ത്രി അറിയാതെ ഇത്തരമൊരു നയം മാറ്റം വനംവകുപ്പില്‍ സംഭവിക്കില്ലെന്നു തീര്‍ച്ചയാണ്. അതിനാല്‍ത്തന്നെ പരിസ്ഥിതി സ്നേഹിയായ ബിനോയ്‌ വിശ്വത്തിന് നേരെയാണ് സംശയത്തിന്‍റെ മുനകള്‍ ഉയരുന്നത്. എന്നാല്‍ വളന്തക്കാട് വിഷയത്തില്‍ അടക്കം കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാന്‍ അദ്ദേഹം പരസ്യമായി മുന്‍കൈ എടുത്തതും നാം കണ്ടതാണ്.  പാര്‍ട്ടി സമ്മര്‍ദ്ദമായിരുന്നോ ഇത്തരമൊരു ഉത്തരവ് അട്ടിമറിച്ചതിനു പിന്നിലെന്നും അറിയേണ്ടതുണ്ട്.

                
   കാരണങ്ങള്‍ എന്തു തന്നെയായാലും വന സംരക്ഷണത്തില്‍ ഇത്രയും അസംബന്ധമായ ഒരു തീരുമാനം കൈക്കൊണ്ട ഒരു സര്‍ക്കാര്‍ വേറെ ഉണ്ടാവില്ല. ഇതേ യുക്തി ഉപയോഗിച്ച് 1971 ല്‍ സ്വകാര്യ വനങ്ങള്‍ ഏറ്റെടുക്കാതെ, അത് സംരക്ഷിക്കുന്ന സ്വകാര്യ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നെങ്കില്‍ ഇന്ന് ഒരു ലക്ഷത്തിലേറെ ഏക്കര്‍ വനം കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല. സ്വകാര്യ  വനം സര്‍ക്കാര്‍ ഏറ്റെടുത്താലേ സംരക്ഷിക്കാനാകൂ എന്നത് വര്‍ത്തമാനകാലത്തെ അവശ്യം അറിഞ്ഞിരിക്കേണ്ട പോതുവിജ്ഞാനങ്ങളില്‍ ഒന്നാണ്.  അതാണ്‌ കഴിഞ്ഞ ഇടതു സര്‍ക്കാരിനോ വനം മന്ത്രിക്കോ മനസിലാകാതെ പോയതും.  

പുതിയ സര്‍ക്കാരും വനം മന്ത്രിയും ഈ വിഷയം ഗൌരവമായി കണ്ട് സ്വകാര്യ കണ്ടല്‍ ഭൂമികള്‍ മതിയായ വിലകൊടുത്തു ഏറ്റെടുക്കാന്‍ ശ്രമിക്കണം എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. ഓരോ ദിവസവും കൂടുതല്‍ കണ്ടല്‍ ഭൂമികള്‍ നശിപ്പിക്കപ്പെടുമ്പോള്‍ ഈ ആവശ്യത്തിനു പ്രസക്തി ഏറുകയാണ്.

Tuesday, July 5, 2011

Exclusive: ലൈസന്‍സ് ഇല്ലാത്ത 1500 തടിമില്ലുകള്‍ അടച്ചു പൂട്ടും.

കൊച്ചി: സംസ്ഥാനത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ആയിരത്തി അഞ്ഞൂറോളം തടിമില്ലുകള്‍ പത്തു ദിവസത്തിനകം അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. വനം കേസുകള്‍ സംബന്ധിച്ച സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന മരാധിഷിത വ്യവസായങ്ങളും മില്ലുകളും പത്തു ദിവസത്തിനകം പൂട്ടി ആ വിവരം രേഖാമൂലം അറിയിക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്. ജൂണ്‍ 30 നാണ് ജസ്റ്റിസ് പി.ആര്‍ രാമചന്ദ്ര മേനോന്‍ ഈ സുപ്രധാന ഉത്തരവിട്ടത്. 
വെങ്ങോല പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറികള്‍ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടു വെങ്ങോല സ്വദേശി കുര്യന്‍ സമര്‍പ്പിച്ച ഹരജിയിലാണ് സംസ്ഥാനത്ത് അനധികൃതമായി നിരവധി പ്ലൈവുഡ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു എന്ന വിവരം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. പത്തു ദിവസത്തിനകം മില്ലുകള്‍ പൂട്ടാനും അതിനായി വേണ്ടിവന്നാല്‍ പോലീസ് സഹായം ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

എറണാകുളം ജില്ലയില്‍ മാത്രം നാനൂറിലധികം തടിമില്ലുകള്‍ ആണ് വനം വകുപ്പിന്‍റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത്. തടിമില്ലി നുള്ള ലൈസന്‍സിനായി ആയിരക്കണക്കിന് അപേക്ഷകളാണ് ഇപ്പോള്‍ സര്‍ക്കാരിന് ലഭിക്കുന്നത്. പ്രസ്തുത വിധി നടപ്പാക്കി ജൂലൈ ആറിനകം റിപ്പോര്‍ട്ട് നല്‍കാന്‍ വനം വകുപ്പ് മുഖ്യ വനപാലകന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

Friday, February 11, 2011

ശിരുവാണി റിസര്‍വ് വനത്തില്‍ അനധികൃത നിര്‍മ്മാണം

ശിരുവാണി വനത്തില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മണ്ണാര്‍ക്കാട് ഡിവിഷനില്‍ റിസര്‍വ്വ് വനത്തിന്റെ ഭാഗമായ ശിരുവാണിയില്‍ ഡാമിനോട് ചേര്‍ന്ന വനഭൂമിയിലാണ് ജെ.സി.ബി ഉപയോഗിച്ചുള്ള അനധികൃത നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലാതെയും സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ചുമാണ് വനം വകുപ്പ് ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കടുവ,കരടി മുതലായ വന്യമൃഗങ്ങള്‍ സ്ഥിരമായി സഞ്ചരിക്കുന്ന വനമേഖലയിലാണ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നിര്‍മ്മാണം നടക്കുന്നത്.

പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് കിടങ്ങ് കുഴിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.    

ലോകപ്രശസ്ത നിത്യഹരിത വനമായ സൈലന്റ്‌വാലിയുടെ തുടര്‍ച്ചയാണ് ശിരുവാണി. ലോകത്ത് ഏറ്റവും ശുദ്ധമായ ജലം ലഭിക്കുന്നതില്‍ രണ്ടാം സ്ഥാനം ശിരുവാണിക്കുണ്ട്. മനുഷ്യസ്പര്‍ശമില്ലാത്തതിനാല്‍ മാലിന്യം ഏറ്റവും കുറവും ഓക്‌സിജന്റെ അളവ് കൂടുതലുമാണ് ശിരുവാണിയിലിലെ ജലത്തില്‍. നിയമവിരുദ്ധ ടൂറിസം വരുന്നതോടെ ശിരുവാണിയുടെ പരിസ്ഥിതി പ്രശസ്തിയും കേരളത്തിന് നഷ്ടമാകും.

കൂടുതല്‍ വാര്‍ത്തയ്ക്കും വീഡിയോ ചിത്രങ്ങള്‍ക്കും  ഡൂള്‍ന്യൂസ്.കോം  കാണുക 

Friday, January 21, 2011

BREAKING NEWS: കാനനപാതയില്‍ അനധികൃതമായി വാഹനഗതാഗതം തുടങ്ങിയത് യു.ഡി.എഫ് ഭരണകാലത്ത്

കാനനപാതയില്‍  അനധികൃതമായി വാഹനഗതാഗതം തുടങ്ങിയത് യു.ഡി.എഫ് ഭരണകാലത്ത്  !!
ശബരിമല: നാലാം മൈല്‍ ‍- ഉപ്പുതറ വഴിയുള്ള കാനന പാത വാഹനഗതാഗതതിനായി തുറന്നു കൊടുത്തത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് എന്നതിന്‌ തെളിവ് ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനത്തിന്റെ ഭാഗമായ ഉപ്പുതറ വരെയുള്ള ശബരിമലയിലേക്കുള്ള കാനനപാത വഴി വാഹനങ്ങള്‍ കടത്തി വിടാന്‍ തീരുമാനിച്ചത് 2002 ല്‍ ആണ്. അന്നത്തെ വനം-സ്പോര്‍ട്സ് മന്ത്രിയായിരുന്ന കെ.സുധാകരന്റെ നിര്‍ദ്ദേശ പ്രകാരം  ചീഫ് വൈല്‍ഡ് ലൈഫ് കണ്സര്‍വെട്ടര്‍ ആണ് കാനന പാതയിലൂടെ വാഹനങ്ങള്‍ അനുവദിക്കാനുള്ള ഉത്തരവ് ഇറക്കിയത്. 2002 ഡിസംബര്‍ നാലിന് CCF വൈല്‍ഡ് ലൈഫ് ഇറക്കിയ ഉത്തരവില്‍ സത്രം വഴിയുള്ള റോഡു പണി തീര്‍ന്നിട്ടില്ലെന്നും അതിനാല്‍ ഉപ്പുതറ വഴി വാഹന ഗതാഗതം അനുവദിക്കാന്‍ വനം മന്ത്രി വാക്കാല്‍ ഉത്തരവ് നല്‍കുന്നത് അനുസരിച്ച്  വനം വകുപ്പ് സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുന്നു. ഈ ഉത്തരവിന്റെ കോപ്പി കോട്ടയം പ്രൊജക്റ്റ്‌ ടൈഗര്‍ ഫീല്‍ഡ് ഡയറക്ടര്‍ക്കും അയച്ചിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് അതിനുശേഷം കാലാകാലങ്ങളില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനത്തിലൂടെ വാഹന ഗതാഗതം അനുവദിച്ചു പോന്നത്.
കേന്ദ്രാനുമതി ഇല്ലാതെയായിരുന്നു വനഭൂമിയില്‍ വാഹനസഞ്ചാരം അനുവദിച്ചു കൊണ്ടുള്ള ഈ ഉത്തരവ്. ഇത് കേന്ദ്ര വനം സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമായാണ്‌ നിയമവിദഗ്ദ്ധര്‍ കണക്കാക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ തെളിവായി ഹാജരാക്കുമെന്ന് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് അറിയിച്ചു.   

Wednesday, September 15, 2010

മൂന്നാര്‍ വനം നോട്ടിഫിക്കേഷന് എതിര് നില്‍ക്കുന്നത് മുഖ്യമന്ത്രി


മൂന്നാര്‍ വനം നോട്ടിഫിക്കേഷന് എതിര് നില്‍ക്കുന്നത് മുഖ്യമന്ത്രി വി.എസ് ??
ജയറാം രമേഷിന്റെ കത്തിന് തുടര്‍ നടപടിയില്ല !!
             മൂന്നാറിലെ 17922  ഏക്കര്‍ വനഭൂമിയായി നോട്ടിഫൈ ചെയ്യണമെന്ന 1980 ലേ സര്‍ക്കാര്‍ ഉത്തരവും ലാന്റ് ബോര്‍ഡ് അവാര്‍ഡും ഇനിയും അവഗണിക്കപ്പെടുന്നതിനു പിന്നില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ നിക്ഷിപ്ത താല്പര്യമാണെന്ന് സൂചന. മൂന്നാറിലെ വനഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ വി എസ്സിന് പക്ഷെ ഭൂമി വനമായി നോട്ടിഫൈ ചെയ്യുന്നതിനോട് താല്പര്യമില്ല. കഴിഞ്ഞ മൂന്ന് മാസക്കാലമായി മന്ത്രിസഭയിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് നോട്ടിഫികേഷന്‍ അനിശ്ചിതമായി വൈകുകയാണ്.
             'വണ്‍ എര്‍ത്ത്  വണ്‍ ലൈഫ്' എന്ന പരിസ്ഥിതി സംഘടന സുപ്രീം കോടതിയില്‍ നല്‍കിയ കേസിനെതുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ ഒരു വിദഗ്ധ സംഘത്തെ മൂന്നാറിലേക്ക് അയച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ടില്‍ മൂന്നാര്‍ വനമായി നോട്ടിഫൈ ചെയ്യണമെന്നു വ്യക്തമാക്കുന്നുണ്ട്.  മൂന്നാര്‍ വനം നോട്ടിഫിക്കേഷന്‍ ഉടന്‍ നടത്തണം എന്നാവശ്യപ്പെട്ടു കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ശ്രീ.ജയറാം രമേശ്‌ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ജൂണ്‍ 23 നു അയച്ച ആ കത്തിന് നാളിതുവരെയായി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
                                       മൂന്നാര്‍ വനമായി നോട്ടിഫൈ ചെയ്യണമെന്ന വനം മന്ത്രി ബിനോയ്‌ വിശ്വത്തിന്റെ  ആവര്‍ത്തിച്ചുള്ള ആവശ്യം മന്ത്രി സഭയില്‍ അവഗണിച്ച മട്ടാണ്.  ഈ വിഷയം തീരുമാനിക്കാന്‍ ചേര്‍ന്ന മൂന്ന് മന്ത്രിസഭാ യോഗങ്ങളും മുഖ്യമന്ത്രിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനമാകാതെ പിരിയുകയായിരുന്നു.
വനമായി നോട്ടിഫൈ ചെയ്‌താല്‍ പിന്നെ മൂന്നാറില്‍ പട്ടയം നല്‍കാന്‍ കഴിയില്ല എന്നതാണ് വി. എസ് ഉയര്‍ത്തുന്ന വാദം. ഫലത്തില്‍ ഇത് കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് എന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്. മൂന്നാര്‍ വനം നോട്ടിഫിക്കേഷന്‍ വൈകുന്നതിനെതിരെ പ്രശസ്ത കവയിത്രി സുഗതകുമാരി അടക്കമുള്ള സാംസ്കാരിക -പരിസ്ഥിതി രംഗത്തെ പ്രമുഖര്‍ രംഗത്ത്‌ വന്നിട്ടും സര്‍ക്കാര്‍ മൌനം പാലിക്കുകയാണ്.
                              വരും ദിവസങ്ങളില്‍ വി.എസ്സിന്റെ പരിസ്ഥിതി വിരുദ്ധ നിലപാടിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്‌ വരുമെന്ന് സൂചനയുണ്ട്.   വിഷയം സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി മുന്‍പാകെ ഉന്നയിക്കുമെന്ന് 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ് ' ലീഗല്‍ സെല്‍ അറിയിച്ചു.