Showing posts with label Achuthanandan. Show all posts
Showing posts with label Achuthanandan. Show all posts

Wednesday, September 15, 2010

മൂന്നാര്‍ വനം നോട്ടിഫിക്കേഷന് എതിര് നില്‍ക്കുന്നത് മുഖ്യമന്ത്രി


മൂന്നാര്‍ വനം നോട്ടിഫിക്കേഷന് എതിര് നില്‍ക്കുന്നത് മുഖ്യമന്ത്രി വി.എസ് ??
ജയറാം രമേഷിന്റെ കത്തിന് തുടര്‍ നടപടിയില്ല !!
             മൂന്നാറിലെ 17922  ഏക്കര്‍ വനഭൂമിയായി നോട്ടിഫൈ ചെയ്യണമെന്ന 1980 ലേ സര്‍ക്കാര്‍ ഉത്തരവും ലാന്റ് ബോര്‍ഡ് അവാര്‍ഡും ഇനിയും അവഗണിക്കപ്പെടുന്നതിനു പിന്നില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ നിക്ഷിപ്ത താല്പര്യമാണെന്ന് സൂചന. മൂന്നാറിലെ വനഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ വി എസ്സിന് പക്ഷെ ഭൂമി വനമായി നോട്ടിഫൈ ചെയ്യുന്നതിനോട് താല്പര്യമില്ല. കഴിഞ്ഞ മൂന്ന് മാസക്കാലമായി മന്ത്രിസഭയിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് നോട്ടിഫികേഷന്‍ അനിശ്ചിതമായി വൈകുകയാണ്.
             'വണ്‍ എര്‍ത്ത്  വണ്‍ ലൈഫ്' എന്ന പരിസ്ഥിതി സംഘടന സുപ്രീം കോടതിയില്‍ നല്‍കിയ കേസിനെതുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ ഒരു വിദഗ്ധ സംഘത്തെ മൂന്നാറിലേക്ക് അയച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ടില്‍ മൂന്നാര്‍ വനമായി നോട്ടിഫൈ ചെയ്യണമെന്നു വ്യക്തമാക്കുന്നുണ്ട്.  മൂന്നാര്‍ വനം നോട്ടിഫിക്കേഷന്‍ ഉടന്‍ നടത്തണം എന്നാവശ്യപ്പെട്ടു കേന്ദ്ര വനം - പരിസ്ഥിതി മന്ത്രി ശ്രീ.ജയറാം രമേശ്‌ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ജൂണ്‍ 23 നു അയച്ച ആ കത്തിന് നാളിതുവരെയായി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
                                       മൂന്നാര്‍ വനമായി നോട്ടിഫൈ ചെയ്യണമെന്ന വനം മന്ത്രി ബിനോയ്‌ വിശ്വത്തിന്റെ  ആവര്‍ത്തിച്ചുള്ള ആവശ്യം മന്ത്രി സഭയില്‍ അവഗണിച്ച മട്ടാണ്.  ഈ വിഷയം തീരുമാനിക്കാന്‍ ചേര്‍ന്ന മൂന്ന് മന്ത്രിസഭാ യോഗങ്ങളും മുഖ്യമന്ത്രിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനമാകാതെ പിരിയുകയായിരുന്നു.
വനമായി നോട്ടിഫൈ ചെയ്‌താല്‍ പിന്നെ മൂന്നാറില്‍ പട്ടയം നല്‍കാന്‍ കഴിയില്ല എന്നതാണ് വി. എസ് ഉയര്‍ത്തുന്ന വാദം. ഫലത്തില്‍ ഇത് കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് എന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്. മൂന്നാര്‍ വനം നോട്ടിഫിക്കേഷന്‍ വൈകുന്നതിനെതിരെ പ്രശസ്ത കവയിത്രി സുഗതകുമാരി അടക്കമുള്ള സാംസ്കാരിക -പരിസ്ഥിതി രംഗത്തെ പ്രമുഖര്‍ രംഗത്ത്‌ വന്നിട്ടും സര്‍ക്കാര്‍ മൌനം പാലിക്കുകയാണ്.
                              വരും ദിവസങ്ങളില്‍ വി.എസ്സിന്റെ പരിസ്ഥിതി വിരുദ്ധ നിലപാടിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്‌ വരുമെന്ന് സൂചനയുണ്ട്.   വിഷയം സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി മുന്‍പാകെ ഉന്നയിക്കുമെന്ന് 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ് ' ലീഗല്‍ സെല്‍ അറിയിച്ചു.