Thursday, October 27, 2011

എന്‍ഡോസള്‍ഫാന്‍; കേന്ദ്ര നിലപാട് അറിയില്ലെന്ന് കൃഷിമന്ത്രി


      എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതായി സംസ്ഥാന സര്‍ക്കാരിന് അറിവില്ലെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍. അതിനാല്‍ ആ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ എന്ന ചോദ്യത്തിന് കൃഷിമന്ത്രി മറുപടിയും പറഞ്ഞില്ല. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി. ശ്രീ. ഇ ചന്ദ്രശേഖരന്‍, വി.എസ് സുനില്‍ കുമാര്‍ , കെ.രാജു, ഇ.എസ് ബിനിമോള്‍ എന്നീ എം.എല്‍.എ മാര്‍ ചോദിച്ച നക്ഷത്ര ചിഹ്നമുള്ള ചോദ്യം 579 നു മറുപടി പറഞ്ഞുകൊണ്ടാണ് മന്ത്രി എന്‍ഡോസള്‍ഫാന്‍ കേസില്‍ കേന്ദ്രനിലപാടിനെതിരെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന കാര്യം പരസ്യമായി സമ്മതിച്ചത്.
 

                               "എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതായി അറിവുണ്ടോ, എങ്കില്‍ ഈ നിലപാടിനെതിരെ കേരള സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ" എന്നതായിരുന്നു ചോദ്യം. "കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരില്‍ ലഭ്യമല്ല". എന്നാണ് മറുപടിയായി കൃഷിമന്ത്രി കെ.പി മോഹനന്‍ സഭയെ അറിയിച്ചത്. ഇത് ഉമ്മന്‍ചാണ്ടി നേരത്തെ പ്രഖ്യാപിച്ച നിലപാടുകള്‍ക്ക് വിരുദ്ധമാണ്. കേന്ദ്ര കൃഷിമന്ത്രാലയം എന്‍ഡോസള്‍ഫാന് അനുകൂലമായ സത്യവാങ്ങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതിനെതിരെ അന്ന് തന്നേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്‌ വന്നിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രകൃഷി മന്ത്രാലയം എടുത്ത നിലപാടിനോടുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് ഉമ്മന്‍ചാണ്ടി അന്ന് പ്രസ്താവിച്ചിരുന്നു. ഇത്രയും ഗുരുതരമായ വിഷയങ്ങളില്‍പ്പോലും പ്രസ്താവനകള്‍ അല്ലാതെ സര്‍ക്കാര്‍ നടപടി ഒന്നും ഉണ്ടാവുന്നില്ലെന്ന സത്യമാണ് ഇതോടെ വെളിച്ചത്തു വന്നിരിക്കുന്നത്.

                        സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും എതിര്‍കക്ഷികള്‍ ആണ്. സംസ്ഥാന താല്‍പ്പര്യത്തിനു വിരുദ്ധമായി കേന്ദ്ര കൃഷിമന്ത്രാലയം കോടതിക്ക് നല്‍കിയ സത്യവാങ്ങ്മൂലത്തിന്റെ കോപ്പി പോലും സര്‍ക്കാര്‍ എടുത്തിട്ടില്ല എന്നത് കേസ് നടപ്പിലെ നിരുത്തരവാദിത്തമാണ് വെളിവാക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച കേസ് ദുര്‍ബ്ബലപ്പെടുത്തുന്നു എന്ന വാദം ഇരകളും മുന്നോട്ടു വെച്ചിരുന്നു. അത് ശരിവെക്കുന്നതാണ് ഇപ്പോള്‍ കൃഷിമന്ത്രിയുടെ പ്രസ്താവന. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച പുതിയ കമ്മറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് കൃഷിമന്ത്രി. 

Saturday, October 22, 2011

തിരുവഞ്ചൂരിന്റേതു പാഴ്വാക്ക്, ഭൂപരിഷ്കരണ നിയമം UDF അട്ടിമറിച്ചു



തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുന്ന നയം നിയമസഭയില്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു.  ഭൂപരിഷ്കരണനിയമ പ്രകാരമുള്ള ഭൂമിയുടെ ഉയര്‍ന്ന പരിധിയില്‍നിന്ന് കശുമാവിന്‍ തോട്ടങ്ങളെ ഒഴിവാക്കുന്നതും  സംസ്ഥാനത്തെ തോട്ടങ്ങളില്‍ തോട്ടഭൂമിയുടെ അഞ്ച് ശതമാനം വരെ ടൂറിസം ആവശ്യങ്ങള്‍ക്കായി റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്നതുമാണ് പുതിയ നയം. ഫലത്തില്‍ തോട്ടങ്ങളെ ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിക്കൊണ്ട് തുണ്ടുവല്‍ക്കരിക്കാനുള്ള നയമാണ് യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 18 നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം റവന്യൂ മന്ത്രി നിയമസഭയില്‍ നടത്തിയതെന്നാണ്‌ രേഖകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നയംമാറ്റം സംബന്ധിച്ച് പുതിയ നിയമഭേദഗതി കൊണ്ടുവരുന്നതിന് പകരം പിന്‍വാതിലിലൂടെ പുതിയ നയം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാവുകയാണ്. തോട്ട ഭൂമിയില്‍ ടൂറിസം അനുവദിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ ശ്രീ.പി.കെ ഗുരുദാസനും മൂന്ന് എം.എല്‍.എ മാരും ചോദിച്ച ചോദ്യത്തിന് മറുപടി പറയവേയാണ് സര്‍ക്കാരിന്‍റെ നയംമാറ്റം റവന്യൂ മന്ത്രി ഔദ്യോഗികമായി സഭയെ അറിയിച്ചത്. "തോട്ടങ്ങളുടെ മൊത്തം വിസ്തീര്‍ണത്തിന്റെ അഞ്ചുശതമാനത്തില്‍ കവിയാത്ത ഭൂമി ഉദ്യാനകൃഷി, വാനിലകൃഷി, ഔഷധ സസ്യകൃഷി, മറ്റു വിനോദസഞ്ചാര പദ്ധതിയില്‍പ്പെടുത്തി റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ അനുവദിച്ചിട്ടുണ്ട്" എന്നാണ് മന്ത്രി നല്‍കുന്ന മറുപടി. ഈ ആവശ്യത്തിലേക്ക് തോട്ടമുടമകളുടെ കയ്യില്‍ നിന്നും അപേക്ഷകള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കുന്നു. 


   
           ഈ നിയമഭേദഗതി സംബന്ധിച്ച് ധനമന്ത്രി കെ.എം മാണി നേരത്തെ തന്‍റെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ ഭരണ-പ്രതിപക്ഷത്തെ എം.എല്‍.എ മാര്‍ ഇതിനെ പരസ്യമായി എതിര്‍ത്തിരുന്നു. റവന്യൂ വകുപ്പിന്‍റെ നയത്തില്‍ ധനമന്ത്രി കൈകടത്തി എന്നാരോപിച്ച് റവന്യൂമന്ത്രി തന്നേ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതായി പോലും വാര്‍ത്തകള്‍ വന്നിരുന്നു. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍ എന്നീ ഭരണകക്ഷി എം.എല്‍.എ മാരും നിയമസഭയില്‍ ഈ തീരുമാനത്തെ എതിര്‍ത്തു. അന്ന് നിയമസഭയില്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ, ധനമന്ത്രിയുടെ നിലപാടിനെ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തള്ളിപ്പറഞ്ഞിരുന്നു. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്തു പ്രതിപക്ഷത്തിന്റെ കൂടി സമവായത്തോടെയേ ഇത് സംബന്ധിച്ച ഭേദഗതി ഉണ്ടാവൂ എന്നാണ് അന്ന് നിയമസഭയ്ക്ക് റവന്യൂമന്ത്രി നല്‍കിയ ഉറപ്പ്. എന്നാല്‍ മൂന്ന് മാസം പിന്നിട്ടപ്പോള്‍ , ഒരു ചര്‍ച്ചയുമില്ലാതെ നിയമഭേദഗതി പോലുമില്ലാതെ കെ.എം.മാണി പറഞ്ഞ നയങ്ങള്‍ സര്‍ക്കാര്‍ നയമായി പ്രഖ്യാപിക്കുകയാണ് റവന്യൂമന്ത്രി ചെയ്തിരിക്കുന്നത്. സമവായം സംബന്ധിച്ച് നിയമസഭയ്ക്ക് തിരുവഞ്ചൂര്‍ നല്‍കിയ ഉറപ്പാണ് ഇതോടെ പാഴായത്. മുന്നണിയിലോ പാര്‍ട്ടിയിലോ ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല എന്നാണു ഭരണപക്ഷ എം.എല്‍ .എ മാര്‍ പറയുന്നത്.


        
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് സര്‍ക്കാരിന്‍റെ ഈ നയം മാറ്റം. ഇതോടെ കശുമാവ് അധികമായി വളരുന്ന സ്ഥലങ്ങളില്‍ പരിധിയില്ലാതെ ഭൂമി വാങ്ങിക്കൂട്ടാന്‍ ആര്‍ക്കും കഴിയും. മാത്രമല്ല, തോട്ടങ്ങളില്‍ ടൂറിസത്തിനായി റിസോര്‍ട്ടുകള്‍ പണിയാമെന്ന നിയമം വഴി തോട്ടങ്ങള്‍ തുണ്ടുവല്‍ക്കരിക്കപ്പെടുകയും അത് ആയിരക്കണക്കിന് ഏക്കറിലെ കൃഷി കുറയ്ക്കുകയും ചെയ്യും.  സംസ്ഥാനത്ത് ത്തോട്ടം എന്ന നിലയില്‍ 4,88,138 ഏക്കര്‍ ഭൂമി നിലവിലുണ്ടെന്ന് അതേ ചോദ്യത്തിന് ഉത്തരമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നുണ്ട്. ഈ നയം മാറ്റത്തോടെ അതിന്‍റെ അഞ്ച് ശതമാനമായ 24000 ല്‍പ്പരം ഏക്കര്‍ ഭൂമി കൃഷിയില്‍നിന്നും മാറ്റാനുള്ള സാധ്യതയാണ് കാണുന്നത്. അതുമാത്രമല്ല, നിലനില്‍ക്കുന്ന നിരവധി കേസുകളില്‍ ഈ നയംമാറ്റം സര്‍ക്കാരിന് ദോഷം ചെയ്യും. മൂന്നാറിലെ നൂറിലേറെ റിസോര്‍ട്ടുകള്‍കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് അവര്‍ കൃഷിക്കായി നല്‍കിയ ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മ്മിച്ചു ‌ എന്ന കാരണത്താല്‍ ആണ്. നെല്ലിയാമ്പതിയിലെ ആയിരക്കണക്കിന് ഏക്കര്‍ പാട്ടഭൂമിയും ടൂറിസം നടത്തിയതിന്റെ പേരില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. ഈ കേസിലെല്ലാം സര്‍ക്കാര്‍ തോല്‍ക്കാനും പതിനായിരക്കണക്കിനു ഏക്കര്‍ ഭൂമി പൊതുസമൂഹത്തിനു അന്യാധീനപ്പെടാനുമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ നയം വഴിവെക്കുക.

          
മൂന്നാറിലെ ക്ലൌഡ് നയന്‍ റിസോര്‍ട്ടും ഹില്‍ വ്യൂ റിസോര്‍ട്ടും, ഹോളിഡേ ഇന്‍ റിസോര്‍ട്ടും കെ.എം.മാണിയുടെ മകളുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയില്‍ ആണ്. സര്‍ക്കാരിന്‍റെ ഈ നയം മാറ്റത്തോടെ നേരിട്ട് ഗുണം കിട്ടുന്നത് ഇത്തരം അനധികൃത ടൂറിസം ലോബിക്കാണ്. കെ.എം മാണിയുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കു റവന്യൂ മന്ത്രിയും സര്‍ക്കാരും അടിയറവു പറയുന്ന കാഴ്ചയാണ് ഇതോടെ കാണാനാവുന്നത്. ഈ നയവ്യതിയാനത്തോടുകൂടി നിയമസഭയ്ക്ക് റവന്യൂമന്ത്രി നേരത്തെ നല്‍കിയ വാക്ക് പാഴ്വാക്കായതിനാല്‍ വരും ദിവസങ്ങളില്‍ ഈ വിഷയം വലിയ വിവാദങ്ങളിലെക്കാവും സര്‍ക്കാരിനെ നയിക്കുക. 

Friday, October 21, 2011

മോഹന്‍ലാലിന്റെ വീട്ടില്‍ ആനക്കൊമ്പ്: പരിശോധന തീര്‍ന്നിട്ടില്ലെന്നു വനംമന്ത്രി




ആദായ നികുതി വകുപ്പ് നടന്‍ മോഹന്‍ലാലിനെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത് ആനക്കൊമ്പ് ആണോയെന്ന് ഇതുവരെ സ്ഥിരീകരിചിട്ടില്ലെന്നു വനം മന്ത്രി ഗണേഷ് കുമാര്‍ .
നിയമസഭയില്‍ പി.ടി.എ റഹീം എം.എല്‍.എ യുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് വനം മന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്. "മോഹന്‍ ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് പോലെയുള്ള വസ്തുക്കള്‍ കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ട്. അത് യഥാര്‍ത്ഥ ആനക്കൊമ്പ് ആയിരുന്നുവോ എന്നുള്ള വിവരം പരിശോധിച്ച് വരുന്നതേയുള്ളൂ" എന്നാണ് വനം മന്ത്രി നല്‍കുന്ന മറുപടി.  അതില്‍ കേസെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് "യഥാര്‍ത്ഥ ആനക്കൊമ്പാണെന്ന് കണ്ടെത്തുകയും നിയമാനുസൃത രേഖകള്‍ ഇല്ലാതെയാണ് സൂക്ഷിക്കുന്നതെന്നു കാണുകയും ചെയ്‌താല്‍ മാത്രമേ കേസെടുക്കാന്‍ കഴിയുകയുള്ളൂ" എന്നാണ് വനം മന്ത്രി ഗണേഷ് കുമാര്‍ നല്‍കുന്ന മറുപടി.

 



ജൂലൈ 22 നാണ് മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതും ആനക്കൊമ്പ് കണ്ടെടുക്കുകയും ചെയ്തത്. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉണ്ടെങ്കില്‍ കൈവശം വെക്കാമെന്നും ഇല്ലെങ്കില്‍ വനം വകുപ്പിന് കൈമാറി കേസെടുക്കുമെന്നും ആണ് അന്ന് ആദായവകുപ്പു ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍ പിടിച്ചെടുത്തത് ആനക്കൊമ്പ് തന്നെയാണെന്നും തനിക്കു ഒരാള്‍ സമ്മാനിച്ചതാണെന്നും മോഹന്‍ലാല്‍ ഉദ്യോഗസ്ഥര്‍ മുന്‍പാകെ മൊഴി നല്‍കിയാതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത് സംബന്ധിച്ച ലൈസന്‍സ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. നാളിതുവരെയായി അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ആദായനികുതി വകുപ്പ് പുറത്തു വിട്ടിട്ടില്ല.


പിടിച്ചെടുത്ത വസ്തു ആനക്കൊമ്പ് തന്നെയാണോ എന്നറിയാന്‍ മൂന്ന് മാസത്തെ പരിശോധനയുടെ ആവശ്യമില്ലെന്നും ഇതുസംബന്ധിച്ച കാര്യങ്ങളില്‍ ഇരു വകുപ്പുകളും ഒളിച്ചു കളിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.

Thursday, October 20, 2011

ഇരകള്‍ക്ക് നേരെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഹിഡന്‍ ക്യാമറ വേട്ട !!!


പ്രതികളെ മാത്രം വേട്ടയാടിയിരുന്ന ഹിഡന്‍ ക്യാമറ ഇതാ ഇരകളെയും വേട്ടയാടി തുടങ്ങിയിരിക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ അഭിമാനപുരസ്സരം കാഴ്ചവെക്കുന്നു...
കോഴിക്കോട് ഐസ്ക്രീം കേസിലെ ഇരകളായി (?) ആത്മഹത്യ ചെയ്ത രണ്ട് പെണ്‍കുട്ടികളുടെ വീട്ടുകാരെ ഹിഡന്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യം റിപ്പോര്‍ട്ടര്‍ ചാനലില്‍ ഇന്നലെ മുതല്‍ തുടര്‍ച്ചയായി കാണിക്കുന്നു. ദാ ഇതെഴുതുന്ന നിമിഷവും അത് തന്നെയാണ് ചാനലിന്റെ ചൂടുള്ള, പലവുരു ആവര്‍ത്തിക്കുന്ന ദൃശ്യം. 

                       പലേ കാരണങ്ങളാലും വര്‍ഷങ്ങളായി സമൂഹത്തില്‍ നിന്നും  അകന്നു കഴിയുകയായിരുന്നു ഈ ഇരകള്‍ . എന്തിനാണവര്‍ സമൂഹത്തില്‍ നിന്നും അകന്നു ജീവിക്കുന്നതെന്ന് അന്വേഷിക്കുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും നല്ല മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ആ സത്യങ്ങള്‍ പുറം ലോകം അറിയേണ്ടതാനെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍, അവരെ തേടിപ്പിടിച്ചു സമ്മതമില്ലാതെ വീഡിയോ എടുത്തു അത് മുഖം പോലും മാസ്ക് ചെയ്യാതെ കൊടുക്കുന്നത് എവിടത്തെ മാധ്യമ ധര്‍മ്മമാണ് സാര്‍? റിപ്പോര്‍ട്ടറോട് ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ വിശ്വസിച്ചു പറയുന്ന കാര്യങ്ങള്‍ ആണ് അവരുടെ സമ്മതമില്ലാതെ നിങ്ങള്‍ സംപ്രേഷണം ചെയ്തിരിക്കുന്നത്.

  ഇതേക്കുറിച്ച് നികേഷ് കുമാര്‍ തന്റെ ഗൂഗിള്‍ പ്ലസ് അക്കൌണ്ടില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.  
"ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടവരാരും ക്യാമറക്കു മുമ്പില്‍ വരാന്‍ തയ്യാറായിരുന്നില്ല. അതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ടര്‍ ഒളിക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തീരുമാനിച്ചത്." എന്ന്. അതായത് ഈ വീഡിയോ അവരുടെ സമ്മതമില്ലാതെ, ഇഷ്ടത്തിന് വിരുദ്ധമായി, ചാനല്‍ തീരുമാനിച്ചു പോയി ഷൂട്ട്‌ ചെയ്തതാണെന്ന് ചാനലുടമ സമ്മതിക്കുന്നു. ഇരകള്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് ലോകം കേള്‍ക്കാന്‍ കാര്യങ്ങള്‍ പറയുന്നില്ലെങ്കില്‍ ചാനല്‍ ഒളിക്യാമറയില്‍ അവരെ കുടുക്കുമെന്നാണോ ഇതിലൂടെ നികേഷ് കുമാര്‍ എല്ലാ ഇരകള്‍ക്കും നല്‍കുന്ന സന്ദേശം?. എന്ത് പറയണം എന്ത് പറയാതിരിക്കണം എന്ന അവകാശമൊന്നും അവര്‍ക്കും ഇല്ലേ?   ഇതാണോ 'റിപ്പോര്‍ട്ടര്‍' ചാനല്‍ തുടങ്ങുമ്പോള്‍ നികേഷ് കുമാര്‍ പറഞ്ഞ മാധ്യമ ധര്‍മ്മം? ഏതു മലയാളിക്കും മൊബൈല്‍ ഉപയോഗിച്ച് ഇത്തരം വാര്‍ത്തകള്‍ അയച്ചു തരാമെന്നാണോ ഇനി നാമതിനെ വായിചെടുക്കേണ്ടത്?


ഈ സമൂഹത്തില്‍ പങ്കെടുത്തു ജീവിക്കാനുള്ള അവരുടെ അവകാശത്തിന്റെ അതേ നിലയിലുള്ള അവകാശമാണ് സ്വകാര്യതയുമായി ജീവിക്കാന്‍ അവര്‍ക്കുള്ളത്. ഭരണഘടന ആ വ്യക്തികള്‍ക്ക് അനുവദിക്കുന്ന സ്വകാര്യതാ അവകാശത്തോളമേ വരൂ ചാനലുകളുടെ മാധ്യമ അവകാശവും. പരസ്പരം ബഹുമാനിച്ചു അതിര്‍വരമ്പുകള്‍ സൂക്ഷിക്കുംപോഴാണ് ജനാധിപത്യം പുലരുക.


ബാലകൃഷ്ണപിള്ളയെയോ അതുപോലെ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെയോ ഹിഡന്‍ ക്യാമറയില്‍ കുടുക്കുന്നത് / അവരുടെ ടെലഫോണ്‍ റിക്കാര്‍ഡ് ചെയ്തു സംപ്രേഷണം ചെയ്യുന്നതിലെ സാംഗത്യം മനസിലാക്കാം. ഒരാളുടെ സ്വകാര്യതയെ ഭഞ്ജിക്കുന്ന ഹിഡന്‍ ക്യാമറ എന്ന 'തെറ്റ്' 'ശരി'യാവുന്നത് അതിന്‍റെ ഉപയോഗം അതിലും വലിയ തെറ്റുകള്‍ പുറത്തു കൊണ്ടുവരാന്‍ ഉപയോഗിക്കുമ്പോള്‍ ആണ്. അതും തെറ്റ് ചെയ്തവരുടെ നേരെ.  ഇതിന് മുന്‍പും പല ചാനലുകളും പലര്‍ക്കുമെതിരെ ഹിഡന്‍ ക്യാമറകള്‍ ഉപയോഗിക്കുകയും , സാധാരണ രീതിയില്‍ തുറന്നു പറയാത്ത, തുറന്നു കാട്ടാത്ത  സത്യങ്ങള്‍ ജനങ്ങള്‍ക്ക്‌ മുന്‍പാകെ തുറന്നു കാട്ടുകയും ചെയ്തിട്ടുണ്ട്. അഭിനന്ദനാര്‍ഹമാണ് അത്തരം ശ്രമങ്ങള്‍ .
                           എന്നാല്‍ ഇരകളോട് അതേ സമീപനമാണോ വേണ്ടത്?? ഒന്നും പരസ്യമായി പറയാനില്ലാത്തവരെ അവരറിയാതെ വീഡിയോവില്‍ പിടിക്കുന്നതും അത് വാര്ത്തയാക്കുന്നതും തെറ്റായ മാധ്യമ നിലപാടെന്ന് റിപ്പോര്‍ട്ടര്‍ ചാനലിനോട് വിനയപൂര്‍വ്വം പറയട്ടെ. അവര്‍ പറഞ്ഞ കാര്യങ്ങള്‍ മലയാളി അറിയേണ്ടതാനെന്നു നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ റിപ്പോര്‍ട്ടറുടെ  വാചകങ്ങളില്‍ അത് പറയാവുന്നതാണ്. അതിനാണ് റിപ്പോര്‍ട്ടര്‍ . നാളെ അതിന്‍റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടാല്‍, അത് തെളിയിക്കാനുള്ള തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് സര്‍ക്കാരിനെ വെല്ലുവിളിക്കാം, കോടതിക്ക് കൈമാറാം.. അല്ലാതെ, ഇരകളെ ഹിഡന്‍ ക്യാമറയില്‍ കുരുക്കിയല്ല വാര്‍ത്തകള്‍ മെനയേണ്ടത്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന് മേലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ഇത്തരം ഹിഡന്‍ ക്യാമറാ ദുരുപയോഗങ്ങള്‍. അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന ഇമ്പാക്റ്റ് ഒരാള്‍ക്കും നല്ലതാവില്ല.

മത്സരത്തിന്‍റെ  ഭാഗമായാവണം, ഇതാ ഇന്ത്യാവിഷനും ആ വാര്‍ത്ത സംപ്രേഷണം ചെയ്തു തുടങ്ങി. ഹിഡന്‍ ക്യാമറാ ദൃശ്യങ്ങള്‍ക്കൊപ്പം ഇരകളെ ഫോണ്‍ വിളിച്ചു റിക്കാര്‍ഡ് ചെയ്തത് കേള്പ്പിച്ചാണ് ഇന്ത്യാവിഷന്‍ ഈ പണി ചെയ്യുന്നത്.. "ഇനി മാധ്യമ പ്രവര്‍ത്തകരോട് വിശ്വസിച്ചു ഒന്നും പറയാന്‍ പറ്റില്ലല്ലോ" എന്ന് ബെര്‍ളി പണ്ട് ചോദിച്ച ചോദ്യം ഇപ്പോള്‍ ശരിയാവുകയാണോ??


ഈ വാര്‍ത്ത അറിഞ്ഞിട്ടും , "ഇരകള്‍ക്ക് സ്വമേധയാ ഒന്നും പറയാനില്ലെങ്കില്‍ ഹിഡന്‍ ക്യാമറ ഉപയോഗിച്ച് അവരുടെ വാര്‍ത്ത കൊടുക്കില്ല" എന്ന മാതൃകാപരമായ നിലപാടാണ് ഏഷ്യാനെറ്റ് ന്യൂസ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഞാന്‍ അറിഞ്ഞത്. ശരിയെങ്കില്‍, നികേഷ് കുമാറും എം.പി ബഷീറും അത് കണ്ടു പഠിക്കേണ്ടതാണ്.

ചിത്രങ്ങള്‍ക്ക് കടപ്പാട് : 1, 2, 3

Wednesday, October 19, 2011

മുഖ്യമന്ത്രിക്കും അനോണിയോ?




"അയ്യോ, ഞാന്‍ പറഞ്ഞതാണെന്ന് പറഞ്ഞു കൊടുക്കല്ലേ, എന്നെ ഉപദ്രവിക്കല്ലേ.... "  ഒന്ന് രണ്ടാഴ്ചയ്ക്കു മുന്‍പ് ബാലകൃഷ്ണ പിള്ള റിപ്പോര്‍ട്ടര്‍ ചാനലിനോട് കെഞ്ചുന്നത് നാം കേട്ടതാണ്. ഒരാള്‍ നിയമലംഘനം നടത്തിയിട്ട് അത് മറച്ചു പിടിക്കാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറയുമ്പോള്‍ അതനുസരിക്കേണ്ട ബാധ്യത മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടോ എന്ന ചോദ്യം പലരും ഉന്നയിച്ചു കേട്ടു. ഒരാള്‍ 'ഓഫ് ദി റിക്കാര്‍ഡ്' ആയി പറയുന്ന കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്താമോ എന്ന ചോദ്യവും ആ വിവാദത്തില്‍ ഉന്നയിച്ചു കേട്ടു. ഇതെല്ലാം ഉണ്ടാവുന്നത് ഒരാള്‍ അങ്ങനെ പറഞ്ഞോ ഇല്ലയോ എന്ന് പൊതുജനം അറിയരുത് എന്ന ഉദ്ദേശത്തിലാണ്. നാളെ 'മാധ്യമസൃഷ്ടി' എന്ന ന്യായം പറഞ്ഞു തടി തപ്പാനാണ്.

                       പിള്ളയുടെ അതേ ശ്രുതിയിലും താളത്തിലും അതേ 'സംഗതി' സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ഉയരുമ്പോള്‍ നാം അത്ഭുതപ്പെടും !! അതും ഈ വിവാദങ്ങള്‍ ഉണ്ടായി അതേ ആഴ്ച, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ ഔദ്യോഗിക പത്രക്കുറിപ്പിലും മാധ്യമങ്ങളോട് സമാനമായ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത് കാണുക. ബാലകൃഷ്ണപിള്ളയ്ക്ക് സങ്കീര്‍ണ്ണമായ എട്ടു രോഗങ്ങള്‍ ഉണ്ടെന്നും, അതിനാലാണ് ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തതെന്നും മറ്റും പറയുന്ന പത്രക്കുറിപ്പില്‍ പിള്ള റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിച്ചത് സംബന്ധിച്ച ആഭ്യന്തര വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയെന്നും അതില്‍ തുടര്‍നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നുമാണ് വെളിപ്പെടുത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറങ്ങിയ പത്രക്കുറിപ്പിന്റെ തുടക്കത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു "ദയവായി ഇത് ഔദ്യോഗിക പത്രക്കുറിപ്പായി പ്രസിദ്ധീകരിക്കരുത്" !!! മുഖ്യമന്ത്രിയുടെ ഔദ്യോഗിക പത്രക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റില്‍ ഇതും നല്കിയിരിക്കുന്നു.

                                    വിചിത്രമായ ഒരാവശ്യമാണ് ഇത്. സര്‍ക്കാര്‍ പണം മുടക്കി സര്‍ക്കാരിന്റെ കാര്യം പറയാന്‍ ഇറക്കുന്ന പത്രക്കുറിപ്പില്‍ 'ഔദ്യോഗികം ആയി പ്രസിധീകരിക്കരുതെ'ന്നു പറയുന്നതിന്റെ യുക്തി എന്താണ്?? ആഭ്യന്തര വകുപ്പിന്‍റെ റിപ്പോര്‍ട്ട് കിട്ടിയെന്നു മാധ്യമാപ്രവര്തകരോട് പറഞ്ഞ മുഖ്യമന്ത്രി അതിനുമേല്‍ നടപടിയെടുക്കുമോ എന്ന ചോദ്യങ്ങളോട് ഒഴിഞ്ഞു മാറിയിരുന്നു. എന്നാല്‍ തിരികെ അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഒന്നുമില്ലാതെ തനിക്കു പറയാനുള്ളത് തന്‍റെ പേരിലല്ലാതെ പുറത്തു വരാന്‍ ചാണ്ടിക്കുഞ്ഞ് കാണിക്കുന്ന പൂഴിക്കടകനാണ് ഇത്തരം 'തറ' നമ്പരുകള്‍ . നാളെ നിഷേധിക്കാവുന്ന പ്രസ്താവനകള്‍ .

        ഈ നമ്പര്‍ ഫലം കണ്ടോ? പിറ്റേന്ന് 'മാതൃഭൂമി' എങ്ങനെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തതെന്ന് നോക്കുക. ഉമ്മന്‍ചാണ്ടി  പറഞ്ഞത് വള്ളിപുള്ളി വ്യത്യാസമില്ലാതെ അതേപടി മാതൃഭൂമി പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇത് മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പാണെന്ന സത്യം അവര്‍ വിഴുങ്ങി.. തിരുവായ്ക്കെതിര്‍വാ ഉണ്ടോ? (മനോരമ എങ്ങനെ കൊടുത്തോ ആവോ!) പത്രക്കുറിപ്പല്ല , മാതൃഭൂമി ലേഖകന്‍ കണ്ടെത്തിയ സത്യം എന്ന നിലയ്ക്കാണ് വാര്‍ത്ത വരുന്നത്. ചാണ്ടി ആഗ്രഹിച്ചതും മാധ്യമങ്ങള്‍ നല്കിയതും...... പക്ഷെ ആ പത്രക്കുറിപ്പ് അപ്പടി ഇന്റര്‍നെറ്റില്‍ സ്വന്തം വെബ്സൈറ്റില്‍ ഇടാനുള്ള മണ്ടത്തരം മുഖ്യമന്ത്രിക്ക് ഉണ്ടായി.  


ഇതാ പത്രക്കുറിപ്പുകള്‍ സംബന്ധിച്ച്  പുതിയ വിവാദങ്ങളും ഉയരുന്നുണ്ട്. ഒരു മുഖ്യമന്ത്രി തന്‍റെ ഓഫീസിനെ രാഷ്ട്രീയക്കളിയുടെ ചീഞ്ഞ അടവുകള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അതിനു മിണ്ടാതെ കൂട്ടു നില്‍ക്കുന്നതാണോ മാധ്യമ പ്രവര്‍ത്തനം? എന്തുകൊണ്ടാണ് ഇത്തരം മര്യാദകേടിനെ ഒരു മാധ്യമവും , മാധ്യമ പ്രവര്‍ത്തകനും തള്ളിപ്പറയാത്തത്? ചുരുങ്ങിയപക്ഷം അത് അപ്പടി വാര്‍ത്തയായി കൊടുക്കാതെയെങ്കിലും ഇരിക്കാത്തത്‌? ഔദ്യോഗികമായും അല്ലാതെയും അനോണിയായും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഗൌരവമായ വിഷയങ്ങളില്‍ പത്രക്കുറിപ്പുകള്‍ ഇറങ്ങാമോ? നാലാം തൂണുകള്‍ ഇത് കാണേണ്ടിയിരിക്കുന്നു. പ്രതികരിക്കേണ്ടിയും.