Showing posts with label Human Rights Violation. Show all posts
Showing posts with label Human Rights Violation. Show all posts

Thursday, September 30, 2010

ഹാ മതസൌഹാര്‍ദ്ദ കേരളമേ ലജ്ജിക്ക !!

 അയോധ്യയില്‍ അമ്പലവും പള്ളിയും നിന്ന സ്ഥലം ഹിന്ദുക്കളും മുസ്ലീങ്ങളും പങ്കിട്ടെടുത്ത സമാധാനത്തില്‍ ഒരു രാജ്യം മുഴുവന്‍ സന്തോഷിച്ച ആ നല്ല ദിവസം ,  പക്ഷെ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്  സ്വദേശി ബിജു എന്ന യുവാവിനു ഒരു കറുത്ത ദിവസമായിരുന്നു. ഹിന്ദു മുസ്ലീം ഐക്യത്തിന്റെ മന്ത്രം ഇന്ത്യയെമ്പാടും മുഴങ്ങുന്ന സമയത്തും ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ ബിജു മതവൈരത്തിന്റെ ഓരോ അടിയും ഏറ്റു വാങ്ങുകയായിരുന്നു....

പാണ്ടിക്കാട്: ഒരു മുസ്ലീം യുവതിയെ സ്നേഹിച്ചു എന്ന കുറ്റത്തിന് ബിജു എന്ന യുവാവിനെ പെണ്‍ വീട്ടുകാര്‍ നാട്ടുകാര്‍ കാണ്‍കെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. സപ്തംബര്‍ മുപ്പതാം തീയതി മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പാണ്ടിക്കാട് മഞ്ചേരി പറമ്പന്‍ വീട്ടില്‍ ബിജുവിനെ,  മുസ്ലീം യുവതിയോട് സംസാരിച്ചു എന്ന കുറ്റത്തിനാണ്  ഓടിച്ചിട്ട്‌ പിടിച്ചു ക്രൂരമായി തല്ലിച്ചതയ്ക്കുകയും വസ്ത്രം ഉരിഞ്ഞു കൈകള്‍ വരിഞ്ഞു കെട്ടി പൊതുജന മധ്യത്തിലൂടെ നടത്തിക്കുകയും ഒടുവില്‍ അടിവസ്ത്രം മാത്രം ഇട്ട നിലയില്‍ ഇലക്ട്രിക് പോസ്റ്റില്‍ കയറുകൊണ്ട്ട് കെട്ടിയിട്ട് നൂറിലേറെ ആളുകളുടെ മുന്‍പിലിട്ടു പൊതിരെ തല്ലുകയും ചെയ്തത്. പാണ്ടിക്കാട് സ്വദേശിയായ കാപ്പിക്കുഴി അലവി എന്നയാളുടെ മകള്‍  റാഷിദയുമായി ബിജു പ്രണയത്തിലായിരുന്നു. എന്നാല്‍ റാഷിദയുടെ വീട്ടുകാര്‍ ഇതിനെ എതിര്‍ക്കുകയും ബിജുവിനോട് ഈ ബന്ധം നിര്‍ത്തണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു ശേഷം ഇന്നലെയും ബിജു റഷീദയുമായി സംസാരിച്ചതാണ് റാഷിദയുടെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്നു ഒരു സംഘം ആളുകള്‍ ബിജുവിനെ അടിക്കാന്‍ ഓടിച്ചു. രക്ഷപ്പെടാനായി പുഴയില്‍ ചാടിയ യുവാവിനെ നീന്തി പിടിച്ച ശേഷം കരയിലിട്ടു മര്‍ദ്ദിക്കുകയായിരുന്നു.
പിന്നീട് യുവാവിനെ അടിവസ്ത്രം മാത്രം ഉടുത്ത നിലയില്‍ കൈകള്‍ പിന്നില്‍ വരിഞ്ഞു കെട്ടി റോഡിലൂടെ നടത്തിക്കുകയും ഒരു ഇലക്ട്രിക് പോസ്റ്റില്‍ കയറു കൊണ്ടു കെട്ടിയിട്ടു നാട്ടുകാര്‍ കാണ്‍കെ പൊതിരെ തല്ലുകയും ചെയ്തു. ഈ സമയമത്രയും , പെണ്‍ വീട്ടുകാര്‍ യുവാവിനെ ശാസിക്കുകയും 'ഇനി അവളെ കാണരുത്' എന്ന് ആക്രോശിക്കുകയും ചെയ്തു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
                         ഒടുവില്‍ പാണ്ടിക്കാട് പോലീസ് സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. പോലീസും യുവാവിന്റെ കൈകള്‍ കയറുപയോഗിച്ചു പിന്നിലേക്ക്‌ കെട്ടിയാണ് കൊണ്ടു പോയതെന്നും അപ്പോള്‍ "ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല സര്‍ .. ഞാന്‍ ഓടിപ്പോവില്ല സര്‍ " എന്ന് യുവാവ് പോലീസിനോട് പറയുന്നുണ്ടായിരുന്നു എന്നും ദൃക്സാക്ഷികള്‍ പറയുന്നു. അവശനായ ബിജുവിനെ പിന്നീട് മഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശാരിപ്പണി ചെയ്തു കുടുംബം പോറ്റുന്ന ദരിദ്ര യുവാവാണ് ബിജു.
അന്തരിച്ച അയ്യപ്പന്റെയും വിശാലയുടെയും മകനാണ്.  പിന്നീട് ബിജുവിനെ മര്‍ദ്ദിച്ച അലവിയെയും മകള്‍ രാഷിദയെയും പോലീസ് സ്റെഷനില്‍ കൊണ്ടുപോയി മൊഴിയെടുത്തു.

ഒരു നാടിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ മാധ്യമങ്ങളോ മത നേതാക്കളോ രാഷ്ട്രീയക്കാരോ ഇടപെട്ടിട്ടില്ല. 'താലിബാന്‍ മോഡല്‍ നീതി' നടപ്പാക്കുന്ന മതഭ്രാന്തന്മാരോടല്ല, അത് കണ്ടുകൊണ്ടു നിന്ന ജനതയുടെ നിസ്സംഗതയോടാണ് എന്റെ രോഷം.
അവരെയാണ് നാം കൂടുതല്‍ പേടിക്കേണ്ടതും. അയോധ്യ വിധിയുടെ ആ സമാധാന സുദിനത്തില്‍ തന്നെ മതാന്ധതയുടെ പ്രഹരം ഏറ്റു വാങ്ങിയ ബിജുവിനോട് നാം എങ്ങനെയാണ് മാപ്പ് ചോദിക്കുക?
കുറ്റവാളികളെ ആരാണ് ശിക്ഷിക്കുക?
പോലീസ് പോലും മനുഷ്യാവകാശ ലംഘനത്തിന് ദൃക്സാക്ഷിയായി നിന്നതിനു ആഭ്യന്തരമന്ത്രി മറുപടി പറയണം.