Monday, December 13, 2010

തനതു മത്സ്യ സമ്പത്ത് നശിപ്പിക്കാന്‍ പദ്ധതി


കേരളത്തിലെ തനതു മത്സ്യ സമ്പത്തിനെ നശിപ്പിക്കാന്‍ 238 കോടി രൂപയുടെ സര്‍ക്കാര്‍ പദ്ധതി!!
തിരുവനന്തപുരം: കേരളത്തിലെ തടാകങ്ങളിലും പുഴകളിലും കാണുന്ന നാടന്‍ മത്സ്യ സമ്പത്തിനെ നശിപ്പിക്കാന്‍ ഉതകുന്ന, വിദേശ ഇനം മത്സ്യങ്ങളെ വ്യാപകമായി വളര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ഒരു പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നു. കട്ട്ല, റോഹു, മൃഗാള എന്നീ വിദേശ മത്സ്യ ഇനങ്ങളെ ഡാമുകളിലും വനപ്രദേശങ്ങളിലെ  റിസര്‍വോയറുകളിലും വ്യാപകമായി നിക്ഷേപിക്കാന്‍ ആണ് ഫിഷറീസ് വകുപ്പിന്റെ പദ്ധതി. 238 കോടി രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടോടെയുള്ള പദ്ധതിയാണ് ഇത്. നിരവധി വര്‍ഷങ്ങളായി ജലസേചന വകുപ്പിന്റെ ഡാമുകളില്‍ മാത്രം വളര്‍ത്തിയിരുന്ന ഈ വിദേശ ഇനം മത്സ്യങ്ങളെ ഈ വര്‍ഷത്തോടെ എല്ലാ ഡാമുകളിലേക്കും റിസര്‍വോയറുകളിലെക്കും വ്യാപിപ്പിക്കുവാനാണ് പുതിയ പദ്ധതി. ഫിഷറീസ് വകുപിന്റെ ഈ പദ്ധതി വനം വകുപ്പിന്റെ അനുമതിയോടെയാണ് വനം വകുപ്പിന്റെ അധീനതയിലുള്ള റിസര്‍വോയറുകളിലേക്ക് വ്യാപിപ്പിക്കുന്നത്. ഈ അനുമതിക്കായി ഫയല്‍ വനം വകുപ്പില്‍ എത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. രഹസ്യമായി ഇതിന് അനുമതി നല്‍കിയെന്നും വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നുണ്ട്.
                 ഈ പദ്ധതി പ്രകാരം നിക്ഷേപിക്കപ്പെടുന്ന വിദേശ ഇനം മത്സ്യങ്ങള്‍ കൂട്ടത്തോടെ വളര്‍ന്നാല്‍ ആ പ്രദേശത്തെ നാടന്‍ ഇനങ്ങള്‍ നശിക്കുകയും, ക്രമേണ അന്യം നില്‍ക്കുകയും ചെയ്യുമെന്ന് മത്സ്യ ഗവേഷകരും ശാസ്ത്രജ്ഞരും ഒരുപോലെ അഭിപ്രായപ്പെടുന്നു. തേക്കടി ഡാമില്‍ മുന്‍പ് നിക്ഷേപിച്ച വിദേശ മത്സ്യങ്ങള്‍ ക്രമാതീതമായി വളരുകയും പെരിയാറില്‍ മാത്രം കണ്ടു വരുന്ന പ്രാദേശിക മത്സ്യ ഇനങ്ങള്‍ എണ്ണത്തില്‍ തുലോം കുറയുകയും ചെയ്തത് ഇതിന് തെളിവായി വിദഗ്തര്‍ ചൂണ്ടിക്കാട്ടുന്നു. വിദേശ മത്സ്യങ്ങളെ ക്രമാതീതമായി വളര്‍ത്തുന്നതിനു നിയമത്തിന്റെ വിലക്കുകള്‍ ഉണ്ടെന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. ഫിഷറീസ് വകുപ്പ് ഈ നില തുടര്‍ന്നാല്‍ ക്രമേണ കേരളത്തിലെ തനതു മത്സ്യങ്ങള്‍ മുഴുവന്‍ അപ്രത്യക്ഷമാകുമെന്നാണ് ജൈവ വൈവിധ്യ ബോര്‍ഡിലെ ശാസ്ത്രജ്ഞരും പറയുന്നത്. മത്സ്യ ബന്ധനം നിയമം മൂലം നിരോധിക്കപ്പെട്ട തടാകങ്ങളിലും ഇതോടെ മത്സ്യബന്ധനം വ്യാപകമാവുകയും അത് വനങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുകയും ചെയ്യുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ആശങ്കപ്പെടുന്നു. ശ്രദ്ധയും പരിചരണവും ഇല്ലാതെ നാടന്‍ മത്സ്യ ഇനങ്ങള്‍ നശിക്കുമ്പോഴാണ് കോടിക്കണക്കിനു രൂപ പൊതു ഖജനാവില്‍ നിന്നും ചെലവിട്ടു ഈ നശീകരണം നടക്കുന്നത്.

ഈ വിഷയത്തില്‍ നിങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിക്കുക.
വനം വകുപ്പ്  :  pccf@forest.kerala.gov.in
minister-forest@kerala.gov.in