Friday, September 28, 2012

നെല്ലിയാമ്പതിയില്‍ പോബ്സന്റെ 919 ഏക്കര്‍ വനഭൂമി കയ്യേറ്റം; റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി

നെല്ലിയാമ്പതിയില്‍ പോബ്സ് എന്ന സ്വകാര്യ കമ്പനി അനധികൃതമായി 919 ഏക്കര്‍  വനഭൂമി കൈവശം വെക്കുന്നതായി രേഖകള്‍. കരുണ പ്ലാന്റെഷന്‍ എന്ന പേരില്‍ പോബ്സന്റെ കൈവശമുള്ളത് വനഭൂമിയാണെന്നും ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ തോറ്റതും കേസ് നടത്തിപ്പിലെ വീഴ്ചയുമാണ് വനഭൂമി പോബ്സണ് ലഭിക്കാന്‍ കാരണമെന്നും സര്‍ക്കാര്‍ രേഖകള്‍ തെളിയിക്കുന്നു. ഇതിന്മേല്‍ പ്രത്യേകാന്വേഷണം നടത്താനും വനഭൂമി തിരിച്ചുപിടിക്കാനും ആവശ്യപ്പെട്ടു വനം വകുപ്പിലെ അടീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്സര്‍വേറ്റര്‍ വനം സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി. 2011 ആഗസ്റ്റ്‌ മാസത്തില്‍ സര്‍ക്കാരിനയച്ച റിപ്പോര്‍ട്ടില്‍ നാളിതുവരെ തുടര്‍നടപടി എടുത്തിട്ടില്ല. നെല്ലിയാമ്പതിയില്‍ നിന്നും നാളിതുവരെ പുറത്തുവന്നതില്‍ ഏറ്റവും വലിയ കയ്യേറ്റം സംബന്ധിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പൂഴ്ത്തിയിരിക്കുന്നത്.

കരുണ പ്ലാന്റെഷന്‍ കൈവശം വെക്കുന്ന ഭൂമി സംബന്ധിച്ച് പതിറ്റാണ്ടുകളായി സര്‍ക്കാരുമായി കേസ് ഉണ്ടായിരുന്നതും ആ കേസില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ തോറ്റതുമാണ്. കേസില്‍ റിവ്യൂ ഹരജി കൊടുക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ചെയ്യണമെന്നും ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് തീരുമാനത്തില്‍ എത്താന്‍ വിശദമായ ഒരു അന്വേഷണം നടത്തണമെന്നും  ആവശ്യപ്പെട്ട് 2011 മാര്ച് മാസത്തില്‍ നെന്മാറ ഡി.എഫ്.ഓ സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ തുടര്‍നടപടിയോ അന്വേഷണമോ ഇല്ലാതിരുന്നത് മൂലം ബന്ധപ്പെട്ട രേഖകള്‍ പഠിച്ചു അന്നത്തെ ഡി.എഫ്.ഓ ധനേഷ് കുമാര്‍ തന്നെ 2011 ജൂലൈ മാസം സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടില്‍ ആണ് കരുണ പ്ലാന്റെഷന്റെ കൈവശമുള്ള വനഭൂമി സംബന്ധിച്ച വിശദാംശങ്ങള്‍ ആദ്യമായി സര്‍ക്കാര്‍ അറിയുന്നത്.

വെങ്ങിനാട് കോവിലകം പാട്ടത്തിനു നല്‍കിയ ഭൂമിയാണ്‌ എന്ന പേരില്‍ മുതലമട വില്ലേജില്‍ ഭൂമി കൈവശം വെക്കാനുള്ള രേഖ ഉപയോഗിച്ച് പയ്യല്ലൂര്‍ വില്ലേജിലെ വനഭൂമിയാണ് പോബ്സിന്റെ കൈവശം ഇരിക്കുന്നത് എന്ന ഡി.എഫ്.ഓ യുടെ പുതിയ കണ്ടെത്തല്‍ തോറ്റ കേസില്‍ പുനരന്വേഷണ ഹരജി നല്‍കാന്‍ മതിയായ കാരണമാണ്.  വനഭൂമിയുടെ പോക്കുവരവ് നടന്നിട്ടുണ്ടെങ്കില്‍ റദ്ദാക്കാനും അതിന്മേല്‍ അന്വേഷണം നടത്താനും അന്ന് തന്നെ സര്‍ക്കാരിന് നിയമോപദേശവും ലഭിച്ചിട്ടുണ്ട്. 

ഡി.എഫ്.ഓ യുടെ റിപ്പോര്‍ട്ട് ശരിവെച്ചുകൊണ്ട്‌ അടീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്സര്‍വേറ്റര്‍ 2011 ആഗസ്റ്റ്‌ മാസം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കേസുകള്‍ തോറ്റത് കേസ് നടത്തിപ്പിലെ വീഴ്ച മൂലമാണെന്നും വനഭൂമി കൈവശം വെക്കാന്‍ യാതൊരു രേഖയും പോബ്സിന്റെ കയ്യിലില്ലെന്നും ചില കയ്യേറ്റക്കാര്‍ക്ക് വനഭൂമി കൈവശം വെക്കാന്‍ വേണ്ടി വ്യാജരേഖകള്‍ നിര്‍മ്മിച്ച്‌ കേസുകളില്‍ ഹാജരാക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ വകുപ്പുകളുടെ കയ്യിലുള്ള ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണമെന്നും വനഭൂമി വന്‍തോതില്‍ അന്യാധീനപ്പെടുത്തിയ ഈ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി അടിയന്തിര നടപടികള്‍ കൈക്കൊള്ളണം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ നാളിതുവരെയായി തുടര്‍നടപടികള്‍ എടുത്തിട്ടില്ല. ആയിരം കോടിയിലധികം രൂപ മാര്‍ക്കറ്റ് വിലയുള്ള ഭൂമിയാണ്‌ സര്‍ക്കാരിന്റെ അനാസ്ഥ മൂലം പോബ്സ് അനധികൃതമായി  കൈവശം വെച്ചിരിക്കുന്നത്.

 Access the related documents here.





Addt PCCF Report Page 1

Addt PCCF Report Page 2

Addt PCCF Report Page 3

Addt PCCF Report Page 4

Addt PCCF Report Page 5

Addt PCCF Report Page 6

Addt PCCF Report Page 7

Legal Opinion before the finding of fraud in documents

First page of DFo's report, exposing the huge encroachment.



Tuesday, June 26, 2012

ഹാരിസണ് വേണ്ടി വ്യാജരേഖ സാക്ഷ്യപ്പെടുത്തിയ ആള്‍ കേസിന്റെ വാദം കേള്‍ക്കുന്ന ഹൈക്കോടതി ജഡ്ജി

കൊച്ചി: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശം നിയമവിരുദ്ധമായി സൂക്ഷിക്കുന്ന 25630 ഏക്കര്‍ ഭൂമി സംബന്ധമായ എല്ലാ കേസുകളും ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നത് അതേ കേസില്‍ ഹാരിസണ്‍ കമ്പനിക്കു വേണ്ടി വ്യാജരേഖ സാക്ഷ്യപ്പെടുത്തിയ വ്യക്തി തന്നെ. കമ്പനി 1996 മുതല്‍ വിവിധ കേസുകളില്‍ ഹാജരാക്കിയ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസിലെ 1600/1923 നമ്പര്‍ ആധാരം എന്ന് അവകാശപ്പെടുന്ന ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു ആധാരം  ഹാരിസണ്‍ മലയാളവും സര്‍ക്കാരും തമ്മില്‍ നടക്കുന്ന കേസുകളില്‍ അടിസ്ഥാന രേഖയാണ്. എന്നാല്‍ കമ്പനി ഹാജരാക്കിയ ഇംഗ്ലീഷ് ഭാഷയിലുള്ള ഈ ആധാരം വ്യാജമാണെന്ന തെളിവുകള്‍ സര്‍ക്കാരിന് ലഭിച്ചു. കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സൂക്ഷിക്കുന്ന ഒറിജിനല്‍ ആധാരത്തിന്റെ അസ്സല്‍ പകര്‍പ്പ്  മലയാളത്തില്‍ ഉള്ളതാണ്. 1996 ല്‍ കമ്പനിക്കു വേണ്ടി വ്യാജ ഇംഗ്ലീഷ് ആധാരം സാക്ഷ്യപ്പെടുത്തി നല്‍കിയ അന്നത്തെ കൊച്ചി നോട്ടറി പയസ് കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ്. അദ്ദേഹം ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് ഹാരിസണ്‍ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിന്മേലും വാദം കേള്‍ക്കുന്നത്. കഴിഞ്ഞയാഴ്ച വരെ ജസ്റ്റിസ്.വി. ചിദംബരേഷിന്റെ സിംഗിള്‍ ബെഞ്ചില്‍ വാദം നടന്ന ഈ കേസുകള്‍ ഇന്നലെ ജസ്റ്റിസ്.പയസ് കുര്യാക്കോസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിലേക്ക് പൊടുന്നനെ മാറ്റുകയായിരുന്നു. കമ്പനി വ്യാജ ആധാരങ്ങള്‍ ചമച്ച് ഭൂമി കയ്യേറി, കോടതിയില്‍ ഹാജരാക്കിയത് വ്യാജ ആധാരമാണ് എന്നിങ്ങനെയുള്ള സര്‍ക്കാരിന്റെ വാദം സര്‍ക്കാര്‍ വക്കീല്‍ അവതരിപ്പിക്കേണ്ടത് അതേ രേഖ ഹാരിസണ്‍ കമ്പനിക്കു വേണ്ടി സാക്ഷ്യപ്പെടുത്തി നല്‍കിയ പയസ് കുര്യാക്കോസിന് മുന്നിലാണ് എന്നതാണ് ഏറെ രസകരം. സര്‍ക്കാര്‍ തീരുമാന പ്രകാരം അന്വേഷണം നടന്നാല്‍ കേസില്‍ പ്രതിയാകേണ്ടയാള്‍ കേസിന്റെ വാദം കേട്ട് വിധി പറയുന്ന  ഞെട്ടിപ്പിക്കുന്ന സ്ഥിതിയാണ് ഇത്. നീതിപീഠത്തെ അവഹേളിച്ചു കൊണ്ട് നടക്കുന്ന ഈ നാടകം തെളിവുകള്‍ സഹിതം 'ഡൂള്‍ ന്യൂസ്' പുറത്തു കൊണ്ടുവരുന്നു.

ഹാരിസന്റെ അനധികൃത ഭൂമി സംബന്ധിച്ച് അന്വേഷിക്കാന്‍ ഇടതുസര്‍ക്കാറിന്റെ കാലത്ത് ചുമതലപ്പെടുത്തിയ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഹാരിസണ്‍ മലയാളം നാളിതുവരെ നടത്തിയ വ്യാജരേഖാ നിര്‍മ്മാണം സംബന്ധിച്ച തെളിവുകള്‍ നിരത്തുന്നത്. കമ്പനി കൈവശം വെച്ച് അനുഭവിച്ചു പോരുന്ന ഭൂമികളില്‍ 54943 ഏക്കര്‍ ഭൂമി മൂന്നു ആധാരങ്ങളില്‍ ആണ്. ഇതില്‍ 25630 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് കമ്പനി ഹാജരാക്കുന്ന രേഖ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 1600/1923 നമ്പരായി രജിസ്ടര്‍ ചെയ്തു എന്നവകാശപ്പെടുന്ന ഇംഗ്ലീഷ് ഭാഷയിലുള്ള  ഒരു ആധാരമാണ്. രജിസ്ട്രേഷന്‍ നിയമത്തിലെ ഫയലിംഗ് ചട്ടങ്ങള്‍ പ്രകാരം ഒരു ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതേ ഭാഷയിലുള്ള പകര്‍പ്പുകളാകണം ഫയലിംഗ് കോപ്പികളായി സബ് രജിസ്ട്രാര്‍ ഓഫീസില്‍ സൂക്ഷിക്കേണ്ടത്. എന്നാല്‍ ഈ നമ്പരില്‍ ഉള്ള ഒറിജിനല്‍ ആധാരം കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ളത് മലയാള ഭാഷയില്‍ ഉള്ളതാണ്. കൊല്ലം സബ് രജിസ്ട്രാര്‍ ഇത് വ്യക്തമാക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ക്ക് അയച്ച കത്ത് ചുവടെ കാണാം.


കമ്പനി ഹാജരാക്കിയ ഇംഗ്ലീഷില്‍ ഉള്ള ആധാരമായിരുന്നു ഒറിജിനല്‍ എങ്കില്‍ അതാകുമായിരുന്നു ഓഫീസില്‍ സൂക്ഷിക്കുക. അതായത് ഇപ്പോള്‍ കമ്പനി ഹാജരാക്കുന്നതല്ല യഥാര്‍ത്ഥ ആധാരം. അതില്‍ നിരവധി തിരുത്തലുകള്‍ വരുത്തി കൂടുതല്‍ ഭൂമി അവകാശപ്പെടുന്നതായും സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം റിപ്പോര്‍ട്ട് കണ്ടെത്തി.

1996 മുതല്‍ വിവിധ കോടതികളില്‍ ഹാരിസണ്‍ കമ്പനി അവരുടെ കയ്യിലുള്ള ഇംഗ്ലീഷ് ആധാരത്തിന്റെ നോട്ടറി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കുന്നുണ്ട്. എന്നാല്‍ 2007 മാര്‍ച്ച് 20 നു ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ലീഗല്‍ മാനേജരായ എം.വി.എച് മേനോന്‍ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കമ്പനിക്കു കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി പ്രസ്തുത ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യപ്പെട്ടിരുന്നു.





കമ്പനിയുടെ കയ്യില്‍ അസ്സല്‍ ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി നേരത്തെ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു അപേക്ഷ നല്‍കേണ്ടിയിരുന്നില്ല എന്ന നിഗമനത്തിലാണ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം എത്തിയത്. അതായത് നോട്ടറി സാക്ഷ്യപ്പെടുത്തി നല്‍കുമ്പോള്‍ ഒറിജിനല്‍ ആധാരം കമ്പനിയുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴുമില്ല. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച് കമ്പനി ഹാരജാക്കുന്നത് വ്യാജരേഖയാണെന്ന ഈ കണ്ടെത്തല്‍ ആണ് ഈ കേസില്‍ സര്‍ക്കാരിന്റെ പ്രധാന വാദം. ഒറിജിനല്‍ ഇല്ലാതെ നോട്ടറി സാക്ഷ്യപ്പെടുത്തിയ ഈ കേസ് ഗൌരവമായ അന്വേഷണം നടത്താന്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം 2010 ല്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് 'ഡൂള്‍ ന്യൂസി'ന് ലഭിച്ചു.




ആധാരം സാക്ഷ്യപ്പെടുത്തിയ ആള്‍ ഇന്ന് ഹൈക്കോടതി ജഡ്ജി ; കേസന്വേഷണ ശുപാര്‍ശ അട്ടിമറിക്കപ്പെട്ടു.

എന്തുകൊണ്ടാണ് ഹാരിസണ്‍ മലയാളത്തിന്റെ വ്യാജരേഖാ സാക്ഷ്യപ്പെടുത്തല്‍ കേസുകള്‍ അന്വേഷിക്കണമെന്ന സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ശിപാര്‍ശ അട്ടിമറിക്കപ്പെട്ടത് എന്നാണു പിന്നീട് ഡൂള്‍ ന്യൂസ് അന്വേഷിച്ചത്. ആ അന്വേഷണം ഞങ്ങളെ എത്തിച്ചത് 1996 ല്‍ കമ്പനിക്കു ആധാരം സാക്ഷ്യപ്പെടുത്തി നല്‍കിയ നോട്ടറിയില്‍ ആണ്. പയസ് സി.കുര്യാക്കോസ് എന്ന അന്നത്തെ കൊച്ചിന്‍ താലൂക്ക് നോട്ടറിയാണ്‌ 104 പേജ് വരുന്ന ആധാരത്തിന്റെ കോപ്പി കമ്പനിക്കായി സാക്ഷ്യപ്പെടുത്തിയത്.  ഇതിലെ ആദ്യപേജില്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ 25 ഷീറ്റുകള്‍ ആണ് സാക്ഷ്യപ്പെടുത്തുന്നത് എന്ന് പയസ് കുര്യാക്കോസ് വ്യക്തമായി എഴുതിയിട്ടുണ്ട്. എന്നാല്‍ 104 പേജ് വരുന്ന ആധാരത്തിന്റെ മുഴുവന്‍ പേജുകളിലും അദ്ദേഹത്തിന്റെ സീലും ഒപ്പും ഉണ്ട് !!




ഇതില്‍ നൂറ്റി മൂന്നാമത്തെ പേജ് സാക്ഷ്യപ്പെടുത്തുമ്പോള്‍ നോട്ടറിയുടെ ഒപ്പിനു താഴെ തീയതി ഇട്ടിരിക്കുന്നത് വ്യക്തമാണ്. 03-05-96 തീയതിയിലാണ് പയസ് കുര്യാക്കോസ് 25 പേജുള്ള ഒറിജിനല്‍ കണ്ടു എന്നും പറഞ്ഞ് 104 പേജ് വ്യാജരേഖ സാക്ഷ്യപ്പെടുത്തിയത്.



എന്നാല്‍ പയസ് കുര്യാക്കോസ് സാക്ഷ്യപ്പെടുത്തിയ ആ ദിവസത്തിന് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം 2006 സപ്തംബര്‍ 18 നാണ് ഒറിജിനല്‍ ആധാരം ലഭിക്കാന്‍ കമ്പനി സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് എന്ന് കമ്പനി തന്നെ രണ്ടാമത് നല്‍കിയ കത്തില്‍ നിന്നും വ്യക്തമാണ്. ഒറിജിനലിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നാളിതുവരെ അവര്‍ക്ക് ലഭിച്ചിട്ടുമില്ല. ഇന്നുവരെ കമ്പനിയെ കേസുകളില്‍ തുണച്ച , നിലവിലുള്ള കേസുകളില്‍ കമ്പനിയും സര്‍ക്കാരും ഹാജരാക്കിയിരിക്കുന്ന ഇംഗ്ലീഷ് ഭാഷയിലെ ആധാരം വ്യാജമാണെന്നും അതില്‍ അന്വേഷണം നടത്തണമെന്നും സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി കണ്ടെത്തുമ്പോള്‍ അത് സാക്ഷ്യപ്പെടുത്തി നല്‍കിയത് ഇപ്പോള്‍ ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജി ആയ ജസ്റ്റിസ്.പയസ്. സി കുര്യാക്കോസ് ആണെന്നതിനുള്ള തെളിവ് സഹിതം ആ വാര്‍ത്ത ഞങ്ങള്‍ പുറത്തു വിടാന്‍ തീരുമാനിച്ചു. ജസ്റ്റിസ് ചിദംബരേഷിന്റെ സിംഗിള്‍ ബെഞ്ചിലും മറ്റു വിവിധ ബെഞ്ചുകളിലുമായി നടന്നിരുന്ന ഹാരിസണ്‍ കേസുകളില്‍ ഈ വാര്‍ത്ത സര്‍ക്കാരിനെ സഹായിക്കും എന്നതായിരുന്നു ഞങ്ങളുടെ പ്രതീക്ഷ.


ഹാരിസണ്‍ കേസുകള്‍ അട്ടിമറിക്കപ്പെടുന്നു.

ജസ്റ്റിസ് ചിദംബരേഷ് വിശദമായി വാദം കേട്ട ഹാരിസണ്‍ കേസുകളില്‍ അവസാന വാദം പറയാനിരിക്കെയാണ് കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച ഒരു കത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിന് ലഭിക്കുന്നത്. ഹാരിസണ്‍ മലയാളത്തിന്റെ വക്കീലന്മാരായിരുന്ന മേനോന്‍ ആന്‍ഡ്‌ പൈ അസോസിയേറ്റ്സ് എന്ന കൊച്ചിയിലെ പ്രമുഖ സ്ഥാപനവുമായി ജസ്റ്റിസ് ചിദംബരെഷിനു ബന്ധമുണ്ടെന്നും അദ്ദേഹം ഈ കേസുകള്‍ കേള്‍ക്കുന്നത് സര്‍ക്കാരിന്റെയും പൊതുസമൂഹതിന്റെയും താല്‍പ്പര്യത്തിനു വിരുദ്ധമാണെന്നും ആയിരുന്നു കത്തിലെ സൂചന. ഇതേ തുടര്‍ന്ന് കേസ് കേള്‍ക്കുന്നതില്‍ നിന്നും ജസ്റിസ് ചിദംബരേഷ് സ്വയം പിന്മാറി. പിന്നീടാണ് ഹാരിസനുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ഇന്ന് ജസ്റ്റിസ് പയസ് കുര്യാക്കോസും ജസ്റ്റിസ് എ. വി രാമകൃഷ്ണ പിള്ളയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിലേക്ക് മാറ്റുന്നത്. ഇന്നലെ ഡിവിഷന്‍ ബെഞ്ചില്‍ 18 - മത്തെ കേസായി ഈ കേസുകള്‍ പരിഗണിക്കുകയും വാദം കേള്‍ക്കുകയും ചെയ്തു.  അവസാന വാദത്തിനായി കേസ് ജൂലൈ 20 ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ റിപ്പോര്‍ട്ട് കണ്ടെത്തലുകള്‍ അംഗീകരിക്കണോ, കമ്പനിയുടെ ആധാരം വ്യാജമാണോ  എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടത് ഇനി ആ കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിയാണ്. എന്നാല്‍ ഇക്കാര്യം കോടതിക്ക് മുന്‍പില്‍ ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല. അവനവന്‍ ഏതെങ്കിലും രീതിയില്‍ ബന്ധപ്പെട്ട കേസുകള്‍ സ്വന്തം ബെഞ്ചില്‍ നിന്നും മാറ്റുകയും സ്വയം ഒഴിയുകയുമാണ് സാധാരണ ഗതിയില്‍ ജുഡീഷ്യറിയിലെ കീഴ്വഴക്കം. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചാണ് ആ കേസില്‍ ഉള്‍പ്പെട്ട വ്യക്തി തന്നെ ആ കേസില്‍ വിധി പറയാന്‍ പോകുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ തന്നെ സാക്ഷ്യപ്പെടുത്തിയ രേഖ വ്യാജമാണെന്ന് ജഡ്ജി സമ്മതിക്കാനുള്ള സാധ്യത തുലോം വിരളമാണ്. ഇതോടെ ഈ കേസ് അട്ടിമറിക്കപ്പെടും എന്ന സൂചനകള്‍ ആണ് പുറത്തു വരുന്നത്. പൊതു സമൂഹത്തിനുള്ള നീതി ഹൈക്കോടതിയുടെ തട്ടിന്‍പുറത്തും ആകും. 


അന്‍പതിനായിരം ഏക്കര്‍ സ്ഥലമാണ് വിവിധ ജില്ലകളിലായി ഹാരിസണ്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. ഭൂമി തിരിച്ചു പിടിക്കാനുള്ള മുന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഇതോടെ കോടതിയിലും പരാജയപ്പെടുന്ന മട്ടാണ്.

Monday, June 18, 2012

മിന്നാംപാറ കേസ് അട്ടിമറിച്ചത് അമര്‍നാഥ് ഷെട്ടി; വിജിലന്‍സ് കേസും അട്ടിമറിച്ചു

Photo: NP Jayan, Mathrubhumi
പാലക്കാട്: നെല്ലിയാമ്പതിയിലെ വിവാദമായ മിന്നാംപാറ എസ്‌റ്റേറ്റ് കേസ് സ്വകാര്യ വ്യക്തിക്ക് അനുകൂലമാക്കിമാറ്റുന്നതിന് സൗകര്യം ചെയ്തുകൊടുത്തതില്‍ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥനായ അമര്‍നാഥ് ഷെട്ടിയുടെ പങ്ക് പുറത്തുവന്നു. ഇതു സംബന്ധിച്ച് അമര്‍നാഥ് ഷെട്ടിയുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ എനിക്ക് വിവരാവകാശ നിയമ പ്രകാരം ലഭിച്ചു. 200 ഏക്കര്‍ വനം സ്വകാര്യ വ്യക്തിക്ക് ലഭ്യമാക്കാന്‍ 2001ല്‍ പാലക്കാട് വനം കണ്‍സര്‍വേറ്ററായിരിക്കെ അമര്‍നാഥ് ഷെട്ടി ഹൈക്കോടതിയില്‍ നല്‍കിയ കള്ളസത്യവാങ്മൂലമാണ് ഇപ്പോള്‍ കേസില്‍ സര്‍ക്കാര്‍ കേസ് തോല്‍ക്കുന്നതിനും സ്വകാര്യ വ്യക്തിക്ക് വനഭൂമി വിട്ടുനല്‍കുന്നതിനും ഇടയാക്കിയത്. ഹൈക്കോടതിയില്‍ തോറ്റ കേസില്‍ ഷെട്ടിയുടെ ക്രമക്കേട് വ്യക്തമാക്കിക്കൊണ്ട് തുടര്‍ നടപടി സ്വീകരിക്കാന്‍ വേണ്ടി വനംവകുപ്പ് വനം കസ്റ്റോഡിയന്‍ ശശിധരന്‍ സര്‍ക്കാറിനയച്ച കത്തും ഷെട്ടിയുടെ വ്യാജ സത്യവാങ്മൂലവും  വിവരാവകാശ നിയമ പ്രകാരം ലഭിച്ചു.


         തുടര്‍നടപടി തേടിക്കൊണ്ട് വനം വകുപ്പ് മുഖ്യവനപാലകന്‍ സര്‍ക്കാറിനയച്ച കത്തില്‍ രണ്ട് മാസമായിട്ടും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. സ്വകാര്യ വ്യക്തിക്ക് വനത്തിന്‍മേല്‍ യാതൊരു അവകാശവുമില്ലെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് ഈ സത്യ മറച്ചുവെച്ച് അമര്‍നാഥ് ഷെട്ടി, പിന്നീട് തോട്ടക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ അവരുടെ വാദങ്ങള്‍ ശരിവെച്ചുകൊണ്ട് സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ ഇത് പിന്നീട് വനംവകുപ്പ് കണ്ടെത്തുകയും ഹൈക്കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും അമര്‍നാഥ് ഷെട്ടി നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നും സര്‍ക്കാറിന് പിന്നോട്ട് പോവാനാവില്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഇതിനെ തുടര്‍ന്നാണ് മിന്നാംപാറ കേസ് സര്‍ക്കാര്‍ തോറ്റത്. ഇതില്‍ നാളിതുവരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടില്ല. സ്വകാര്യ വ്യക്തിക്ക് വനഭൂമി നല്‍കാന്‍ ഹൈക്കോടതി വിധിച്ച കാലാവധി ഇന്നലെ അവസാനിച്ചു. അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് ഇതു സബംന്ധിച്ച തീരുമാനം വനം സെക്രട്ടറിക്ക് വിട്ടിരിക്കയാണ്. ഇതില്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അലംഭാവം നേരത്തെ വാര്‍ത്തയായിരുന്നു.


    അമര്‍നാഥ് ഷെട്ടി മിന്നാംപാറ കേസില്‍ നല്‍കിയ കള്ള സത്യവാങ്മൂലം അടക്കം ഈ കേസ് തോല്‍പ്പിക്കാന്‍ നേരത്തെയുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമങ്ങളെപ്പറ്റി അന്വേഷിക്കാനാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം വനം സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ എം.പി പ്രകാശ് വനംമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതെ തുടര്‍ന്ന് ഇടതുപക്ഷ സര്‍ക്കാര്‍ നെല്ലിയാമ്പതി കേസിലെ അട്ടിമറികളെപ്പറ്റി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നപ്പോള്‍ വിജിലന്‍സ് ഡയരക്ടറായ വേണുഗോപാലന്‍ നായരെ കൂട്ടുപിടിച്ച് അമര്‍നാഥ് ഷെട്ടി അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയും അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിക്കുകയും ചെയ്തുവെന്നാണ് വിജിലന്‍സില്‍ നിന്നും ലഭിക്കുന്ന വിവരം.

പാലക്കാട് മുഖ്യവനപാലകന്‍ മെയ് 11ന് സര്‍ക്കാറിനയച്ച കത്തിന്റെ മൂന്നാം പേജില്‍ അമര്‍നാഥ് ഷെട്ടി നല്‍കിയ കള്ളസത്യവാങ്മൂലത്തെപ്പറ്റിയും അതാണ് മിന്നാംപാറ കേസ് തോല്‍ക്കാന്‍ കാരണമായതെന്നതും വ്യക്തമാക്കുന്നുണ്ട്.



എന്നാല്‍ സമ്മര്‍ദ്ദം അതിജീവിക്കാനാവാതെ അമര്‍നാഥ് ഷെട്ടിയെ കുറ്റവികുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് തയ്യാറാക്കിയിരിക്കുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്.
                       നിരവധി വനം കേസുകളില്‍ ആരോപണവിധേയനാണ് അമര്‍നാഥ് ഷെട്ടി. തന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് മിക്ക കേസുകളിലും തടിയൂരുകയാണ് പതിവ്. മെഴുകുംപാറയില്‍ 65 ഹെക്ടര്‍ വനഭൂമി സ്വകാര്യ വ്യക്തികള്‍ക്കു കൈമാറാനായി വ്യാജരേഖകള്‍ ചമച്ച സംഭവത്തില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന അമര്‍നാഥ് ഷെട്ടിക്കു പങ്കുണ്ടൈന്ന് നേരത്തെ പിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി.എം. മനോഹരന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണ്ണാര്‍ക്കാട് വനം ഡിവിഷനിലെ മെഴുകുംപാറയില്‍ 65 ഹെക്ടര്‍ വനഭൂമി സ്വകാര്യ വ്യക്തിക്കു കൈമാറ്റം ചെയ്യാന്‍ അമര്‍നാഥ് ഷെട്ടിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നതായും ഇക്കാര്യത്തില്‍ വിശദമായ വിജിലന്‍സ് അന്വേഷണം വേണമെന്നുമായിരുന്നു ചീഫ് സെക്രട്ടറി ആര്‍. പ്രഭാകരനു നല്‍കിയ റിപ്പോര്‍ട്ടി ല്‍ പറയുഞ്ഞത്. ചന്ദനമാഫിയക്കേസിലും ഇയാള്‍ ആരോപണ വിധേയനായിരുന്നു. ഇപ്പോള്‍ വനംവകുപ്പ് ആസ്ഥാനത്ത് ആദിവാസി പുനരധിവാസത്തിന്റെ ചാര്‍ജ്ജുള്ള മുഖ്യവനപാലകനാണ് ഇദ്ദേഹം.

നെല്ലിയാമ്പതി വന മേഖലയിലെ വിലമതിക്കാനാവാത്ത ജൈവ സമ്പത്താണ്‌ മിന്നാംപാറ വനം. (ഇവിടെ വായിക്കുക) മിന്നാംപാറ വനഭൂമിയാണെന്ന് പാലക്കാട് കളക്ടറും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വനഭൂമി അന്യാധീനപ്പെടുത്തുന്ന സ്വകാര്യ വ്യക്തിക്കായി കേസ് നടത്തുന്നതും അധികാരികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും 'ദി ഹിന്ദു' പത്രത്തിന്റെ തിരുവനന്തപുരം സീനിയര്‍ ലേഖകനായ വേണുവാണ് എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. ഇയാളെ സ്ഥിരമായി അഡ്വ ജനറലിന്റെ ഓഫീസില്‍ കാണാമെന്നും സര്‍ക്കാര്‍ കേസ് തോല്‍പ്പിക്കുന്നതില്‍ ഇയാളുടെ ബന്ധം വഴി വെക്കുന്നുണ്ടെന്നും ആരോപണമുണ്ട്. വേണുവിന്റെ അടുത്ത ബന്ധുവാണ് കേസ് കൊടുത്തിരിക്കുന്ന സ്വകാര്യ വ്യക്തി.

Thursday, May 10, 2012

വ്യാജപരസ്യം നല്‍കി കബളിപ്പിക്കല്‍ : ഇന്ദുലേഖ, ധാത്രി, ശ്രീധരീയം ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു, വാര്‍ത്ത മുക്കി.



തിരുവനന്തപുരം: തെറ്റായ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിച്ച കുറ്റത്തിനു പ്രമുഖ ഉല്‍പ്പന്നങ്ങള്‍ ഡ്രഗ്‌സ് കണ്ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഇന്ദുലേഖ, ധാത്രി, ശ്രീധരീയം എന്നിവയുടെ ഉല്‍പ്പന്നങ്ങളാണ്  സംസ്ഥാനവ്യാപകമായി റെയ്ഡ് നടത്തി പിടിച്ചെടുത്തത്. ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ സൂക്ഷിപ്പ് കേന്ദ്രങ്ങളും നിര്‍മ്മാണ കേന്ദ്രങ്ങളിലും ഇന്ന് രാവിലെ മുതലായിരുന്നു ഡ്രഗ്‌സ് കണ്ട്രോള്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയ്ഡ്. ശ്രീധരീയം സ്മാര്‍ട്ട് ലീന്‍, ഇന്ദുലേഖ ഗോള്‍ഡ് ഹെയര്‍ കെയര്‍ ഓയില്‍ , ധാത്രി ഫെയര്‍ ക്രീം,  ധാത്രി ഹെയര്‍ ഓയില്‍ എന്നീ പ്രമുഖ ഉല്‍പ്പന്നങ്ങള്‍ വ്യാജ പരസ്യം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുകയായിരുന്നു എന്നും സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയ ഉല്‍പ്പന്നങ്ങള്‍ അല്ല വിപണിയില്‍ ഇറക്കിയതെന്നും റെയ്ഡില്‍ കണ്ടെത്തി. തുടര്‍ന്ന് അമ്പതു ലക്ഷത്തോളം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഡ്രഗ്‌സ് ആന്‍ഡ് മാജിക്കല്‍ റെമഡീസ് ആക്റ്റ് പ്രകാരം വ്യാജപരസ്യം നല്‍കിയതിനും മിസ് ബ്രാന്റിംഗ് നടത്തിയതിനും ഉപഭോക്താക്കളെ വഞ്ചിച്ചതിനും നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  റെയ്ഡ് സംബന്ധിച്ച വാര്‍ത്ത എല്ലാ ചാനലുകളേയും അറിയിച്ചെങ്കിലും കമ്പനികള്‍ ഇടപെട്ട് വാര്‍ത്ത മുക്കി.

ഈയിടെയായി ധാത്രി, ഇന്ദുലേഖ, ശ്രീധരീയം എന്നീ പ്രമുഖ ബ്രാന്‍ഡുകള്‍ വലിയ തോതില്‍ പരസ്യം നല്‍കിയിരുന്നു. മുടി കൊഴിച്ചില്‍ തടയുന്നു, മുടി വളര്‍ത്തുന്നു, തടി കുറയ്ക്കുന്നു എന്നിങ്ങനെ ഉപഭോക്താവിനെ വഞ്ചിക്കുന്ന രീതിയില്‍ ആണ് പരസ്യം നല്‍കുന്നത്.

ഇതാ സാമ്പിള്‍ :            ധാത്രി            ശ്രീധരീയം        ഇന്ദുലേഖ  


വ്യാജ അവകാശവാദം പരസ്യം നല്‍കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച പരാതിയിന്മേല്‍ ആരോഗ്യവകുപ്പ് സെക്രെട്ടറി നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇന്നീ റെയ്ഡും നടപടികളും ഉണ്ടായത്.  പരസ്യത്തിലൂടെ തെറ്റായ അവകാശവാദം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് ഡ്രഗ്‌സ് ആന്‍ഡ് മാജിക്കല്‍ റെമഡീസ് ആക്റ്റ് പ്രകാരം ഒരു വര്ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ലൈസന്‍സ് ലഭിച്ച ഉല്‍പ്പന്നങ്ങള്‍ അല്ലാതെ വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണിയില്‍ എത്തിച്ചതിനു മിന്‍സ് ബ്രാന്റിങ്ങിനും കേസെടുത്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് അയക്കുമെന്നും തുടര്‍നടപടി സ്വീകരിക്കുമെന്നും ഇത്തരം പരസ്യങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകാതെ നോക്കണമെന്നും ഡ്രഗ്‌സ് കണ്ട്രോളറുടെ ഓഫീസ് അറിയിച്ചു.

ഈ വിവരം അറിഞ്ഞിട്ടും വാര്‍ത്താ ചാനലുകള്‍ ഒന്നും ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയില്ല. ലക്ഷക്കണക്കിനു രൂപയുടെ പരസ്യമാണ് മൂന്നു ബ്രാന്‍ഡുകളും മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. നേരത്തെ ഈസ്‌റ്റേണ്‍ ഫാക്ടറിയില്‍ റെയ്ഡ് നടത്തി മുളകുപൊടി നശിപ്പിച്ച വാര്‍ത്തയും മറ്റു മാധ്യമങ്ങള്‍ മുക്കിയിരുന്നു. ബന്ധപ്പെട്ട കമ്പനികളുടെ പ്രതികരണം അറിയാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല.

Friday, January 27, 2012

നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ ഏറ്റെടുക്കല്‍ അട്ടിമറിച്ചത് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി

 

നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘിച്ച സ്വകാര്യ തോട്ടങ്ങള്‍ ഏറ്റെടുക്കുന്ന നടപടി അട്ടിമറിച്ചത് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. ചെറുനെല്ലി എസ്റ്റേറ്റ്‌ ഏറ്റെടുക്കുന്നത് സംബന്ധിച്ച വനം വകുപ്പിന്റെ നടപടികള്‍ അട്ടിമറിച്ചത് വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ ആണെന്ന് തെളിയിക്കുന്ന രേഖകള്‍ എനിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ചു.  ഉടമകള്‍ക്ക് നോട്ടീസ് നല്‍കാതെ ചെറുനെല്ലി തോട്ടത്തിന്റെ പാട്ടക്കാരാര്‍ റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി പിന്നീട് റദ്ദാക്കുകയും ഉടമകള്‍ക്ക് തോട്ടം തിരിച്ചു നല്‍കാന്‍ വിധിക്കുകയും ചെയ്തിരുന്നു. ഇതോടെ നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നീക്കം തന്നെ പരാജയപ്പെട്ടിരുന്നു. സര്‍ക്കാര്‍ പരാജയപ്പെടാനുള്ള കാരണമായത്‌ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിയമവിരുദ്ധ നീക്കമാണെന്ന് ഇത് സംബന്ധിച്ച ഫയല്‍ കുറിപ്പുകള്‍ വ്യക്തമാക്കുന്നു. നോട്ടീസ് നല്‍കി തോട്ടങ്ങള്‍ ഏറ്റെടുക്കണം  എന്ന വകുപ്പുതല നിര്‍ദ്ദേശവും നിയമോപദേശവും, ക്രമപ്രകാരം ഉത്തരവ് ഇറക്കാത്ത പക്ഷം കേസ് കോടതിയില്‍ തോല്‍ക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളും അവഗണിച്ച് ക്രമവിരുദ്ധമായി ഉത്തരവ് ഇറക്കാന്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി എന്ന് രേഖകള്‍ തെളിയിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളും വകുപ്പുതല മുന്നറിയിപ്പുകളും അട്ടിമറിച്ചു വനംമന്ത്രി അറിയാതെ തോട്ടമുടമകളെ സാജന്‍ പീറ്റര്‍ സഹായിക്കുകയായിരുന്നു എന്നാണു ഫയല്‍ കുറിപ്പില്‍ നിന്നും വ്യക്തമാകുന്നത്.  കേസ് അട്ടിമറി സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശരി വെക്കുകയാണ് ഈ രേഖകള്‍ .

പാട്ടക്കരാര്‍ ലംഘിച്ച ചെറുനെല്ലി തോട്ടം ഏറ്റെടുക്കുന്നത് സംബന്ധിച്ച വനം വകുപ്പ് സംരക്ഷണ വിഭാഗം അഡീഷണല്‍ പി.സി.സി.എഫ് നല്‍കിയ നിര്‍ദ്ദേശത്തിനു മേല്‍ 7661/C2/11/F&WL നമ്പറായ ഫയലിന്റെ നോട്ട്ഫയലിലാണ് കേസ് അട്ടിമറിച്ചതു  സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ ഉള്ളത്. തോട്ടം ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ പാലിക്കേണ്ട നടപടികളെ സംബന്ധിച്ച് കുറിപ്പ് ഫയലിലെ 12, 13 പേജുകളിലായി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതിനുള്ള എല്ലാവിധ നിയമവശങ്ങളും പരിശോധിക്കണമെന്നും  നിയമവകുപ്പിലെയും വനംവകുപ്പിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഹൈക്കോടതിയിലെ സീനിയര്‍ സര്‍ക്കാര്‍ അഭിഭാഷകന്റെയും യോഗം വിളിച്ചുചേര്‍ത്ത് അവരുടെ വിദഗ്ധാഭിപ്രായം അറിയണമെന്നും ഇതിനായി വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും വനം-വന്യജീവി വകുപ്പ് അണ്ടര്‍ സെക്രട്ടറി എസ്.സുഷമാകുമാരിയുടെ ഫയല്‍ കുറിപ്പില്‍ പറയുന്നു.  ഫയലിലെ 24 മത്തെ ഖണ്ഡികയില്‍ ഇപ്രകാരം വ്യക്തമാക്കുന്നു "പാട്ടക്കരാര്‍ റദ്ദാക്കിയ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചതാണ്. എന്നാല്‍ പാട്ടക്കരാര്‍ റദ്ദാക്കാനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുള്ളതായി കാണുന്നില്ല. ഇതിനു മുന്‍പ് സര്‍ക്കാര്‍ ഏറ്റെടുത്ത മീരഫ്ളോറസ് എസ്റ്റേറ്റ്‌ കേസിലും നടപടിക്രമങ്ങള്‍ പാലിച്ചതായി കാണുന്നില്ല. അതാകട്ടെ ഇപ്പോള്‍ കോടതിയില്‍ ചോദ്യം ചെയ്യുന്ന അവസ്ഥയിലുമാണ്. ആയതിനാല്‍ പാട്ടക്കരാര്‍ റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നതിനു മുന്പായി ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമവശങ്ങളും പരിശോധിക്കാനായി പി.സി.സി.എഫ് , വനംവകുപ്പ് സീനിയര്‍ ഗവ പ്ളീഡര്‍ , ഡി.എഫ്. ഓ എന്നിവരുമായി ഒരു ചര്‍ച്ച നടത്തുന്നത് ഉചിതമായിരിക്കും. ഇത് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുന്‍പാകെ സമര്‍പ്പിക്കുന്നു"  അതിനുതാഴെ അണ്ടര്‍ സെക്രട്ടറി എസ്.സുഷമ കുമാരി ഒപ്പുവെച്ചിട്ടുണ്ട്.  "ഈ നിര്‍ദ്ദേശം അംഗീകരിക്കാവുന്നതാണ്" എന്ന്  ഡെപ്യൂട്ടി സെക്രെട്ടറി സി.ജി പ്രദീപ്‌ കുമാറും ആവശ്യപ്പെട്ടിട്ടുണ്ട്. 2011 നവംബര്‍ 16 നാണ് ഈ കുറിപ്പ്  ഇരുവരും ഒപ്പ് വെച്ചിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാടെ അവഗണിച്ച്, അഡീഷണല്‍ പി.സി.സി.എഫ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം എത്രയും വേഗം സര്‍ക്കാര്‍ ഉത്തരവിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കാന്‍ അന്നേ ദിവസം തന്നെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ ഫയലില്‍ തീരുമാനം എഴുതിയിരിക്കുന്നു. ഈ തീരുമാനപ്രകാരം ഇറക്കിയ ഡ്രാഫ്റ്റ് ഉത്തരവ് ഡിസംബര്‍ 8 ന് സാജന്‍ പീറ്റര്‍ അംഗീകരിക്കുകയും വനംമന്ത്രി ഫയല്‍ കാണും മുന്‍പേ ഉത്തരവ് ഇറക്കുകയും ചെയ്തതായി കുറിപ്പ് ഫയല്‍ സാക്ഷ്യപ്പെടുത്തുന്നു. 


മൂന്നു മാസമായി നടക്കുന്ന നടപടികളില്‍ അന്നേ ദിവസം പെട്ടെന്ന് അനാവശ്യ ധൃതി കാട്ടിയാണ് ഉത്തരവ് ഇറക്കാന്‍ ഫയലില്‍ എഴുതുന്നതെന്നും ശ്രദ്ധേയമാണ്. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ നടത്തിയ ക്രമവിരുദ്ധമായ ഈ നീക്കമാണ് ചെറുനെല്ലി തോട്ടം അടക്കം 11 തോട്ടങ്ങള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങളെ കോടതിയില്‍ പരാജയപ്പെടുത്തിയത്. 

Report of APCCF
പാട്ടക്കരാര്‍ റദ്ദാക്കാനുള്ള നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും നിയമപരമായ വശങ്ങള്‍ പരിശോധിച്ചില്ലെങ്കില്‍ കേസ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും അണ്ടര്‍ സെക്രട്ടറി നിരീക്ഷിക്കുന്നതിനെ യാതൊരു കാരണവും ബോധിപ്പിക്കാതെയാണ് ഫയലില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ തള്ളുന്നത്. സംരക്ഷണ വിഭാഗം അഡീഷണല്‍ പി.സി.സി.എഫ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ ഉത്തരവ് തയ്യാറാക്കാന്‍ ആണ് സാജന്‍ പീറ്റര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സംരക്ഷണ വിഭാഗം അഡീഷണല്‍ പി.സി.സി.എഫ്  നല്‍കിയ റിപ്പോര്‍ട്ട് അവസാനിക്കുന്നത് "ആവശ്യമായ നോട്ടീസ് നല്‍കി ഏറ്റെടുക്കണം" എന്ന വ്യക്തമായ നിര്‍ദ്ദേശത്തോടെയാണ്. 
 

Report of APCCF

ഈ നിര്‍ദ്ദേശവും പാലിക്കാതെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡ്രാഫ്റ്റ് ഉത്തരവ് തയ്യാറാക്കുന്നതും വനംമന്ത്രി കാണും മുന്‍പേ ഡിസംബര്‍ 9 ന് പാട്ടക്കരാര്‍ റദ്ദാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് ക്രമവിരുദ്ധമായി ഇറക്കുന്നതും. സാജന്‍ പീറ്റര്‍ നടത്തിയ ഈ ക്രമവിരുദ്ധ നടപടി തോട്ടം മാഫിയയെ സഹായിക്കുകയും കേസുകളില്‍ സര്‍ക്കാര്‍ തോല്‍ക്കുന്നതിലും കാരണമായി. എന്നാല്‍ ഇതിനു കാരണക്കാരനായ സാജന്‍ പീറ്റര്‍ ഇപ്പോഴും വനംവകുപ്പിന്റെ തലപ്പത്ത് ഇരിക്കുന്നു എന്നതാണ് ഏറെ വിചിത്രം.



വിജിലന്‍സ്  റിപ്പോര്‍ട്ട്‌
ചെറുനെല്ലി എസ്റ്റേറ്റ്‌ സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ തോറ്റത് വിവാദമായപ്പോള്‍ വനംമന്ത്രി ഗണേഷ് കുമാര്‍ ഇടപെട്ടു  വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന്  ഉത്തരമേഖലാ വനം വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ്‌ കുമാര്‍ അന്വേഷണം നടത്തുകയും ഡിസംബര്‍ 23 ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതനുസരിച്ച് നെന്മാറ ഡി.എഫ്.ഓ യെ സസ്പെന്ഡ് ചെയ്യുകയും വനംവകുപ്പ് ഗവ: പ്ളീഡര്‍ രാജിവെക്കുകയും ചെയ്തിരുന്നു. കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാതെ തോട്ടം ഏറ്റെടുത്തതാണ് കേസ് തോല്‍ക്കാന്‍ കാരണമായത്‌ എന്നാണു അന്വേഷണ റിപ്പോര്‍ട്ടിലെ ഒന്നാമത്തെ നിഗമനം. ഈ വീഴ്ച പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ സാജന്‍ പീറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ല എന്ന് രാജിക്കത്തില്‍ ഗവ.പ്ളീഡര്‍ അഡ്വ.രവി സര്‍ക്കാരിനെ അറിയിച്ചിരുന്നു. അന്ന് തന്നെ സാജന്‍ പീറ്റരുടെ ഇടപെടല്‍ വിവാദമായതാണ്. എന്നാല്‍ ഏറ്റെടുക്കല്‍ അട്ടിമറിച്ചത് വനംവകുപ്പിന്റെ തലപ്പത്ത് ഉള്ള ഉദ്യോഗസ്ഥനാകയാല്‍ വിജിലന്‍സ് അന്വേഷണത്തില്‍ സാജന്‍ പീറ്ററുടെ പങ്കു അന്വേഷിക്കപ്പെട്ടിട്ടില്ല. "ലീസ് റദ്ദു ചെയ്യുമ്പോള്‍ ആവശ്യമായ നോട്ടീസ് നല്‍കാന്‍ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും അത്തരത്തിലുള്ള നടപടി സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടില്ല എന്ന കാര്യം പരിഗണിക്കപ്പെടെണ്ടതാണ്" എന്ന് ഇ.പ്രദീപ്‌കുമാറിന്റെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും  അതില്‍ തുടരന്വേഷണം ഉണ്ടാകുകയോ യഥാര്‍ത്ഥ പ്രതി നിയമത്തിനു മുന്‍പില്‍ വരികയോ ചെയ്തിട്ടില്ല. വിജിലന്‍സ് കണ്‍സര്‍വെറ്റര്‍ നിര്‍ത്തിയിടത്തു നിന്നും വിവരാവകാശ നിയമം ഉപയോഗിച്ച് ഞാന്‍ അന്വേഷണം നടത്തിയപ്പോള്‍ ആണ് ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ പുറത്തുവരുന്നത്‌.  ഈ രേഖകള്‍ പുറത്തുവരുന്നതോടെ സാജന്‍ പീറ്റര്‍ നെല്ലിയാമ്പതിയിലെ തോട്ടം ലോബിക്ക് സഹായകരമായ വിധത്തില്‍ നടത്തിയ നീക്കങ്ങള്‍ മറനീക്കി പുറത്തു വരികയാണ്.


പാട്ടക്കരാര്‍ റദ്ദാക്കുന്നതിനുള്ള ശരിയായ നടപടികളെപ്പറ്റിയും അങ്ങനെ ചെയ്യാതിരുന്നലുള്ള ഭവിഷ്യത്തിനെപ്പറ്റിയും കീഴുദ്യോഗസ്ഥര്‍ ധരിപ്പിച്ചിട്ടും മറ്റു കാരണങ്ങള്‍ ഇല്ലാതെ ക്രമവിരുദ്ധമായി ഉത്തരവ് ഇറക്കി സര്‍ക്കാര്‍ കേസുകള്‍ തോല്‍പ്പിക്കാന്‍ കാരണമായത് വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെയാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ഇതേ കുറ്റത്തില്‍ കൂട്ടുപ്രതികളായ  നെന്മാറ ഡി.എഫ്.ഒ യും വനം സ്പെഷ്യല്‍ ഗവ.പ്ളീഡറും സര്‍വീസില്‍ നിന്നും പുറത്തു പോയിട്ടും നടപടി നേരിടാതെ തലപ്പത്ത് വിലസുകയാണ് ഈ തെറ്റിന് കാരണക്കാരനായ സാജന്‍ പീറ്റര്‍‍ . വിവരാവകാശ നിയമപ്രകാരം ലഭിച്ച ഈ രേഖകള്‍ പുറത്തു വരുന്നതോടെ വനംവകുപ്പും സര്‍ക്കാരും വെട്ടിലായിരിക്കുകയാണ്.

Wednesday, December 28, 2011

ഈസ്റ്റേണ്‍ മുളകുപൊടിയില്‍ മാരകവിഷം, വാര്‍ത്തയും മുളകുപൊടിയും കുഴിച്ചുമൂടി.




കൊച്ചി: പ്രശസ്ത കറിപ്പൊടി കമ്പനിയായ
ഈസ്റ്റേണ്‍ ന്‍റെ മുളകുപൊടിയില്‍ മാരകവിഷം കണ്ടെത്തി. 'സുഡാന്‍-4' എന്ന മാരക രാസപദാര്‍ഥമാണ് കണ്ടെത്തിയത്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ കരുതിയിരുന്ന മുളക്പൊടി പാക്കറ്റുകള്‍ നിയമപ്രകാരം പരിശോധന നടത്തിയപ്പോള്‍ കൊച്ചിയിലെ സ്പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥരാണ് വിഷം കണ്ടെത്തിയത്. നവംബര്‍ 9 നു ഈസ്റ്റേണ്‍ ഫാക്ടറിയില്‍ നിന്നും റെയ്ഡില്‍ ശേഖരിച്ച മുളകുപൊടി പരിശോധനയ്ക്കായി അയച്ചപ്പോള്‍ ഒരു കിലോഗ്രാം ഈസ്റ്റേണ്‍ മുളകുപൊടിയില്‍ 14 മൈക്രോഗ്രാം സുഡാന്‍ 4 കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് 1200 കിലോ മുളകുപൊടി കോതമംഗലത്തെ ഇരുമലപ്പടിയില്‍ ഉള്ള ഈസ്റ്റേണ്‍ ഫാക്ടറിയില്‍ വെച്ചു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കുഴിച്ചുമൂടി. സ്പൈസസ്‌ ബോര്‍ഡ്‌ കൊച്ചി യൂണിറ്റിലെ ഫുഡ്‌ സേഫ്റ്റി ഡിസൈനേറ്റര്‍ ആയ കെ. അജിത്‌ കുമാറിന്റെ നേതൃത്വത്തില്‍ ഫുഡ്‌ ഇന്‍സ്പെക്ടര്‍മാരായ അബ്ദുള്‍ ജലീല്‍, ബൈജു പി.ജോസ് എന്നിവരാണ്‌ വിഷലിപ്തമായ മുളകുപൊടി പിടിച്ചെടുത്തത്.‌ സാമ്പിളുകളില്‍ നിന്നു മാത്രം 1200 കിലോയില്‍ സുഡാന്‍ ഡൈ കലര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതാണ്‌ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുള്ളത്‌. ക്യാന്‍സര്‍ അടക്കമുള്ള മാരക അസുഖങ്ങള്‍ ഉണ്ടാക്കുന്ന രാസവിഷമാണ് സുഡാന്‍ 4. ഭക്ഷ്യ വസ്തുക്കളില്‍ സുഡാന്‍ 4 ഉപയോഗിക്കുന്നത് പല രാജ്യങ്ങളിലും മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്. പെട്രോളിയം എണ്ണകളിലും മറ്റും ചുവപ്പ് നിറം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് സുഡാന്‍.
 


 കേരളത്തില്‍ നിന്നും അന്താരാഷ്‌ട്ര തലത്തില്‍ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കറിപ്പോടിയാണ് ഈസ്റ്റേണ്‍. 400 കോടിയുടെ ആസ്തിയുള്ള കമ്പനിയാണിത്. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഗള്‍ഫ് തുടങ്ങിയവിടങ്ങളിലേക്കാണ് പ്രധാനമായി കയറ്റുമതി ചെയ്യപ്പെടുന്നത്. ഗുണമേന്മയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ഇവര്‍ക്ക് വലിയ ലബോറട്ടറി സംവ്ധാനങ്ങളും ഉണ്ടെന്നാണ് അവകാശവാദം. കയറ്റി അയക്കുന്ന മുളകുപൊടിക്ക് മാത്രമേ സ്പൈസസ് ബോര്‍ഡിന്റെ പരിശോധന കര്‍ശനമായിട്ടുള്ളൂ. അതിനാല്‍ത്തന്നെ കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന മുളകുപൊടിയില്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് സംസ്ഥാന സര്‍ക്കാരിനും ഉറപ്പില്ല. മായം കലര്ന്നതിനാല്‍ ഗള്‍ഫ്‌ നാടുകളിലേക്ക്‌ കയറ്റി അയക്കുന്നവ ചിലപ്പോള്‍ തിരിച്ചെത്താറുണ്ട്‌. ഇത്‌ പിന്നീട്‌ ചൂടാക്കിയും മറ്റും ഇന്‍ഡ്യന്‍ വിപണിയില്‍ വിറ്റഴിക്കുകയാണ്‌ പതിവെന്ന് ഈ മേഖലയിലെ ഒരു ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.
  കഴിഞ്ഞ തവണ ഈസ്റ്റേണ്‍ കയറ്റുമതി ചെയ്ത മുളകുപൊടിയില്‍ മായം കണ്ടെത്തിയതായി അന്താഷ്ട്ര പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് എന്നാണ് സൂചന. എന്നാല്‍ സംഭവം പുറത്തായതോടെ ഇത്തരമൊരു പരിശോധന നടന്നിട്ടില്ലെന്നും ഈസ്റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരമുള്ളവയാണെന്നും കാണിച്ചു കമ്പനി തങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ അറിയിപ്പ് നല്‍കി. ഇംഗ്ലീഷിലും മലയാളത്തിലും ന്യായീകരണങ്ങള്‍ നിരത്തിയെങ്കിലും മുളകുപൊടിയില്‍ മാരകവിഷം കണ്ടെത്തിയിട്ടില്ല എന്നോ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നശിപ്പിച്ചിട്ടില്ല എന്നോ കമ്പനി വാദിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഈസ്റ്റേണ്‍ പിടിച്ചെടുത്ത മുളകുപൊടി ലാബില്‍ അയച്ചു ലഭിച്ച പരിശോധനാ ഫലം ലഭിച്ചയുടനെ
നവംബര്‍ 17 നു MKT/QR/07 [13] 2011-12  നമ്പര്‍ അടിയന്തിര കത്തിലൂടെ ആ വിവരം സ്പൈസസ് ബോര്‍ഡ് ഈസ്റ്റേണ്‍ മാനേജ്മെന്റിനെ അറിയിച്ചിരുന്നു. കമ്പനിയില്‍ പരിശോധന നടത്തി പിടിച്ചെടുത്ത ഉല്‍പ്പന്നത്തിലാണ് വിഷം കണ്ടെത്തിയത് എന്ന് ആ കത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ കത്ത് കമ്പനിയുടെ വാദങ്ങള്‍ പച്ചക്കള്ളം ആണെന്ന് തെളിയിക്കുന്നു.



വാര്‍ത്തയും കുഴിച്ചു മൂടി


                മുളകുപൊടിയോടൊപ്പം ഈ വാര്‍ത്തയും കുഴിച്ചു മൂടുന്നതില്‍ ഈസ്റ്റേണ്‍ കമ്പനി വിജയിച്ചു. സംഭവം നടന്നു ആഴ്ചകള്‍ കഴിഞ്ഞിട്ടും കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമവും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. ഭൂരിപക്ഷം മലയാളിയും വീടുകളില്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡ് ആയ മുളകുപൊടിയില്‍ ക്യാന്‍സറിനു കാരണമാകുന്ന മാരകവിഷം കണ്ടെത്തിയിട്ട് 'മെട്രോ വാര്‍ത്ത'യും 'തേജസ്' ദിനപ്പത്രവും 'മാധ്യമ'വും ആണ് ഒറ്റക്കോളം വാര്‍ത്തയെങ്കിലും നല്‍കിയത്.‌ മറ്റു പലരും ഈ വാര്‍ത്ത‍ വെച്ചു വിലപേശി ലക്ഷങ്ങളുടെ പരസ്യം നേടി. ആരോഗ്യമാസികകള്‍ ഇറക്കുകയും 'വനിതാ' പ്രസിധീകരണങ്ങളിലൂടെ ഈസ്റ്റേണ്‍ 'പൊടി'കള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പത്രമുത്തശ്ശിമാര്‍ ഈ വാര്‍ത്ത മുക്കി വായനക്കാരെ വഞ്ചിച്ചു. സ്വന്തം പാര്‍ട്ടിക്കാരുടെ ആരോഗ്യത്തെക്കാള്‍ വലുതാണ്‌ പരസ്യമെന്നു പാര്‍ട്ടി പത്രങ്ങളും പാര്‍ട്ടി ചാനലുകളും തെളിയിച്ചു. കൊച്ചിയില്‍ നിന്നും പുറത്തിറങ്ങുന്ന 'നഗരം' എന്ന പത്രം മാത്രമാണ് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഈ വാര്‍ത്ത‍ നല്‍കിയത്.  

രാഷ്ട്രീയക്കാര്‍ മൂത്രമൊഴിച്ചാല്‍ (ഒഴിചില്ലെങ്കിലും) ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്ന വാര്‍ത്താചാനലുകളില്‍ ഒരൊറ്റ വരി ഇതെപ്പറ്റി വന്നിട്ടില്ല. ഈസ്റ്റേണ്‍ മുതലാളിയുടെ പരസ്യക്കാശിനു വേണ്ടി മലയാളിയുടെ ആരോഗ്യം ഇവരെല്ലാം ഒറ്റിക്കൊടുത്തു. "എന്‍റെ സ്വന്തം ചാനല്‍ വരുന്നതോടെ ഒരു വാര്‍ത്തയും ആര്‍ക്കും തമസ്കരിക്കാന്‍ കഴിയില്ല" എന്ന് വീമ്പു പറഞ്ഞാണ് നികേഷ് കുമാര്‍ ഈയിടെ റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങിയത്. റിപ്പോര്‍ട്ടര്‍ ചാനല്‍ പോലും ഈ നിമിഷം വരെ ഈ വാര്‍ത്ത നല്‍കാത്തത് എന്തുകൊണ്ടാകും? എത്ര രൂപയ്ക്കാണ് ഞങ്ങളുടെ ആരോഗ്യം നിങ്ങള്‍ വിറ്റു തിന്നതെന്ന് അറിയാനെങ്കിലും മലയാളിക്ക് അവകാശമുണ്ട്. പത്രാധിപന്മാര്‍ മറുപടി പറയണം.
 

NB: രാഷ്ട്രീയക്കാരെ, ഈസ്റ്റേണ്‍ കമ്പനിയെപ്പോലെ ലക്ഷങ്ങളുടെ പരസ്യം നല്‍കിയാല്‍ നിങ്ങളെയും ഇവര്‍ വെറുതെ വിട്ടേക്കും...

ഫെയ്സ്ബുക്കിലെ പോരാട്ടം.                    വാര്‍ത്തയുടെ സത്യാവസ്ഥ അറിഞ്ഞ ലേഖകന്‍ ഈ വിഷയം ഈസ്റ്റേണ്‍ ന്‍റെ ന്യായീകരണ പോസ്റ്റിനു താഴെ എഴുതാന്‍ ശ്രമിച്ചു. ആദ്യമൊക്കെ ഈസ്റ്റേണ്‍ അതിനു മറുപടി നല്‍കി. 


ലേഖകന്റെ കമന്റുകള്‍ വായനക്കാര്‍ ലൈക് ചെയ്യാന്‍ തുടങ്ങിയതോടെ കള്ളി പുറത്താകുമെന്നും ജനങ്ങള്‍ അറിയുമെന്നും മനസിലാക്കിയ ഈസ്റ്റേണ്‍ അധികൃതര്‍ ലേഖകന്റെ കമന്റുകള്‍ നീക്കം ചെയ്തു. കമന്‍റ് ഇടാനുള്ള സ്വാതന്ത്ര്യവും ഒഴിവാക്കി. 

എന്നാല്‍ ലേഖകന്‍ കമന്‍റ് ഇട്ടതും അതിനു മറുപടി വന്നതും പിന്നീട് കമന്‍റ് ഓപ്ഷന്‍ ഡിസെബിള്‍ ചെയ്യപ്പെട്ടതും കമ്പനിയുടെ മറുപടി മാത്രം ബാക്കിയായതും എല്ലാം സ്ക്രീന്‍ ഷോട്ട് എടുത്തതിനാല്‍ കമ്പനിയുടെ മനസിലിരിപ്പ് കയ്യോടെ പിടികൂടാന്‍ കഴിഞ്ഞു.


ഈ വാര്‍ത്തയോടുള്ള 'ഈസ്റ്റേണ്‍ ‍' കമ്പനിയുടെ പ്രതികരണം അറിയാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ഈ ലേഖനം പ്രസിദ്ധീകരിക്കും വരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ വായനക്കാരുടെ അറിവിലേക്കായി ഈ വാര്‍ത്ത ഞാന്‍ സമര്‍പ്പിക്കുന്നു. 


ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്ന കമ്പനികള്‍ക്കെതിരെ നാം ഒറ്റക്കെട്ടായി രംഗത്ത്‌ വരേണ്ടതുണ്ട്. ഈ വിഷയം അറിഞ്ഞയുടന്‍ ചീഫ് സെക്രെട്ടറി, മുഖ്യമന്ത്രി എന്നിവരുടെ ഔദ്യോഗിക ഇ-മെയിലിലേക്ക് പരാതി അയച്ചെങ്കിലും അത് മടങ്ങി വന്നു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ഫോണിലൂടെ അറിയിച്ചെങ്കിലും തണുത്ത പ്രതികരണം ആയിരുന്നു.

Saturday, December 24, 2011

ഇടുക്കി ഡാം ഒരിക്കലും പൊട്ടാത്ത ഡാമാണോ സാറന്മാരെ?


തുടര്‍ ഭൂചലനവും ഡാമിന്റെ ദുര്‍ബ്ബലത വെളിവാകുന്ന റിപ്പോര്‍ട്ടുകളും വന്നതോടെ മുല്ലപ്പെരിയാറിന്റെ വിഷയം വീണ്ടും കത്തിക്കയറി. മുപ്പതു വര്‍ഷം മുന്‍പ് കേരള നിയമസഭയില്‍ നടന്ന ഒരു ശ്രദ്ധ ക്ഷണിക്കല്‍ ചര്‍ച്ചയുടെ രേഖകള്‍ സൂചിപ്പിക്കുന്നത് അന്ന് മുതല്‍ക്കേ ഈ ഡാമിന്റെ സുരക്ഷ ഏതാണ്ടിതേ അളവിലാണെന്നും കേരളത്തിന്റെ ഇപ്പോഴത്തെ ആശങ്കകള്‍ അന്നേ ഉണ്ടായിരുന്നു എന്നുമാണ്. എന്നിട്ടും അന്ന് താല്‍ക്കാലിക പ്രതിവിധികളെ പറ്റി മാത്രമാണ് നിയമസഭ ആലോചിച്ചിരുന്നത്. ഡാം പുതുക്കിപ്പണിയുന്നതിനെപ്പറ്റി നമ്മുടെ നേതാക്കള്‍ ആലോചിക്കുന്നത് 2006 ല്‍ മാത്രമാണ്. മുപ്പതു വര്‍ഷമായി തമിഴ്നാടിനു ഒരേ പിന്തിരിപ്പന്‍ നിലപാടാണ്. ചര്‍ച്ച പോലും സാധ്യമല്ലെന്ന നിലപാട്. പുതിയ ഡാം പണിയാനും, പാട്ടക്കരാര്‍ റദ്ദാക്കാനും, കേരളത്തിന്‌ എല്ലാ അധികാരങ്ങളും ഉണ്ടെങ്കിലും നാം ഇപ്പോഴും കേന്ദ്രത്തിലെ നിര്‍ഗ്ഗുണ പരബ്രഹ്മങ്ങളുടെ മുന്നില്‍  കെഞ്ചുകയാണ്. അവരാകട്ടെ, തമിഴ്നാടിന്റെ അംഗബലത്തില്‍ ഭരിക്കുന്നവരും. ഏതു നിമിഷവും പോട്ടാമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഈ ഡാമിന്റെ പ്രശ്നപരിഹാര ചര്‍ച്ചകള്‍ ഈ പതിമ്മൂന്നാം മണിക്കൂര്‍ വരെ വൈകിച്ചതില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്ക് ചെറുതാണോ? 1970 ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ കരാര്‍ പുതുക്കി നല്‍കിയെന്ന് കുറ്റം പറയുന്നവര്‍ 2006 ല്‍ ചെയ്തത് അതിലും വലിയ മണ്ടത്തരമാണ്. എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ഈ ഡാമിന് 136 അടി വരെ വെള്ളം നിര്‍ത്താം , അതില്‍ കൂടിയാല്‍ കേരളത്തിന്‌ ഏറ്റെടുക്കാം എന്ന വ്യവസ്ഥയോടെ പുതിയ നിയമം (THE KERALA IRRIGATION AND WATER CONSERVATION (AMENDMENT) ACT, 2006) ഉണ്ടാക്കുകയാണ് കേരള നിയമസഭാ ചെയ്തത്. പരസ്പര വിരുദ്ധമായ വാദങ്ങളാണ് നിയമസഭ ഉയര്‍ത്തിയത്‌. പിന്നീടത്‌ സുപ്രീംകോടതിയില്‍ തിരിച്ചടി ആകുകയും ചെയ്തു.. ഒരു ജനതയുടെ ജീവല്‍പ്രശ്നങ്ങളെ ദീര്‍ഘവീക്ഷണത്തോടെ കണ്ട് നടപടിയെടുക്കുന്നതില്‍ നമ്മുടെ നേതാക്കള്‍ക്ക് വീഴ്ചകള്‍ പറ്റുന്നത് പതിവാകുംപോള്‍ , നാമെങ്കിലും ആ ചര്‍ച്ചകള്‍ക്ക് തുടക്കമിടണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാം എന്ന അശാസ്ത്രീയ അജണ്ടയുമായി നാളെ അടിയന്തിര നിയമസഭാ സമ്മേളനം കൂടുന്ന ഈ സാഹചര്യത്തില്‍, ഇടുക്കി അടക്കമുള്ള മറ്റു ഡാമുകളുടെ സുരക്ഷാ പ്രശ്നം നാം പതിമ്മൂന്നാം മണിക്കൂറില്‍ ചര്‍ച്ച ചെയ്യാന്‍ വെച്ചിരിക്കുകയാണോ എന്ന ചോദ്യം 'കേരള ഭൂമി' ചോദിക്കുന്നു.
 
                  മുല്ലപ്പെരിയാര്‍ പോലെ നമുക്ക് വേറെയും കുറേ പഴഞ്ചന്‍ ഡാമുകള്‍ ഉണ്ട്. മിക്കവയുടെയും സ്വാഭാവിക കാലാവധി ഇരുപതോ മുപ്പതോ വര്‍ഷത്തിനകം തീരും. പലതും ഇപ്പോഴേ ദുര്‍ബ്ബലമാണ്. ഭൂകമ്പം ആവര്‍ത്തിച്ചാല്‍ സ്ഥിതി പെട്ടെന്ന് വഷളാവും. മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്ഥലം തമിഴ്നാട്ടിലാണെന്നു ന്യായം പറഞ്ഞാണ് നാമതിന്റെ അറ്റകുറ്റപ്പണി ചെയ്യാതിരുന്നത്. ഇടുക്കി അടക്കമുള്ള മറ്റു ഡാമുകളെ ശക്തിപ്പെടുത്താന്‍ ഇപ്പോള്‍ എന്താണ് തടസ്സം? അതോ അതൊന്നും ഒരിക്കലും പൊട്ടില്ലെന്നാണോ നേതാക്കള്‍ കരുതുന്നത്? നാളെ ഇടുക്കി ഡാമിന് ഇതേ ബലക്ഷയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ എന്തായിരിക്കും പ്രതിവിധി? മുല്ലപ്പെരിയാറില്‍ നാം കണ്ടെത്തിയ ബദല്‍ പോലെ ഇടുക്കി ഡാമിന് ഒരു കിലോമീറ്റര്‍ താഴെ പുതിയ അണക്കെട്ട് പണിയുകയോ? അത് ഭൌമശാസ്ത്രപരമായി സാധ്യമാണോ? പുതിയ ഡാം ഇടുക്കിയില്‍ വര്‍ധിപ്പിക്കുന്ന ഭൂകമ്പ സാധ്യതകളെപ്പറ്റി നാം എന്തെങ്കിലും പഠനം നടത്തിയോ, ഇല്ലെങ്കില്‍ എന്നാണിനി പഠിക്കുക?  ഇനി അഥവാ പണിയണമെങ്കില്‍ തന്നേ അവസാന നിമിഷമാണോ പുതിയ ഡാമിനുള്ള പാരിസ്ഥിതിക അനുമതിക്കായി കേന്ദ്രത്തെ സമീപിക്കുക? പുതിയ ഡാം പണി തീരുന്നത് വരെ ഇടുക്കി അതേപടി നിലനിര്‍ത്തുമോ? അതോ ആദ്യം ഡീക്കംമീഷന്‍ ചെയ്യുമോ? അങ്ങനെ ചെയ്‌താല്‍ ആ ഗ്യാപ്പില്‍ എവിടെ നിന്നും വൈദ്യുതി കൊണ്ടുവരും? പണിയുന്ന പുതിയ അണക്കെട്ടുകള്‍ അങ്ങനെ എത്ര കാലം നിലനില്‍ക്കും? നൂറു കൊല്ലം കൂടുമ്പോള്‍ ഓരോ അണക്കെട്ടും ഇറക്കി ഇറക്കി ഒടുവില്‍ നാം അറബിക്കടലില്‍ അണക്കെട്ട് പണിയുന്ന കാലം വരുമോ???

അടുത്ത മുപ്പതു വര്‍ഷത്തിനുള്ളില്‍ എത്ര അണക്കെട്ടുകള്‍ കേരളത്തില്‍ പൊളിച്ചു പണിയേണ്ടിവരും? പഴയ അണക്കെട്ടിനു പകരം പുതിയ അണക്കെട്ട് എന്നത് മാത്രമാണോ പ്രതിവിധി? ഇതിന് സമാന്തരമായി ബദല്‍ ജലസേചന-ഊര്‍ജ്ജ സാധ്യതകള്‍ നാം ആരായുന്നുണ്ടോ? കേരളത്തില്‍ ഇനി ഇത്തരം വന്‍കിട ഡാമുകള്‍ക്ക് പാരിസ്ഥിതിക അനുമതി കിട്ടാനുള്ള സാധ്യതകള്‍ തുലോം കുറവാണെന്ന് ഏതു മലയാളിക്കും അറിയാം. അപ്പോള്‍ എന്തായിരിക്കണം നമ്മുടെ പ്രതിവിധി?



                   വൈദ്യുതി രംഗത്ത്‌ നാം അനുഭവിക്കാന്‍ പോകുന്ന പ്രതിസന്ധിയേക്കാള്‍ രൂക്ഷമായിരിക്കും പാരിസ്ഥിതികമായി നം അനുഭവിക്കാന്‍ പോകുന്ന അസന്തുലിതാവസ്ഥ എന്നാണ് ഇതെല്ലാം കാണുമ്പോള്‍ തോന്നുന്നത്. എന്നാണ് നാം ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കുക? പതിമ്മൂന്നാം മണിക്കൂറിനായി കാത്തിരിക്കുകയാണോ? ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ജനങ്ങള്‍ക്ക്‌ ഭീതി കൂടാതെ ഇനിയങ്ങോട്ട് കഴിയാന്‍ പറ്റില്ലെന്ന സ്ഥിതി അങ്ങേയറ്റം കഷ്ടമാണ്. ഭീതി കൂടാതെ ജീവിക്കുവാനുള്ള മൌലികാവകാശം ഉള്ളവരാണ് അവരും. 


മുല്ലപ്പെരിയാറില്‍ പണിയാന്‍ ഉദ്ദേശിക്കുന്ന പുതിയ ഡാം ഇടുക്കിയിലെ മലനിരകളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം എത്രയാണെന്നോ അത് ഇടുക്കി അടക്കമുള്ള മറ്റു ഡാമുകള്‍ക്ക് ഉണ്ടാക്കാവുന്ന സമ്മര്‍ദ്ദം എത്രയാണെന്നോ കണക്കുകള്‍ ലഭ്യമല്ല. ഇതടക്കം ചര്‍ച്ച ചെയ്താലേ 'പുതിയ ഡാം' എന്ന വാദം എത്രമാത്രം ശാസ്ത്രീയമാണെന്നു നമുക്ക് പറയാന്‍ കഴിയൂ.. ജയലളിതയും വൈക്കോയും ഒത്തു ചേര്‍ന്ന് പഴയ കരാറുകള്‍ വെള്ളിത്താലത്തില്‍ കൊണ്ടുവന്നു കേരളത്തിന്‌ സമര്‍പ്പിച്ചിട്ടു നമുക്ക് അടുത്ത നടപടിയെടുക്കാം എന്ന് കരുതിയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുന്നത് എങ്കില്‍ ഞങ്ങള്‍ക്കൊന്നും പറയാനില്ല. മറിച്ച്, കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ്, അവരുടെ സുസ്ഥിര ജീവിതമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ഇനിയെങ്കിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണം. മുപ്പതു വര്‍ഷം കഴിഞ്ഞാല്‍ കേരളത്തില്‍ വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്നോര്‍ത്തു ആണവ നിലയത്തെ അനുകൂലിക്കുന്നവര്‍, കൊച്ചിയിലെ തിരക്ക് കുറയ്ക്കാന്‍ മെട്രോ റെയില്‍ പദ്ധതി കൊണ്ടുവരുന്നവര്‍ സുരക്ഷ സംബന്ധിച്ച ഇത്തരം അടിസ്ഥാന ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം കണ്ട് പിടിക്കണം.

ഈ വിഷയത്തില്‍ രണ്ടു വര്ഷം മുന്‍പ് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ.സി.ആര്‍ നീലകണ്ഠന്‍ എഴുതിയ ലേഖനം ഇവിടെ വായിക്കാം