Monday, December 13, 2010

തനതു മത്സ്യ സമ്പത്ത് നശിപ്പിക്കാന്‍ പദ്ധതി


കേരളത്തിലെ തനതു മത്സ്യ സമ്പത്തിനെ നശിപ്പിക്കാന്‍ 238 കോടി രൂപയുടെ സര്‍ക്കാര്‍ പദ്ധതി!!
തിരുവനന്തപുരം: കേരളത്തിലെ തടാകങ്ങളിലും പുഴകളിലും കാണുന്ന നാടന്‍ മത്സ്യ സമ്പത്തിനെ നശിപ്പിക്കാന്‍ ഉതകുന്ന, വിദേശ ഇനം മത്സ്യങ്ങളെ വ്യാപകമായി വളര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ഒരു പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നു. കട്ട്ല, റോഹു, മൃഗാള എന്നീ വിദേശ മത്സ്യ ഇനങ്ങളെ ഡാമുകളിലും വനപ്രദേശങ്ങളിലെ  റിസര്‍വോയറുകളിലും വ്യാപകമായി നിക്ഷേപിക്കാന്‍ ആണ് ഫിഷറീസ് വകുപ്പിന്റെ പദ്ധതി. 238 കോടി രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടോടെയുള്ള പദ്ധതിയാണ് ഇത്. നിരവധി വര്‍ഷങ്ങളായി ജലസേചന വകുപ്പിന്റെ ഡാമുകളില്‍ മാത്രം വളര്‍ത്തിയിരുന്ന ഈ വിദേശ ഇനം മത്സ്യങ്ങളെ ഈ വര്‍ഷത്തോടെ എല്ലാ ഡാമുകളിലേക്കും റിസര്‍വോയറുകളിലെക്കും വ്യാപിപ്പിക്കുവാനാണ് പുതിയ പദ്ധതി. ഫിഷറീസ് വകുപിന്റെ ഈ പദ്ധതി വനം വകുപ്പിന്റെ അനുമതിയോടെയാണ് വനം വകുപ്പിന്റെ അധീനതയിലുള്ള റിസര്‍വോയറുകളിലേക്ക് വ്യാപിപ്പിക്കുന്നത്. ഈ അനുമതിക്കായി ഫയല്‍ വനം വകുപ്പില്‍ എത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. രഹസ്യമായി ഇതിന് അനുമതി നല്‍കിയെന്നും വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നുണ്ട്.
                 ഈ പദ്ധതി പ്രകാരം നിക്ഷേപിക്കപ്പെടുന്ന വിദേശ ഇനം മത്സ്യങ്ങള്‍ കൂട്ടത്തോടെ വളര്‍ന്നാല്‍ ആ പ്രദേശത്തെ നാടന്‍ ഇനങ്ങള്‍ നശിക്കുകയും, ക്രമേണ അന്യം നില്‍ക്കുകയും ചെയ്യുമെന്ന് മത്സ്യ ഗവേഷകരും ശാസ്ത്രജ്ഞരും ഒരുപോലെ അഭിപ്രായപ്പെടുന്നു. തേക്കടി ഡാമില്‍ മുന്‍പ് നിക്ഷേപിച്ച വിദേശ മത്സ്യങ്ങള്‍ ക്രമാതീതമായി വളരുകയും പെരിയാറില്‍ മാത്രം കണ്ടു വരുന്ന പ്രാദേശിക മത്സ്യ ഇനങ്ങള്‍ എണ്ണത്തില്‍ തുലോം കുറയുകയും ചെയ്തത് ഇതിന് തെളിവായി വിദഗ്തര്‍ ചൂണ്ടിക്കാട്ടുന്നു. വിദേശ മത്സ്യങ്ങളെ ക്രമാതീതമായി വളര്‍ത്തുന്നതിനു നിയമത്തിന്റെ വിലക്കുകള്‍ ഉണ്ടെന്നാണ് ഫിഷറീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. ഫിഷറീസ് വകുപ്പ് ഈ നില തുടര്‍ന്നാല്‍ ക്രമേണ കേരളത്തിലെ തനതു മത്സ്യങ്ങള്‍ മുഴുവന്‍ അപ്രത്യക്ഷമാകുമെന്നാണ് ജൈവ വൈവിധ്യ ബോര്‍ഡിലെ ശാസ്ത്രജ്ഞരും പറയുന്നത്. മത്സ്യ ബന്ധനം നിയമം മൂലം നിരോധിക്കപ്പെട്ട തടാകങ്ങളിലും ഇതോടെ മത്സ്യബന്ധനം വ്യാപകമാവുകയും അത് വനങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുകയും ചെയ്യുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ആശങ്കപ്പെടുന്നു. ശ്രദ്ധയും പരിചരണവും ഇല്ലാതെ നാടന്‍ മത്സ്യ ഇനങ്ങള്‍ നശിക്കുമ്പോഴാണ് കോടിക്കണക്കിനു രൂപ പൊതു ഖജനാവില്‍ നിന്നും ചെലവിട്ടു ഈ നശീകരണം നടക്കുന്നത്.

ഈ വിഷയത്തില്‍ നിങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിക്കുക.
വനം വകുപ്പ്  :  pccf@forest.kerala.gov.in
minister-forest@kerala.gov.in

4 comments:

ഇഞ്ചി said...

ഏഡേയ്.. പറഞ്ഞാല്‍ നന്നാവൂല്ലാന്ന് നീ ശപഥം എടുത്തിട്ടുണ്ടോഡേയ്.

Inji Pennu said...

മുകളിൽ എഴുതിയിരിക്കുന്നത് ഞാനല്ല എന്നു വ്യക്തമാക്കാനാണ് ഈ കമന്റ്.

യാത്രികന്‍ said...

വളരെ പ്രധാനപ്പെട്ട ഒരു ആരോപണം ആണ് താങ്കള്‍ ഉന്നയിച്ചിരിക്കുന്നത്. പക്ഷെ അത് കൈകാര്യം ചെയ്ത രീതിയോട് എനിക്ക് വിയോജിപ്പുണ്ട്.

തങ്ങളുടെ പോസ്റ്റിന്റെ പോരായ്മ തങ്ങള്‍ ഉന്നയിക്കുന്ന points നു ഒന്നും തങ്ങള്‍ reference കൊടുത്തിട്ടില്ല എന്നതാണ്. ഉദാഹരണത്തിന്: താങ്കള്‍ പറയുന്നു "തേക്കടി ഡാമില്‍ മുന്‍പ് നിക്ഷേപിച്ച വിദേശ മത്സ്യങ്ങള്‍ ക്രമാതീതമായി വളരുകയും പെരിയാറില്‍ മാത്രം കണ്ടു വരുന്ന പ്രാദേശിക മത്സ്യ ഇനങ്ങള്‍ എണ്ണത്തില്‍ തുലോം കുറയുകയും ചെയ്തത് ഇതിന് തെളിവായി വിദഗ്തര്‍ ചൂണ്ടിക്കാട്ടുന്നു." ഈ പോയിന്റ്‌ നു തീര്‍ച്ചയും proper റഫറന്‍സ് വേണ്ടതാണ്.

സ്വന്തം അഭിപ്രായം ആര്‍ക്കും എന്തും പറയാം. അത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം.

പക്ഷെ സീരിയസ് ആയ ഒരു കാര്യം എഴുതുമ്പോള്‍ അതിന്റെതായ ഒരു രീതി ഉണ്ടാകേണം.

എല്ലാ ഭാവുകങ്ങളും നേരുന്നു.

Harish said...

സുഹൃത്തേ, ആവശ്യമായ റഫറന്‍സുകള്‍ കൊടുത്ത് ഒരു വലിയ പോസ്റ്റ്‌ ആക്കാനുള്ള വിഷയമാണെന്ന് തോന്നിയിരുന്നില്ല, അത്യാവശ്യമായി ജനങ്ങളെ അറിയിക്കേണ്ട വിഷയമാണെന്നും അതിനു ശേഷം ലഭിക്കുന്ന വിവരങ്ങള്‍ തുടര്‍ന്നു നല്‍കാമെന്നും കരുതി. ഈ വിഷയത്തില്‍ കൂടുതല്‍ രഫരന്സുകളും തെളിവും ഉടന്‍ പുറത്തു വരും..