Showing posts with label Mullaperiyar. Show all posts
Showing posts with label Mullaperiyar. Show all posts

Saturday, December 24, 2011

ഇടുക്കി ഡാം ഒരിക്കലും പൊട്ടാത്ത ഡാമാണോ സാറന്മാരെ?


തുടര്‍ ഭൂചലനവും ഡാമിന്റെ ദുര്‍ബ്ബലത വെളിവാകുന്ന റിപ്പോര്‍ട്ടുകളും വന്നതോടെ മുല്ലപ്പെരിയാറിന്റെ വിഷയം വീണ്ടും കത്തിക്കയറി. മുപ്പതു വര്‍ഷം മുന്‍പ് കേരള നിയമസഭയില്‍ നടന്ന ഒരു ശ്രദ്ധ ക്ഷണിക്കല്‍ ചര്‍ച്ചയുടെ രേഖകള്‍ സൂചിപ്പിക്കുന്നത് അന്ന് മുതല്‍ക്കേ ഈ ഡാമിന്റെ സുരക്ഷ ഏതാണ്ടിതേ അളവിലാണെന്നും കേരളത്തിന്റെ ഇപ്പോഴത്തെ ആശങ്കകള്‍ അന്നേ ഉണ്ടായിരുന്നു എന്നുമാണ്. എന്നിട്ടും അന്ന് താല്‍ക്കാലിക പ്രതിവിധികളെ പറ്റി മാത്രമാണ് നിയമസഭ ആലോചിച്ചിരുന്നത്. ഡാം പുതുക്കിപ്പണിയുന്നതിനെപ്പറ്റി നമ്മുടെ നേതാക്കള്‍ ആലോചിക്കുന്നത് 2006 ല്‍ മാത്രമാണ്. മുപ്പതു വര്‍ഷമായി തമിഴ്നാടിനു ഒരേ പിന്തിരിപ്പന്‍ നിലപാടാണ്. ചര്‍ച്ച പോലും സാധ്യമല്ലെന്ന നിലപാട്. പുതിയ ഡാം പണിയാനും, പാട്ടക്കരാര്‍ റദ്ദാക്കാനും, കേരളത്തിന്‌ എല്ലാ അധികാരങ്ങളും ഉണ്ടെങ്കിലും നാം ഇപ്പോഴും കേന്ദ്രത്തിലെ നിര്‍ഗ്ഗുണ പരബ്രഹ്മങ്ങളുടെ മുന്നില്‍  കെഞ്ചുകയാണ്. അവരാകട്ടെ, തമിഴ്നാടിന്റെ അംഗബലത്തില്‍ ഭരിക്കുന്നവരും. ഏതു നിമിഷവും പോട്ടാമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഈ ഡാമിന്റെ പ്രശ്നപരിഹാര ചര്‍ച്ചകള്‍ ഈ പതിമ്മൂന്നാം മണിക്കൂര്‍ വരെ വൈകിച്ചതില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്ക് ചെറുതാണോ? 1970 ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ കരാര്‍ പുതുക്കി നല്‍കിയെന്ന് കുറ്റം പറയുന്നവര്‍ 2006 ല്‍ ചെയ്തത് അതിലും വലിയ മണ്ടത്തരമാണ്. എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന ഈ ഡാമിന് 136 അടി വരെ വെള്ളം നിര്‍ത്താം , അതില്‍ കൂടിയാല്‍ കേരളത്തിന്‌ ഏറ്റെടുക്കാം എന്ന വ്യവസ്ഥയോടെ പുതിയ നിയമം (THE KERALA IRRIGATION AND WATER CONSERVATION (AMENDMENT) ACT, 2006) ഉണ്ടാക്കുകയാണ് കേരള നിയമസഭാ ചെയ്തത്. പരസ്പര വിരുദ്ധമായ വാദങ്ങളാണ് നിയമസഭ ഉയര്‍ത്തിയത്‌. പിന്നീടത്‌ സുപ്രീംകോടതിയില്‍ തിരിച്ചടി ആകുകയും ചെയ്തു.. ഒരു ജനതയുടെ ജീവല്‍പ്രശ്നങ്ങളെ ദീര്‍ഘവീക്ഷണത്തോടെ കണ്ട് നടപടിയെടുക്കുന്നതില്‍ നമ്മുടെ നേതാക്കള്‍ക്ക് വീഴ്ചകള്‍ പറ്റുന്നത് പതിവാകുംപോള്‍ , നാമെങ്കിലും ആ ചര്‍ച്ചകള്‍ക്ക് തുടക്കമിടണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാം എന്ന അശാസ്ത്രീയ അജണ്ടയുമായി നാളെ അടിയന്തിര നിയമസഭാ സമ്മേളനം കൂടുന്ന ഈ സാഹചര്യത്തില്‍, ഇടുക്കി അടക്കമുള്ള മറ്റു ഡാമുകളുടെ സുരക്ഷാ പ്രശ്നം നാം പതിമ്മൂന്നാം മണിക്കൂറില്‍ ചര്‍ച്ച ചെയ്യാന്‍ വെച്ചിരിക്കുകയാണോ എന്ന ചോദ്യം 'കേരള ഭൂമി' ചോദിക്കുന്നു.
 
                  മുല്ലപ്പെരിയാര്‍ പോലെ നമുക്ക് വേറെയും കുറേ പഴഞ്ചന്‍ ഡാമുകള്‍ ഉണ്ട്. മിക്കവയുടെയും സ്വാഭാവിക കാലാവധി ഇരുപതോ മുപ്പതോ വര്‍ഷത്തിനകം തീരും. പലതും ഇപ്പോഴേ ദുര്‍ബ്ബലമാണ്. ഭൂകമ്പം ആവര്‍ത്തിച്ചാല്‍ സ്ഥിതി പെട്ടെന്ന് വഷളാവും. മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്ഥലം തമിഴ്നാട്ടിലാണെന്നു ന്യായം പറഞ്ഞാണ് നാമതിന്റെ അറ്റകുറ്റപ്പണി ചെയ്യാതിരുന്നത്. ഇടുക്കി അടക്കമുള്ള മറ്റു ഡാമുകളെ ശക്തിപ്പെടുത്താന്‍ ഇപ്പോള്‍ എന്താണ് തടസ്സം? അതോ അതൊന്നും ഒരിക്കലും പൊട്ടില്ലെന്നാണോ നേതാക്കള്‍ കരുതുന്നത്? നാളെ ഇടുക്കി ഡാമിന് ഇതേ ബലക്ഷയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ എന്തായിരിക്കും പ്രതിവിധി? മുല്ലപ്പെരിയാറില്‍ നാം കണ്ടെത്തിയ ബദല്‍ പോലെ ഇടുക്കി ഡാമിന് ഒരു കിലോമീറ്റര്‍ താഴെ പുതിയ അണക്കെട്ട് പണിയുകയോ? അത് ഭൌമശാസ്ത്രപരമായി സാധ്യമാണോ? പുതിയ ഡാം ഇടുക്കിയില്‍ വര്‍ധിപ്പിക്കുന്ന ഭൂകമ്പ സാധ്യതകളെപ്പറ്റി നാം എന്തെങ്കിലും പഠനം നടത്തിയോ, ഇല്ലെങ്കില്‍ എന്നാണിനി പഠിക്കുക?  ഇനി അഥവാ പണിയണമെങ്കില്‍ തന്നേ അവസാന നിമിഷമാണോ പുതിയ ഡാമിനുള്ള പാരിസ്ഥിതിക അനുമതിക്കായി കേന്ദ്രത്തെ സമീപിക്കുക? പുതിയ ഡാം പണി തീരുന്നത് വരെ ഇടുക്കി അതേപടി നിലനിര്‍ത്തുമോ? അതോ ആദ്യം ഡീക്കംമീഷന്‍ ചെയ്യുമോ? അങ്ങനെ ചെയ്‌താല്‍ ആ ഗ്യാപ്പില്‍ എവിടെ നിന്നും വൈദ്യുതി കൊണ്ടുവരും? പണിയുന്ന പുതിയ അണക്കെട്ടുകള്‍ അങ്ങനെ എത്ര കാലം നിലനില്‍ക്കും? നൂറു കൊല്ലം കൂടുമ്പോള്‍ ഓരോ അണക്കെട്ടും ഇറക്കി ഇറക്കി ഒടുവില്‍ നാം അറബിക്കടലില്‍ അണക്കെട്ട് പണിയുന്ന കാലം വരുമോ???

അടുത്ത മുപ്പതു വര്‍ഷത്തിനുള്ളില്‍ എത്ര അണക്കെട്ടുകള്‍ കേരളത്തില്‍ പൊളിച്ചു പണിയേണ്ടിവരും? പഴയ അണക്കെട്ടിനു പകരം പുതിയ അണക്കെട്ട് എന്നത് മാത്രമാണോ പ്രതിവിധി? ഇതിന് സമാന്തരമായി ബദല്‍ ജലസേചന-ഊര്‍ജ്ജ സാധ്യതകള്‍ നാം ആരായുന്നുണ്ടോ? കേരളത്തില്‍ ഇനി ഇത്തരം വന്‍കിട ഡാമുകള്‍ക്ക് പാരിസ്ഥിതിക അനുമതി കിട്ടാനുള്ള സാധ്യതകള്‍ തുലോം കുറവാണെന്ന് ഏതു മലയാളിക്കും അറിയാം. അപ്പോള്‍ എന്തായിരിക്കണം നമ്മുടെ പ്രതിവിധി?



                   വൈദ്യുതി രംഗത്ത്‌ നാം അനുഭവിക്കാന്‍ പോകുന്ന പ്രതിസന്ധിയേക്കാള്‍ രൂക്ഷമായിരിക്കും പാരിസ്ഥിതികമായി നം അനുഭവിക്കാന്‍ പോകുന്ന അസന്തുലിതാവസ്ഥ എന്നാണ് ഇതെല്ലാം കാണുമ്പോള്‍ തോന്നുന്നത്. എന്നാണ് നാം ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കുക? പതിമ്മൂന്നാം മണിക്കൂറിനായി കാത്തിരിക്കുകയാണോ? ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ജനങ്ങള്‍ക്ക്‌ ഭീതി കൂടാതെ ഇനിയങ്ങോട്ട് കഴിയാന്‍ പറ്റില്ലെന്ന സ്ഥിതി അങ്ങേയറ്റം കഷ്ടമാണ്. ഭീതി കൂടാതെ ജീവിക്കുവാനുള്ള മൌലികാവകാശം ഉള്ളവരാണ് അവരും. 


മുല്ലപ്പെരിയാറില്‍ പണിയാന്‍ ഉദ്ദേശിക്കുന്ന പുതിയ ഡാം ഇടുക്കിയിലെ മലനിരകളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം എത്രയാണെന്നോ അത് ഇടുക്കി അടക്കമുള്ള മറ്റു ഡാമുകള്‍ക്ക് ഉണ്ടാക്കാവുന്ന സമ്മര്‍ദ്ദം എത്രയാണെന്നോ കണക്കുകള്‍ ലഭ്യമല്ല. ഇതടക്കം ചര്‍ച്ച ചെയ്താലേ 'പുതിയ ഡാം' എന്ന വാദം എത്രമാത്രം ശാസ്ത്രീയമാണെന്നു നമുക്ക് പറയാന്‍ കഴിയൂ.. ജയലളിതയും വൈക്കോയും ഒത്തു ചേര്‍ന്ന് പഴയ കരാറുകള്‍ വെള്ളിത്താലത്തില്‍ കൊണ്ടുവന്നു കേരളത്തിന്‌ സമര്‍പ്പിച്ചിട്ടു നമുക്ക് അടുത്ത നടപടിയെടുക്കാം എന്ന് കരുതിയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുന്നത് എങ്കില്‍ ഞങ്ങള്‍ക്കൊന്നും പറയാനില്ല. മറിച്ച്, കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ്, അവരുടെ സുസ്ഥിര ജീവിതമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ഇനിയെങ്കിലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണം. മുപ്പതു വര്‍ഷം കഴിഞ്ഞാല്‍ കേരളത്തില്‍ വൈദ്യുതി ക്ഷാമം ഉണ്ടാകുമെന്നോര്‍ത്തു ആണവ നിലയത്തെ അനുകൂലിക്കുന്നവര്‍, കൊച്ചിയിലെ തിരക്ക് കുറയ്ക്കാന്‍ മെട്രോ റെയില്‍ പദ്ധതി കൊണ്ടുവരുന്നവര്‍ സുരക്ഷ സംബന്ധിച്ച ഇത്തരം അടിസ്ഥാന ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം കണ്ട് പിടിക്കണം.

ഈ വിഷയത്തില്‍ രണ്ടു വര്ഷം മുന്‍പ് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ.സി.ആര്‍ നീലകണ്ഠന്‍ എഴുതിയ ലേഖനം ഇവിടെ വായിക്കാം

Friday, December 9, 2011

മുല്ലപ്പെരിയാര്‍ ഡാം : റൂര്‍ക്കി ഐ.ഐ.ടി നടത്തിയ പഠനം.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉറപ്പ് സംബന്ധിച്ച് 2008 ല്‍ റൂര്‍ക്കി ഐ.ഐ.ടി നടത്തിയ പഠനത്തിന്റെ ഒന്നാം ഭാഗം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നു. ഡാം സ്ഥിതി ചെയ്യുന്ന പ്രദേശം സീസ്മിക്ക് സോണ്‍ മൂന്നില്‍ പെട്ട സ്ഥലമായതിനാല്‍ ഡാം തകരാനുള്ള സാധ്യത ഉണ്ടെന്നാണ് പഠനത്തിന്റെ സംഗ്രഹം. തമിഴ്നാട്ടിലെ ചില സുഹൃത്തുക്കള്‍ക്ക് സത്യം ബോധ്യപ്പെടാനും ഇത് ഉപകരിച്ചേക്കും.

ഒന്നാം ഭാഗം ഇവിടെ വായിക്കാം. 
ഗൂഗിള്‍ ഡോക്സില്‍ വായിക്കേണ്ടവര്‍ക്ക് ഒന്നാം ഇവിടെ .

രണ്ടാം ഭാഗം ഇവിടെ 




Wednesday, November 30, 2011

മുല്ലപ്പെരിയാര്‍ : കേന്ദ്ര പഠന റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍ , റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തി.

 കഴിഞ്ഞ ഒരു പതിറ്റാണ്ടായി പുകയുന്ന വിഷയമാണ് മുല്ലപ്പെരിയാര്‍ ഡാമും അ­തിന്റെ സുരക്ഷയും. പിന്നെ, എന്താണീ വിഷയം പെട്ടെന്ന് ചൂട് പിടിച്ചതും ഇപ്പോള്‍ പൊട്ടിത്തെറിക്കുന്നതും? ഡാമിന്റെ ബലക്ഷയം സംബന്ധിച്ച റൂര്‍ക്കി ഐ.ഐ.ടി യുടെ 2009 ലെ കണ്ടെത്തലിനു ശേഷവും ആരും ഇത്ര വൈകാരികമായി പ്രതികരിച്ചിരു­ന്നില്ല. ഇടുക്കിയിലും മറ്റും ഉണ്ടായ തുടര്‍ചലനങ്ങള്‍ മാത്രമാണോ ഇപ്പോഴത്തെ ആശങ്കയ്ക്ക് അടിസ്ഥാനം? അ­ല്ലെ­ന്നാ­ണ് ഞാന്‍ ന­ടത്തി­യ ചെറിയ അ­ന്വേ­ഷ­ണ­ത്തില്‍ വ്യ­ക്ത­മാ­യ­ത്.  


സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദേശപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സെന്‍ട്രല്‍ സോയില്‍ ആന്റ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്‌­റ്റേഷന്‍ കഴിഞ്ഞ മാര്‍ച്ച് 15 മുതല്‍ മെയ് വരെ വിദൂര നിയന്ത്രിത ജലാന്തര്‍വാഹനം ഉപയോഗിച്ച് നടത്തിയ പരിശോധ­ന­യില്‍ ഡാ­ം ഇ­പ്പോള്‍ നില്‍­ക്കുന്ന­ത് ഏ­റ്റവും അ­പ­ക­ട­ക­രമാ­യ സ്ഥി­തി­യി­ലാ­ണെ­ന്ന് ചൂ­ണ്ടി­ക്കാ­ണി­ക്കുന്നു.

പഠ­നം ന­ടത്തി­യ സം­ഘ­ത്തില്‍­പ്പെട്ട അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതി അം­ഗമാ­യ റി­ട്ട ചീ­ഫ് എ­ഞ്ചി­നീ­യര്‍ എം ശ­ശി­ധ­രന്‍ ഈ വി­ഷ­യ­ത്തി­ന്റെ ഗൗ­ര­വ­ത്തെ­ക്കു­റിച്ച് ജ­ല­വി­ഭ­വ­മന്ത്രി പി.ജെ ജോ­സ­ഫി­നു ഒരു റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ച്ചിരുന്നു. ആ രഹസ്യ റി­പ്പോര്‍­ട്ടി­ന്റെ കോ­പ്പി എനിക്ക് ല­ഭി­ച്ചി­ട്ടുണ്ട്.


2011 മാര്‍ച്ച്, ഏ­പ്രില്‍ മാസങ്ങളില്‍ നടന്ന പരിശോ­ധ­ന­യെ­ക്കു­റി­ച്ച് ജൂണ്‍ 13 നാ­ണ് ശ­ശി­ധ­രന്‍ റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ച്ച­ത്. പഠന റിപ്പോര്‍ട്ട് സുപ്രീംകോടതി ഉന്നതാധികാര സമിതി ഔദ്യോഗികമായി പ്രസിദ്ധീകരിക്കും മുന്‍പ് പൊതുജനങ്ങളുടെ അറിവിലേക്കായി സമര്‍പ്പിക്കുന്നത് നിയമപരമായി നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ കരുതി പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് താനിപ്പോള്‍ കേരളത്തെ ഇതെല്ലാം അറിയിക്കുന്നത് എന്ന് ഈ റിപ്പോര്‍ട്ടിന്‍റെ ആമുഖമായി പറയുന്നു. എ­ന്നാല്‍ ഏ­റ്റ­വും അ­ത്ഭു­ത­ക­രമാ­യ കാര്യം മുല്ല­പ്പെ­രി­യാര്‍ അ­ണ­ക്കെ­ട്ടി­ന്റെ അ­പ­ക­ടാ­വ­സ്ഥ­യെ­ക്കു­റി­ച്ച് ശാ­സ്­ത്രീ­യ­മാ­യി പഠി­ച്ച് നല്‍കി­യ റി­പ്പോര്‍­ട്ടിന്‍­മേല്‍ സര്‍­ക്കാര്‍ നാളിതുവരെ ഒ­രു ന­ട­പ­ടി­യെ­ടു­മെ­ടു­ത്തി­ല്ലെ­ന്ന­താണ്. ഇ­ങ്ങിനെ­യൊ­രു റി­പ്പോര്‍­ട്ടി­നെ­ക്കു­റി­ച്ച് പോലും സര്‍­ക്കാര്‍ ഇ­തുവ­രെ മി­ണ്ടി­യി­ട്ടില്ല. ഇ­ന്ന് തി­രു­വ­ന­ന്ത­പുര­ത്ത് മ­ന്ത്രിസ­ഭാ യോ­ഗ തീ­രു­മാ­നം വി­ശ­ദീ­ക­രിക്ക­വെ മാ­ധ്യ­പ്ര­വര്‍­ത്തകര്‍ ഈ റി­പ്പോര്‍­ട്ടി­നെ­ക്കു­റി­ച്ച് ചോ­ദി­ച്ചെ­ങ്കിലും മു­ഖ്യ­മ­ന്ത്രി ചിരിച്ചുകൊണ്ട് ഒ­ഴി­ഞ്ഞു­മാ­റു­ക­യാ­യി­രുന്നു.
                      ഡാമിന്റെ ബലക്ഷയം സംബന്ധിച്ച ഗുരുത­ര­മാ­യ ക­ണ്ടെ­ത്ത­ലാ­ണ് ശ­ശി­ധ­രന്‍ നല്‍കി­യ റി­പ്പോര്‍­ട്ടി­ലു­ള്ളത്. ഡാ­മി­ന്റെ മു­ഴു­നീ­ള­ത്തില്‍ (1200 അടി) വലിയ വിള്ളല്‍ കാണപ്പെ­ട്ടു­വെ­ന്ന് റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. വെറും രണ്ടടി മാത്രം വീതിയുള്ള ഭാഗങ്ങളും ഡാമിന്റെ ഭിത്തിയില്‍ ഉണ്ട്. ഈ ഭാഗങ്ങളില്‍ സുര്‍ക്കി മിശ്രിതം പാടേ ഒലിച്ചു പോയി, ഭിത്തി ദ്രവിച്ച നിലയിലാ­ണ് ഡാ­മിന്റെ അടിഭാഗം. ഒരു ഭൂകമ്പം ഉണ്ടായാല്‍ ഏതു നിമിഷവും തകരാവുന്ന അവസ്ഥയില്‍ . ജലനിരപ്പില്‍ നിന്നും 119.7 അടി ആഴത്തില്‍ വരെയേ ക്യാമറയ്ക്ക് പോകാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും അതിനു താഴെ കട്ടിയുള്ള ചെളി ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.   





  2011 ജൂണ്‍ 13ന് സംസ്ഥാന ജലവിഭവ മന്ത്രിക്കു നല്‍കിയ റിപ്പോര്‍­ട്ട് പഠ­ന­ത്തി­നായി ആശ്രയിക്കുന്നത് പരിശോധനാ ചിത്രങ്ങളെയും സ്കാനിംഗ് ചിത്രങ്ങളെയുമാണ്. സ്ഥിതി ഇത്രയും ദുര്ബ്ബലമാകയാലും ഇതിന് മുന്‍പ് തമിഴ്നാട് പല റിപ്പോര്‍ട്ടുകളും വളച്ചോടിച്ചതിനാലും കേരളം ഈ വിഷയത്തില്‍ അടിയന്തിരമായി രാഷ്ട്രീയമായോ നിയമപരമായോ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 


                              1200 അടി നീളമുള്ള ഡാമിന്റെ മുഴുവന്‍ നീളത്തിലും വിള്ള­ലു­ണ്ടെ­ന്ന് റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. 95 മുതല്‍ 106 വരെ അടി ഉയരത്തില്‍ ഒന്നര മുതല്‍ മൂന്നര വരെ അടി വീതിയിലാണിത്. ചിലയിടത്ത് കല്ലുകള്‍ ഇളകി പുറത്തേക്ക് തള്ളിയിരി­ക്കു­ക­യാണ്. മറ്റു ചിലയിടത്ത് വന്‍ ദ്വാരങ്ങളാണുള്ളത്. 1979 ­ 81 കാലയളവില്‍ നടത്തിയ കോണ്‍ക്രീറ്റ് ക്യാപ്പിങ്ങും കേബിള്‍ ആങ്കറിങ്ങും ബലപ്പെടുത്തലിനു പകരം ബലക്ഷയമാണ് ഡാമിനുണ്ടാക്കിയതെന്നും ബലപ്പെടുത്തല്‍ ജോലികള്‍ മൂലം ഓരോ അടിയിലും 21.75 ടണ്‍ ഭാരം വെച്ചാണ് കൂടിയതെന്നും ഇവ സൃഷ്ടിച്ച മര്‍ദമാണ് വിള്ളലിന് കാരണമെന്നും എം. ശശിധരന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.  ഡാമിന്റെ ബലക്ഷയത്തെ സംബന്ധിച്ച് ഇത്രയും ആധികാരിക തെളിവുകള്‍ കിട്ടിയതിനാല്‍ തമിഴ്നാടിന്റെ വാദങ്ങള്‍ പൊളിക്കാനും കഴിയുമെന്നാണ് നിയമവിദഗ്ദ്ധരും പറയുന്നത്.
       ഡാമിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ റിക്ടര്‍ സ്‌­കെയിലില്‍ 4 ന് മുകളില്‍ ഉണ്ടാകാവുന്ന ഭൂചലനം ഡാമിന് ഗുരുതര ഭീഷണിയാണെന്നും പരാമര്‍ശമുണ്ട്. ജൂലായ് 26 ന് 3.8 ഉം നവംബര്‍ 18ന് 3.4ഉം തീവ്രതയുള്ള ഭൂചലനങ്ങളാണ് ഇടുക്കിയിലുണ്ടായത്. ഇത് മുല്ലപ്പെരിയാര്‍ ഡാമില്‍ പുതിയ വിള്ളലും ചോര്‍ച്ചയും സൃഷ്ടിച്ചിട്ടുണ്ട്. റിക്ടര്‍ സ്‌­കെയിലില്‍ 6.5 വരെയുള്ള ഭൂചലനം ഇടുക്കി ജില്ലയില്‍ പ്രതീക്ഷിക്കാമെന്ന് സെസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായി വ്യക്തമാക്കിയിട്ടുണ്ട്. ജൂലായ് 26ന് ശേഷം മുല്ലപ്പെരിയാറിന്റെ സമീപപ്രദേശങ്ങളില്‍ 22 തവണ ഭൂചലനമുണ്ടായി. ഇവ തുടര്‍ ചലനങ്ങളല്ല, സ്വതന്ത്ര ചലനങ്ങളാണെന്നും കൂടുതല്‍ ശക്തിയോടെ വീണ്ടും ഉണ്ടാകാമെന്നുമാണ് സെസ് മേധാവിയുടെ വിലയിരുത്തല്‍. അപ്പോഴെല്ലാം ഈ റിപ്പോര്‍ട്ട് മന്ത്രി.പി.ജെ ജോസഫിന്റെ ഫയലില്‍ ഉറങ്ങുകയായിരുന്നു.
 
മുല്ല­പ്പെ­രി­യാ­റി­ന്റെ സു­ര­ക്ഷ എത്രമാത്രം അപകടത്തിലാണ് എന്ന് ശാസ്ത്രീയമായി തെ­ളി­യി­ക്കു­ന്ന റി­പ്പോര്‍­ട്ട് ലഭിച്ചിട്ടും ആ­റ് മാ­സ­ക്കാ­ലം സര്‍­ക്കാര്‍ തി­രിഞ്ഞു­നോ­ക്കി­യി­ല്ലെ­ന്ന­താ­ണ് ഏ­റെ അ­ത്ഭു­ത­കരം. 'അതിവേഗം ബഹുദൂരം' എന്ന മുദ്രാവാക്യവുമായി ഭരണത്തില്‍ ഏറിയ സര്‍ക്കാരാണ് ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാന്‍ അഞ്ച് മാസം വൈകിയത് എന്നത് സര്‍ക്കാരിന്റെ, പ്രത്യേകിച്ച് ജലവിഭവ വകുപ്പ് മന്ത്രിയായ പി. ജെ ജോസഫിന്റെ ഗൌരവമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ ഭൂചലനം സൃഷ്ടിച്ച ഭീതി മൂലം നാട്ടുകാര്‍ സമരവുമായി രംഗത്തിറങ്ങിയ ശേഷമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് എന്നത് മുഖ്യധാരാ മാധ്യമങ്ങളും പറയുന്നില്ല.  
                        ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 35 ലക്ഷത്തോളം ആളുകളുടെ ജീവനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു വിഷയം, തന്‍റെ ജോലിയെപ്പോലും ബാധിക്കുമായിരുന്നിട്ടും എം.ശശിധരന്‍ എന്ന ഉദ്യോഗസ്ഥന്‍ പൊതു താല്‍പ്പര്യം മുന്‍നിര്‍ത്തി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും  ആ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാതെ കുറ്റകരമായ അലംഭാവം കാണിച്ച സര്‍ക്കാരിന്‍റെ ആ വീഴ്ചയ്ക്ക് ആരാണ് ജനങ്ങളോട് മറുപടി പറയുക? ഈ ഭീഷണി നിലനില്‍ക്കുമ്പോള്‍ ജൂലൈ,ആഗസ്റ്റ്‌, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സര്‍ക്കാര്‍ എന്തു ചെയ്യുകയായിരുന്നു? ബാലകൃഷ്ണപിള്ളയെ എങ്ങനെ പുറത്തിറക്കാം,  ചട്ടവിരുദ്ധമായി എങ്ങനെ നിര്‍മ്മല്‍ മാധവിനു സീറ്റ് നല്‍കാം, എങ്ങനെ കൂടുതല്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാം, രാധാകൃഷ്ണ പിള്ളമാരെ എങ്ങനെ സംരക്ഷിക്കാം, ടോമിന്‍ തച്ചങ്കരിയെ എങ്ങനെ തിരിച്ചെടുക്കാം എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്തുകയായിരുന്നു എന്നാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാകില്ല. 'ജനസമ്പര്‍ക്ക യാത്ര'യുടെ പേരില്‍ വില്ലേജ് ഓഫീസറുടെ വരെ ജോലിഏറ്റെടുത്തു ചെയ്യുന്ന ഉമ്മന്‍ചാണ്ടി, ഒരു സംസ്ഥാനത്തെത്തന്നെ ദോഷകരമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ പണി ആരാണ് ചെയ്യേണ്ടത് എന്നതിന്‌ മറുപടി പറഞ്ഞേ തീരൂ.  

                      UDF സര്‍ക്കാരിന്‍റെ, വ്യക്തിപരമായി പി.ജെ ജോസഫിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായ ഈ അലംഭാവം മലയാളിക്ക് ഒരു കാലവും പൊറുക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഇടതായാലും വലതായാലും, ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവന്‍ പോകുന്ന വിഷയങ്ങളില്‍പ്പോലും അലംഭാവം കാണിക്കുന്ന ഇത്തരം രാഷ്ട്രീയ നേതൃത്വത്തെയാണോ നാം നമ്മുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നത് എന്ന് മലയാളി ഇനിയെങ്കിലും ചിന്തിക്കണം.