Friday, March 11, 2011

ഇടതുപക്ഷം എന്നാല്‍ സി.പി.എം മാത്രമോ?

 ഇടതുജനാധിപത്യമുന്നണിയുടെ സൈബർ പോർമുഖം തുറന്നുകൊണ്ട് തുടങ്ങിയ http://ldfkeralam.org  എന്ന വെബ്സൈറ്റില്‍ ഇടതുമുന്നണിയിലെ പ്രശ്നങ്ങളുടെ പ്രതിഫലനങ്ങള്‍ കൃത്യമായി കാണാം. 
ഈ തെരഞ്ഞെടുപ്പില്‍ ഒരു ചര്‍ച്ചാവിഷയമേ അല്ലാതിരുന്നിട്ടും ഇടതുപക്ഷ മുന്നണിയുടെ തെരഞ്ഞെടുപ്പു സ്പെഷ്യല്‍ വെബ് സൈറ്റില്‍ എന്തിനാണ് ജനിതകമാറ്റം വരുത്തിയ വിളകളെപ്പറ്റി ഒരു ചോദ്യോത്തരം? അതേ വിഷയത്തില്‍ തന്നെ മറ്റൊരു പോസ്റ്റും  വെബ്സൈറ്റില്‍ ഉണ്ട്.  കേരളീയ സമൂഹത്തില്‍ ഇപ്പോള്‍ പ്രധാന വിഷയം അല്ലെങ്കിലും ഇടതുപക്ഷ കേരളം സൈറ്റില്‍ പ്രധാനമായ വിഷയമാണ്‌ ജനിതക മാറ്റം. 
എന്തോ അസ്വാഭാവികത മണക്കുന്നില്ലേ? ചോദ്യം തന്നെ ഒരു റിവേര്‍സ് ചോദ്യം. ഉത്തരത്തിലേക്കു നീളുന്ന ചോദ്യം. സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാട് അറിയാവുന്ന ഒരാളും ആത്മാര്‍ഥമായ സംശയം മൂലം ഈ ചോദ്യം ചോദിക്കില്ല എന്നു ഉറപ്പാണ്. ചോദ്യ കര്‍ത്താവ്‌ ഇന്ന് ചന്ദ്രനില്‍ നിന്നും വന്നത് പോലുണ്ട്.  ഇത്  മുന്‍പ് 'ചിന്ത'യില്‍ പ്രസിദ്ധീകരിച്ചത് ആണത്രേ. അതായത് ഈ വിഷയത്തിലെ സി.പി.എം നിലപാട് ആണിത്.  

അപ്പോള്‍ ഒരു സംശയം.  സി.പി.എം നിലപാടാണോ ഇടതുപക്ഷ സര്‍ക്കാരിന് ജി.എം വിഷയത്തില്‍ ഉണ്ടായിരുന്നത്? 

ഈ വിഷയത്തില്‍ സി.പി.ഐക്ക് വ്യത്യസ്ത അഭിപ്രായം ആണെന്ന് പല നേതാക്കളും വ്യക്തമാക്കിയിട്ടും  SRP അഭിപ്രായം പറഞ്ഞ വേദിയില്‍ തന്നെ മുല്ലക്കര രത്നാകരന്‍ അസന്നിഗ്ദ്ധമായി ഇടതുപക്ഷ സര്‍ക്കാരിന്‍റെ ജി.എം വിരുദ്ധ നയം വ്യക്തമാക്കിയിട്ടും അതിനു കടകവിരുദ്ധമായ സിപിഎം നിലപാട് മാത്രം എങ്ങനെ  'ഇടതുപക്ഷ'ത്തിന്റെ സൈറ്റില്‍ വന്നു?
അതോ ഇത് സി.പി.എമ്മിന്റെ മാത്രം വെബ്സൈറ്റാണോ? 
അതോ ഇടതുപക്ഷ സര്‍ക്കാരിന്‍റെ നയം എന്നാല്‍ സി.പി.എമ്മിന്റെ /ചിന്തയുടെ നയം മാത്രമാണ് എന്നാണോ? 
സി.പി.ഐ യുടെ പ്രസിദ്ധീകരണം ജി.എമ്മിനെ ശക്തമായി എതിര്‍ത്തത് 'ഇടതുപക്ഷ' സൈറ്റില്‍ വരില്ലേ?

ഇടതുപക്ഷ സര്‍ക്കാരിന്‍റെ നയം എന്ന പേരില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര സര്‍ക്കാരിന് എഴുതിയ കത്തിന്  പുല്ലു വിലയാണോ ഈ വെബ്സൈറ്റ് (ഇടതു മുന്നണി) കല്‍പ്പിച്ചിരിക്കുന്നത്?

പ്രധാനമന്ത്രിക്ക് വി.എസ് അയച്ച കത്തിലെ ചില വാചകങ്ങള്‍ കടമെടുത്താല്‍ 

May I reiterate that the Kerala State has already taken a policy decision not to allow GM crops, even for trials, until the debate on the issue of GM that is going on the world over is settled for ever. We are convinced with the available information that:

(a) GM crops are not economically viable for the farmers,
(b) GM crops and foods lead to unimaginable health hazards,
(c) GM crops contaminate the local and wild varieties, the damages of which are irrevocable and, such contamination of our traditional varieties cause irreparable damage to food security of the country
(d) GM denies the farmers right to choose what he wants to sow in his own farm, and ultimately,
(e) the country's sovereignty over food and agriculture will be endangered.

Moreover, we are convinced that the Genetic Modification of crops is not a solution for hunger as has been wrongly advocated by the proponents of the GM, because the genetic modification is done not to increase the productivity, but to control the insect pests or the weeds. I am sure, you would agree with me that there are several cheaper and environment-friendly options to control the pests and weeds.

ജി.എം വിളകളെ സംബന്ധിച്ച സംവാദം ലോകത്ത് അവസാനിക്കും വരെ ഫീല്‍ഡ് ട്രയല്‍ പോലും അനുവദിക്കില്ല എന്നാണ് കത്തിലെ ചുരുക്കം.
ഇത്ര വ്യക്തമായി ജി.എം വിളകള്‍ക്കെതിരെ ശാസ്ത്രീയ ബദലുകള്‍ മുന്നോട്ടു വെച്ചു നിലപാടെടുത്ത ഒരു മുഖ്യമന്ത്രി ഇന്ത്യയില്‍ വേറെ ഉണ്ടാവില്ല. 

പാര്‍ട്ടിയിലെ വിഭാഗീയത സംബന്ധിച്ച, സി.പി.എമ്മിന്റെ വല്യേട്ടന്‍ മനോഭാവം സംബന്ധിച്ച വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ വെറും കള്ളം പറയുന്നു എന്ന വാദം ഇതിലൂടെ പൊളിയില്ലേ?  
VS ന്റെ ജനപ്രിയ നയങ്ങളോട് പാര്‍ട്ടിയുടെ വ്യത്യസ്ത സമീപനം ഇതിലൂടെ തന്നെ വ്യക്തമല്ലേ? 
പാവം വി.എസ് ഉദ്ഘാടനം ചെയ്ത വെബ്സൈറ്റ് വി.എസ്സിന് തന്നെ പാര ആകുമോ??

4 comments:

absolute_void(); said...

൧. http://ldfkeralam.org ഒരു തെരഞ്ഞെടുപ്പു സ്പെഷ്യല്‍ വെബ്സൈറ്റാവാന്‍ വഴിയില്ല. കുറഞ്ഞ കാലത്തേക്കു മാത്രം ഉദ്ദേശിച്ചു് വെബ് സൈറ്റ് തട്ടിക്കൂട്ടുന്നവരാരും ദ്രുപാല്‍ പോലെ ശക്തമായ ഒരു കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം ഉപയോഗിക്കില്ല. സൈറ്റിന്റെ ഫൂട്ടര്‍ ടാബില്‍ നിന്ന് ഇതു് ദ്രുപാല്‍ 7ല്‍ (കഴിഞ്ഞ മാസം പുറത്തിറങ്ങിയ വേര്‍ഷന്‍) ഡവലപ്പ് ചെയ്തതാണെന്നു രേഖപ്പെടുത്തിയിട്ടുണ്ടു്.

൨. ഇപ്പറയുന്ന സൈറ്റ് ഇന്നലെയാണു് ലോഞ്ച് ചെയ്തതു്. സൈറ്റ് പുറത്തിറക്കുമ്പോള്‍ തന്നെ ചോദ്യോത്തരങ്ങള്‍ ലഭ്യമായിക്കൊള്ളണമെന്നില്ല. സന്ദര്‍ശകരെ ചോദ്യം ചോദിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി ഡമ്മി ചോദ്യോത്തരങ്ങള്‍ ഇട്ടതാവാന്‍ വഴിയില്ലേ? ഈ ചോദ്യവും ഉത്തരവും സിപിഎം പ്രസിദ്ധീകരണമായ ചിന്തയില്‍ പ്രസിദ്ധീകരിച്ചതാണു്. ചോദ്യോത്തരങ്ങള്‍ എന്ന വിഭാഗത്തെ പരിചയപ്പെടുത്താനും സന്ദര്‍ശകരെ ആ സൌകര്യം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കാനുമായി ചിന്തയിലെ ചോദ്യോത്തരപംക്തിയില്‍ വന്ന ഏതാനും ചോദ്യങ്ങള്‍ അവിടെ ഉപയോഗിച്ചതാവാനേ വഴിയുള്ളൂ. അവിടെ പ്രത്യേകിച്ചു് ഒന്നും മണക്കേണ്ടതില്ല.

absolute_void(); said...

ഹരീഷിന്റെ വാദം തെറ്റിദ്ധാരണ പരത്തുന്നതാണല്ലോ. മുന്നണിയുടെ നയത്തെക്കുറിച്ചല്ല, സിപിഎമ്മിന്റെ നയത്തെക്കുറിച്ചും എസ്ആര്‍പി പറഞ്ഞതിനെക്കുറിച്ചുമാണു്. ചോദ്യം. അതിനു് മുന്നണി നിലപാടാണോ ഉത്തരമായി നല്‍കേണ്ടതു്, അതോ എസ്ആര്‍പി എന്താണു പറഞ്ഞതു് എന്നാണോ വ്യക്തമാക്കേണ്ടതു്?

ചോദ്യങ്ങള്‍ക്കാണു് ഉത്തരം നല്‍കേണ്ടതു്, ആഗ്രഹങ്ങള്‍ക്കല്ല എന്നാണു് എന്റെ പക്ഷം. ഇനി ഹരീഷ് വലിയ വിവാദമായി ഉയര്‍ത്തിക്കാട്ടുന്ന ഉത്തരം ചുവടെ. അതില്‍ സിപിഐക്കോ മുഖ്യമന്ത്രിക്കോ വിരുദ്ധമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? എസ്ആര്‍പി എന്താണു് പറഞ്ഞതെന്നും സിപിഎമ്മിന്റെ നിലപാടു് എന്താണെന്നും മാത്രമല്ലേ, അവിടെ പറഞ്ഞിട്ടുള്ളൂ?

-------------------------------------

ജനിതകമാറ്റം വരുത്തുമ്പോള്‍ വിത്തുകളുടെ സ്വഭാവത്തില്‍ അപ്രതീക്ഷിതമായ മാറ്റങ്ങള്‍ വരാമെന്നാണ് ശാസ്ത്രം വെളിവാക്കുന്നത്. കൂടുതല്‍ ഉല്‍പാദിപ്പിക്കുക, ഉല്‍പ്പന്നത്തിന്റെ ഗുണഗണങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ സ്വാഗതാര്‍ഹമായ ഫലങ്ങള്‍ ചിലപ്പോള്‍ അത് ഉളവാക്കും. മറിച്ച്, ചിലപ്പോള്‍ വിളവിന്റെ അളവിലും ഗുണത്തിലും കുറവ് മാത്രമല്ല, അത് കൃഷി ചെയ്ത മണ്ണില്‍വരെ ദോഷകരമായ മാറ്റങ്ങള്‍ ഉളവാക്കാം. സമാനമായ പ്രത്യാഘാതങ്ങള്‍ ജീവിവര്‍ഗങ്ങളിലെ ജനിതകമാറ്റംമൂലവും ഉളവാകും. അതിനാല്‍ ചെടികളിലായാലും ജീവിവര്‍ഗങ്ങളിലായാലും ജനിതകമാറ്റം സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന മുന്നറിയിപ്പ് ശാസ്ത്രജ്ഞര്‍ ആദ്യംതന്നെ നല്‍കിയിരുന്നു.

വഴുതിന, പരുത്തി മുതലായ ചില വിളകളില്‍ ജനിതകമാറ്റം ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് അത്തരം ജിഎം വിളകളുടെ കൃഷി നടത്തുന്നതിനെതിരെ ശാസ്ത്രജ്ഞര്‍, കൃഷിക്കാര്‍, പ്രകൃതിസംരക്ഷണത്തില്‍ തല്‍പരരായ സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുവന്നു. ജിഎം വിത്തുകള്‍ ഉല്‍പാദിപ്പിക്കാനോ കൃഷിചെയ്യാനോ പാടില്ല എന്നു മൊത്തത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതുവരെ ചിലരെത്തി.

എന്നാല്‍, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ് ജിഎം വിത്തുകള്‍ എന്നല്ലാതെ അവയെ അപ്പാടെ തള്ളിക്കളയുന്നതിനെ ഇന്ത്യയിലും പുറത്തുമുള്ള ശാസ്ത്രജ്ഞരുടെ സമിതികള്‍ അനുകൂലിക്കുന്നില്ല. ലോകജനസംഖ്യ 700 കോടിയിലെത്തിയിരിക്കുന്നു. 12-13 വര്‍ഷം കഴിയുമ്പോള്‍ 100 കോടി വീതം അതു വര്‍ധിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ സ്ഥിതിയില്‍ ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷണവും വസ്ത്രവും മറ്റും ഉല്‍പാദിപ്പിക്കുന്നതിനു ഉല്‍പാദനക്ഷമത ഗണ്യമായി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമായിരിക്കയാണ്. അതിനു സുരക്ഷിതവും സ്ഥായിയായതുമായ മാര്‍ഗങ്ങള്‍ പുതുതായി കണ്ടെത്തേണ്ടിയിരിക്കുന്നു.

(തുടരും)

absolute_void(); said...

(തുടരുന്നു)

ഈ പശ്ചാത്തലത്തിലാണ് സിപിഐ എം നേതാവായ എസ് രാമചന്ദ്രപിള്ള (എസ്ആര്‍പി) ജിഎം വിത്തുകള്‍ വിവേകപൂര്‍വം ഉപയോഗിക്കുന്ന കാര്യം കേരള പഠനകോണ്‍ഗ്രസില്‍ എടുത്തുപറഞ്ഞത്. പുതിയ എന്തിനെയും എതിര്‍ക്കുക എന്നത് എന്നും യാഥാസ്ഥിതികരുടെ രീതിയായിരുന്നു. അവരല്ല മാനവരാശിയുടെ ഇതുവരെയുള്ള വളര്‍ച്ചയ്ക്ക് പ്രചോദനം നല്‍കിയത്; പുതിയ അറിവുകള്‍ നിരന്തരം കണ്ടെത്തി സമൂഹത്തിനു ഉപകാരപ്രദമായ രീതിയില്‍ പ്രയോഗിച്ചവരാണ്. മനുഷ്യര്‍ക്ക് ഭക്ഷ്യയോഗ്യമായ സസ്യ-ജന്തുജാലങ്ങള്‍ ഏവ എന്നതിനെക്കുറിച്ചും പ്രകൃതിയില്‍ താനെ വളരുന്ന അവയെ തങ്ങളുടെ ആവശ്യത്തിനു ഉപകരിക്കുന്ന രീതിയില്‍ കൃത്രിമമായി വളര്‍ത്തു (കൃഷി, മൃഗപരിപാലനം) ന്നതിനെക്കുറിച്ചും പ്രായോഗിക പരിശോധനയും പരീക്ഷണവും നടത്തി കണ്ടുപിടിച്ചവര്‍ പല പ്രതികൂലാവസ്ഥകളെയും നേരിട്ടിട്ടുണ്ടാകും. അവരാണ് ആള്‍ക്കുരങ്ങുകളില്‍ നിന്ന് സമൂഹജീവികളായ മനുഷ്യസമൂഹം പരിണമിച്ചുണ്ടാകുന്ന പ്രക്രിയയെ പൂര്‍ത്തിയാക്കിയത്.

ഇതിനര്‍ഥം ജിഎം വിത്തുകളെക്കുറിച്ച് പലരും ഉന്നയിക്കുന്ന ആശങ്കകളെ അപ്പാടെ തള്ളിക്കളയണമെന്നല്ല. ഇപ്പോള്‍ അവയെ കണ്ടെത്തി വ്യാപകമായി കൃഷി ചെയ്യുന്നതിനു വിത്തുകള്‍ ഉണ്ടാക്കുകയും മറ്റും ചെയ്യുന്നത് മോണ്‍സാന്റൊയെ പോലുള്ള ബഹുരാഷ്ട്രകുത്തകകളാണ്. അവര്‍ക്ക് ലാഭം മാത്രമാണ് ലക്ഷ്യം. മറ്റുള്ളവര്‍ക്കുണ്ടാകുന്ന നാശങ്ങളും പ്രയാസങ്ങളും ദുരിതങ്ങളും പ്രശ്നമല്ല.

എസ്ആര്‍പിയും സിപിഐ എമ്മും പറയുന്നത്, യുപിഎ ഗവണ്‍മെന്റ് ചെയ്യുന്നതുപോലെ ബഹുരാഷ്ട്ര കുത്തകകളെ ഈ രംഗത്ത് കയറൂരി വിടണമെന്നല്ല. ഇന്ത്യയിലെ കാര്‍ഷിക സര്‍വകലാശാലകള്‍, മറ്റ് ഗവേഷണസ്ഥാപനങ്ങള്‍, മറ്റ് പൊതുമേഖലാസ്ഥാപനങ്ങള്‍ ഇവയുടെ സേവനം ഉപയോഗപ്പെടുത്തി ജിഎം വിത്തുല്‍പാദനവും അവ കൃഷിചെയ്യുന്നതിനു കൃഷിക്കാരെ പഠിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യണം. ദോഷഫലങ്ങള്‍ ഉണ്ടാക്കുന്ന ജിഎം വിത്തുകളെ നിശ്ശേഷം നശിപ്പിക്കണം. ഇതാണ് ഈ മേഖലയില്‍ പിന്തുടരേണ്ട യുക്തിസഹമായ സമീപനമെന്നു പാര്‍ടി കരുതുന്നു.

ചോദ്യത്തില്‍ ഉന്നയിക്കുന്ന വാദം പാരിസ്ഥിതിക പ്രശ്നത്തെ ഒരളവുവരെ യാഥാര്‍ഥ്യബോധത്തോടെ കണക്കിലെടുക്കാതെയാണ്. ശാസ്ത്രീയ വളര്‍ച്ചയുടെ ഫലമായി മുമ്പ് മാനവരാശി അവഗണിച്ചിരുന്ന പലതിനെയും ഗൌരവത്തോടെ പരിഗണിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ് ഉണ്ടായിരിക്കുന്നു. അതുകൊണ്ടാണ് ബിടി വഴുതനയുടെയും ബിടി പരുത്തിയുടെയും പ്രചാരണത്തെ പരിസ്ഥിതിവാദികള്‍ മാത്രമല്ല, കൃഷിക്കാരും തൊഴിലാളികളും മറ്റും എതിര്‍ത്തത്. അതൊക്കെ കണക്കിലെടുത്തുകൊണ്ടുള്ള നിലപാടാണ് സിപിഐ എം കൈക്കൊള്ളുന്നത്. ഏതെങ്കിലും നിലപാടിനെ അന്ധമായി അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല.

Harish said...

സെബിന്‍ ,
സി.പി.എമ്മിനും സര്‍ക്കാരിനും വിരുധാഭിപ്രായമുള്ള, സി.പി.എമ്മിനും സി.പി.ഐ.ക്കും വിരുധാഭിപ്രായമുള്ള ഒരു വിഷയത്തില്‍ സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ മാത്രം അഭിപ്രായം ഇടതുമുന്നണിയുടെ വെബ്സൈറ്റില്‍ പ്രോമിനെന്റ്റ് ആയി കൊടുത്തതിനെപ്പറ്റി ഞാന്‍ പറഞ്ഞ പ്രശ്നം നില നില്‍ക്കുന്നു.
ഏതായാലും എന്റെ പോസ്റ്റ്‌ വന്ന ഉടന്‍ അവര്‍ അതിനു താഴെ ഇങ്ങനെ ഒരു വിശദീകരണം ചേര്‍ക്കുകയുണ്ടായി.

[Note by LDF Keralam: സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ പ്രസ്താവനയെ സംബന്ധിച്ചും സിപിഐഎമ്മിന്റെ നിലപാടുസംബന്ധിച്ചുമുള്ള വിശദീകരണമാണ് ചോദ്യകര്‍ത്താവ് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഉത്തരവും ടി ചോദ്യത്തിനാണ്. ഇത് മുന്നണിയുടെ നയം എന്ന നിലയിലല്ല, ചോദ്യത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരം എന്ന നിലയില്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. മുന്നണിക്കോ ഘടകകക്ഷികള്‍ക്കോ ഇതില്‍നിന്നു ഭിന്നമായ അഭിപ്രായവും ആശയവും ഉണ്ടാകാം. ]


ഇത് തന്നെ എന്റെ വാദം ശരി വെക്കുന്നു.

ഇടതുപക്ഷ സര്‍ക്കാരിന്‍റെ ഏറ്റവും പ്രധാന നേട്ടമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ കാണുന്ന വിഷയത്തില്‍ നേരെ കടകവിരുദ്ധ അഭിപ്രായം രണ്ട് വ്യത്യസ്ത പോസ്റ്റുകളിലൂടെ ഇടതുമുന്നണി വെബ്സൈറ്റ് ഉയര്‍ത്തുന്നതില്‍ ഇപ്പോഴും തെറ്റുണ്ട്.
ഇത് പറയുന്നത് രാഷ്ട്രീയ മുതലെടുപ്പിനോ ഇടതു മുന്നണിക്കെതിരായോ അല്ല. വെബ്സൈറ്റ് പരിപാലിക്കുന്നവര്‍ ശ്രദ്ധിക്കുക.