Showing posts with label Congress. Show all posts
Showing posts with label Congress. Show all posts

Monday, September 26, 2011

എന്‍ഡോസള്‍ഫാന്‍: യു.ഡി.എഫ് സര്‍ക്കാര്‍ ഇരകളെ മറക്കുന്നുവോ?

                   എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച കേസ് ഇന്ന് (Sep-26) സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ്. എന്നാല്‍ ഈ കേസില്‍ കേരള സംസ്ഥാനത്തിന്റെ വാദങ്ങളെ ദുര്‍ബ്ബലമാക്കുന്ന രേഖകളാണ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുന്നത്. കാസര്‍കോഡ് ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കേന്ദ്രകൃഷിമന്ത്രാലയത്തെ അറിയിച്ചത്. ആ രേഖകളാണ് സുപ്രീംകോടതി നിയോഗിച്ച സമിതി കേരളത്തിന്റെ നിലപാടായി കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഈ വിഷയം രേഖകള്‍ സഹിതം വാര്‍ത്തയായിട്ടും അത് അന്വേഷിക്കാനോ തെറ്റായ നിലപാട് തിരുത്താനോ സംസ്ഥാന കൃഷി മന്ത്രി ശ്രീ.കെ.പി മോഹനനോ സര്‍ക്കാരോ തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച മാധ്യമപ്രവര്തകരുടെ ചോദ്യങ്ങളില്‍ നിന്നും മന്ത്രി ഒഴിഞ്ഞുമാറി. നിലപാടിലെ ഈ വൈരുധ്യം കേസിന്റെ വാദത്തിനിടെ ഉത്പാദകര്‍ ചൂണ്ടിക്കാണിക്കുമെന്നും കേസിനെ ദോഷകരമായി ബാധിക്കുമെന്നാണ് നിയമവിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നത്.

                     സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ കള്ള വിവരങ്ങള്‍ നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശരിയായ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു ഞാന്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചിട്ട് ഒന്നര മാസമായിട്ടും പരാതിയില്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. ഏറെ കൊട്ടിഘോഷിച്ച മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് വഴി ഞാന്‍ നല്‍കിയ പരാതിയുടെ അവസ്ഥയെന്താണെന്ന് പോലും അതില്‍ പരിശോധിക്കാന്‍ ആവുന്നില്ല.  

                  കൃഷിമന്ത്രിമാര്‍ക്ക് എല്ലാം ഒരേസ്വരം എന്ന മട്ടിലാണ് കേരള കൃഷിമന്ത്രി കെ.പി മോഹനന്‍ കഴിഞ്ഞ ദിവസം ഒരു പ്രഖ്യാപനം നടത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രാദേശിക പ്രശ്‌നം മാത്രമാണെന്നും ആകാശമാര്‍ഗ്ഗം തളിച്ചതും മണ്ണിന്റെ അമ്ലാംശവുമാണ് കാസര്‍ഗോഡ് ദുരന്തം വിതച്ചത് എന്നുമുള്ള അങ്ങേയറ്റം നിരുത്തരവാദവും ക്രൂരതയും നിറഞ്ഞ പ്രസ്താവനയാണ് മന്ത്രി നടത്തിയത്. കോഴിക്കോട്ടെയും പാലക്കാട്ടെയും ഇരകളുടെ വാര്‍ത്ത വന്നപ്പോള്‍ അതെല്ലാം ഗൌരവപൂര്‍ണ്ണമായി കാണുമെന്നു പ്രസ്താവിച്ച അതേ മന്ത്രിയാണ് ഈ പ്രസ്താവന നടത്തിയതെന്നും നാം ഓര്‍ക്കേണ്ടതാണ്. ഏതു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അറിവ് മന്ത്രിക്കു കിട്ടിയതെന്ന് മനസിലാവുന്നില്ല. എന്‍ഡോസള്‍ഫാന്‍ ലോബിക്കുവേണ്ടി ഭരണം നടത്തുന്ന കേന്ദ്ര കൃഷിമന്ത്രി ശരദ്പവാറിന്റെ പത്തുമിനുട്ട് നേരത്തെ സാന്നിധ്യം മോഹനന്‍ മന്ത്രിയെ ഇത്രയേറെ മാറ്റിയെങ്കില്‍ ശരദ് പവാറിനോപ്പം ഏറെക്കാലം ജോലിചെയ്ത കെ.വി തോമസ്‌ ഇതിനപ്പുറം പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ.. എന്നാല്‍ വിഷയം വിവാദമായതോടെ മിനുട്ടുകള്‍ക്കകം മന്ത്രി ഇത് തിരുത്തുകയും ചെയ്തു. എന്തൊക്കെയായാലും മന്ത്രിമാരുടെ മനസിലിരിപ്പ് വ്യക്തമാക്കുന്ന പ്രസ്താവനകള്‍ ആണ് ഇതുവഴി പുറത്തു വരുന്നത്.

                                             ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്ന ഉടനേ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇടപെടുകയും ഇരകള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആ വിഷയം സര്‍ക്കാര്‍ പാടേ അവഗണിച്ചു. പ്രധാനമന്ത്രിയെ കാസര്‍കോട്ട് കൊണ്ടുവരുമെന്നും കേന്ദ്രസര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കും എന്നുമൊക്കെ വീമ്പുപറഞ്ഞ മുഖ്യമന്ത്രി പിന്നീട് അതെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പോയപ്പോഴും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി  മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒന്നും ചെയ്തിട്ടില്ല എന്നതാണ് ഏറെ സങ്കടകരം.. ഇരകളെ സംസ്ഥാന സര്‍ക്കാര്‍ മറന്നുതുടങ്ങി എന്നതിന്റെ സൂചനയാണ് ഇത്. സ്റോക്ക്ഹോം സമ്മേളനത്തില്‍ പങ്കെടുത്തു എന്‍ഡോസല്ഫാനെതിരായി ശക്തമായി നിലപാടെടുത്തു ഇരകളെ ചികിത്സിക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച ഡോ.മുഹമ്മദ്‌ അഷീലിനെ എന്‍ഡോസള്‍ഫാന്‍ റെമഡിയേഷന്‍ അസിസ്ടന്റ്റ് നോടല്‍ ഓഫീസര്‍ സ്ഥാനത്ത് നിന്നും നിന്നും നീക്കം ചെയ്യുകയും സുപ്രീം കോടതിയിലെ കേസില്‍ ഇടപെടെണ്ടതില്ല എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതെല്ലാം എന്‍ഡോസള്‍ഫാന്‍ ഇരകളെ മറന്ന സര്‍ക്കാരിന്റെ നീക്കങ്ങളായി ആണ് പ്രദേശത്തുകാര്‍ കാണുന്നത്.  കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഘ്വി എന്‍ഡോസള്‍ഫാന്‍ ഉത്പാദകര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായതും ഉത്പാദകരില്‍ നിന്നും കോണ്‍ഗ്രസ് അമ്പതു ലക്ഷം ഫണ്ട് വാങ്ങി എന്ന വാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

                                            എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുമ്പോഴും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബൂണല്‍ കൊണ്ടുവരാന്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ യാതൊരു ശ്രമവും നടത്തിയിരുന്നില്ല. ഇതിനെതിരെ അന്ന് ഹൈക്കോടതിയില്‍ കേസ് നല്‍കിയത് കോണ്‍ഗ്രസിന്റെ അഭിഭാഷക സംഘടനാ ഭാരവാഹിയായ അഡ്വ.ആസിഫ് അലിയാണ്. ഇന്ന് അഡ്വ.ആസിഫ് അലി ഹൈക്കോടതിയിലെ സംസ്ഥാന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ആണ്. സര്‍ക്കാര്‍ അധികാരത്തിലേറി നാല് മാസം കഴിഞ്ഞിട്ടും കേസില്‍ യാതൊരു തീരുമാനവുമില്ല !! മാധ്യമങ്ങള്‍ക്കും അതൊരു വാര്‍ത്തയല്ല !! കാസര്‍കോട്ട് സൂക്ഷിച്ചിട്ടുള്ള 1500 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യ മാക്കാനുള്ള കാര്യക്ഷമമായ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും കാണുന്നില്ല.

                                          നഷ്ടപരിഹാരം നല്‍കാന്‍ അടിയന്തിരമായി ട്രൈബൂണല്‍ സ്ഥാപിക്കുകയും ഇരകള്‍ക്ക് ചികില്സാസൌകര്യങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കുകയും സുപ്രീംകോടതിയിലെ കേസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും മതിയായ സാമ്പത്തിക സഹായം നേടിയെടുക്കുകയും ചെയ്യണം എന്നാണ് സര്‍ക്കാരിനോട് ഇരകളും ആവശ്യപ്പെടുന്നത്.