Showing posts with label Exclusive news. Show all posts
Showing posts with label Exclusive news. Show all posts

Monday, September 26, 2011

എന്‍ഡോസള്‍ഫാന്‍: യു.ഡി.എഫ് സര്‍ക്കാര്‍ ഇരകളെ മറക്കുന്നുവോ?

                   എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച കേസ് ഇന്ന് (Sep-26) സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ്. എന്നാല്‍ ഈ കേസില്‍ കേരള സംസ്ഥാനത്തിന്റെ വാദങ്ങളെ ദുര്‍ബ്ബലമാക്കുന്ന രേഖകളാണ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുന്നത്. കാസര്‍കോഡ് ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കേന്ദ്രകൃഷിമന്ത്രാലയത്തെ അറിയിച്ചത്. ആ രേഖകളാണ് സുപ്രീംകോടതി നിയോഗിച്ച സമിതി കേരളത്തിന്റെ നിലപാടായി കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഈ വിഷയം രേഖകള്‍ സഹിതം വാര്‍ത്തയായിട്ടും അത് അന്വേഷിക്കാനോ തെറ്റായ നിലപാട് തിരുത്താനോ സംസ്ഥാന കൃഷി മന്ത്രി ശ്രീ.കെ.പി മോഹനനോ സര്‍ക്കാരോ തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച മാധ്യമപ്രവര്തകരുടെ ചോദ്യങ്ങളില്‍ നിന്നും മന്ത്രി ഒഴിഞ്ഞുമാറി. നിലപാടിലെ ഈ വൈരുധ്യം കേസിന്റെ വാദത്തിനിടെ ഉത്പാദകര്‍ ചൂണ്ടിക്കാണിക്കുമെന്നും കേസിനെ ദോഷകരമായി ബാധിക്കുമെന്നാണ് നിയമവിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നത്.

                     സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ കള്ള വിവരങ്ങള്‍ നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശരിയായ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു ഞാന്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചിട്ട് ഒന്നര മാസമായിട്ടും പരാതിയില്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. ഏറെ കൊട്ടിഘോഷിച്ച മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് വഴി ഞാന്‍ നല്‍കിയ പരാതിയുടെ അവസ്ഥയെന്താണെന്ന് പോലും അതില്‍ പരിശോധിക്കാന്‍ ആവുന്നില്ല.  

                  കൃഷിമന്ത്രിമാര്‍ക്ക് എല്ലാം ഒരേസ്വരം എന്ന മട്ടിലാണ് കേരള കൃഷിമന്ത്രി കെ.പി മോഹനന്‍ കഴിഞ്ഞ ദിവസം ഒരു പ്രഖ്യാപനം നടത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രാദേശിക പ്രശ്‌നം മാത്രമാണെന്നും ആകാശമാര്‍ഗ്ഗം തളിച്ചതും മണ്ണിന്റെ അമ്ലാംശവുമാണ് കാസര്‍ഗോഡ് ദുരന്തം വിതച്ചത് എന്നുമുള്ള അങ്ങേയറ്റം നിരുത്തരവാദവും ക്രൂരതയും നിറഞ്ഞ പ്രസ്താവനയാണ് മന്ത്രി നടത്തിയത്. കോഴിക്കോട്ടെയും പാലക്കാട്ടെയും ഇരകളുടെ വാര്‍ത്ത വന്നപ്പോള്‍ അതെല്ലാം ഗൌരവപൂര്‍ണ്ണമായി കാണുമെന്നു പ്രസ്താവിച്ച അതേ മന്ത്രിയാണ് ഈ പ്രസ്താവന നടത്തിയതെന്നും നാം ഓര്‍ക്കേണ്ടതാണ്. ഏതു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അറിവ് മന്ത്രിക്കു കിട്ടിയതെന്ന് മനസിലാവുന്നില്ല. എന്‍ഡോസള്‍ഫാന്‍ ലോബിക്കുവേണ്ടി ഭരണം നടത്തുന്ന കേന്ദ്ര കൃഷിമന്ത്രി ശരദ്പവാറിന്റെ പത്തുമിനുട്ട് നേരത്തെ സാന്നിധ്യം മോഹനന്‍ മന്ത്രിയെ ഇത്രയേറെ മാറ്റിയെങ്കില്‍ ശരദ് പവാറിനോപ്പം ഏറെക്കാലം ജോലിചെയ്ത കെ.വി തോമസ്‌ ഇതിനപ്പുറം പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ.. എന്നാല്‍ വിഷയം വിവാദമായതോടെ മിനുട്ടുകള്‍ക്കകം മന്ത്രി ഇത് തിരുത്തുകയും ചെയ്തു. എന്തൊക്കെയായാലും മന്ത്രിമാരുടെ മനസിലിരിപ്പ് വ്യക്തമാക്കുന്ന പ്രസ്താവനകള്‍ ആണ് ഇതുവഴി പുറത്തു വരുന്നത്.

                                             ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്ന ഉടനേ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇടപെടുകയും ഇരകള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആ വിഷയം സര്‍ക്കാര്‍ പാടേ അവഗണിച്ചു. പ്രധാനമന്ത്രിയെ കാസര്‍കോട്ട് കൊണ്ടുവരുമെന്നും കേന്ദ്രസര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കും എന്നുമൊക്കെ വീമ്പുപറഞ്ഞ മുഖ്യമന്ത്രി പിന്നീട് അതെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പോയപ്പോഴും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി  മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒന്നും ചെയ്തിട്ടില്ല എന്നതാണ് ഏറെ സങ്കടകരം.. ഇരകളെ സംസ്ഥാന സര്‍ക്കാര്‍ മറന്നുതുടങ്ങി എന്നതിന്റെ സൂചനയാണ് ഇത്. സ്റോക്ക്ഹോം സമ്മേളനത്തില്‍ പങ്കെടുത്തു എന്‍ഡോസല്ഫാനെതിരായി ശക്തമായി നിലപാടെടുത്തു ഇരകളെ ചികിത്സിക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച ഡോ.മുഹമ്മദ്‌ അഷീലിനെ എന്‍ഡോസള്‍ഫാന്‍ റെമഡിയേഷന്‍ അസിസ്ടന്റ്റ് നോടല്‍ ഓഫീസര്‍ സ്ഥാനത്ത് നിന്നും നിന്നും നീക്കം ചെയ്യുകയും സുപ്രീം കോടതിയിലെ കേസില്‍ ഇടപെടെണ്ടതില്ല എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതെല്ലാം എന്‍ഡോസള്‍ഫാന്‍ ഇരകളെ മറന്ന സര്‍ക്കാരിന്റെ നീക്കങ്ങളായി ആണ് പ്രദേശത്തുകാര്‍ കാണുന്നത്.  കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഘ്വി എന്‍ഡോസള്‍ഫാന്‍ ഉത്പാദകര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായതും ഉത്പാദകരില്‍ നിന്നും കോണ്‍ഗ്രസ് അമ്പതു ലക്ഷം ഫണ്ട് വാങ്ങി എന്ന വാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

                                            എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുമ്പോഴും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബൂണല്‍ കൊണ്ടുവരാന്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ യാതൊരു ശ്രമവും നടത്തിയിരുന്നില്ല. ഇതിനെതിരെ അന്ന് ഹൈക്കോടതിയില്‍ കേസ് നല്‍കിയത് കോണ്‍ഗ്രസിന്റെ അഭിഭാഷക സംഘടനാ ഭാരവാഹിയായ അഡ്വ.ആസിഫ് അലിയാണ്. ഇന്ന് അഡ്വ.ആസിഫ് അലി ഹൈക്കോടതിയിലെ സംസ്ഥാന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ആണ്. സര്‍ക്കാര്‍ അധികാരത്തിലേറി നാല് മാസം കഴിഞ്ഞിട്ടും കേസില്‍ യാതൊരു തീരുമാനവുമില്ല !! മാധ്യമങ്ങള്‍ക്കും അതൊരു വാര്‍ത്തയല്ല !! കാസര്‍കോട്ട് സൂക്ഷിച്ചിട്ടുള്ള 1500 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യ മാക്കാനുള്ള കാര്യക്ഷമമായ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും കാണുന്നില്ല.

                                          നഷ്ടപരിഹാരം നല്‍കാന്‍ അടിയന്തിരമായി ട്രൈബൂണല്‍ സ്ഥാപിക്കുകയും ഇരകള്‍ക്ക് ചികില്സാസൌകര്യങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കുകയും സുപ്രീംകോടതിയിലെ കേസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും മതിയായ സാമ്പത്തിക സഹായം നേടിയെടുക്കുകയും ചെയ്യണം എന്നാണ് സര്‍ക്കാരിനോട് ഇരകളും ആവശ്യപ്പെടുന്നത്.

Monday, August 22, 2011

ലിസ് കേസ് അട്ടിമറി: ജഡ്ജിക്കെതിരായി സാക്ഷിയുടെ പരാതി


LIS Case subotage




ലിസ് തട്ടിപ്പ് കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്.

ലിസ് കേസിന്റെ വിചാരണ നടക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ ജഡ്ജിക്കെതിരായി കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയുടെ പരാതി. കേസ് അട്ടിമറിക്കുന്നുവെന്ന തന്റെ മൊഴി രേഖപ്പെടുത്താതെ അപമാനിച്ചു വിട്ടു എന്നാണ് സാക്ഷിയുടെ പരാതി. ലിസ് കേസ് വിചാരണ അട്ടിമറിക്കുന്നതിനായി പ്രതിഭാഗം തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നതായും പ്രോസിക്യൂഷന്‍ സാക്ഷി പറഞ്ഞു.
കോടതിയില്‍ മൊഴി കൊടുക്കുന്നതിനു മുമ്പ് ലിസിന്റെ വക്കീലായ അഡ്വ. എം.കെ ദാമോദരന്റെ ആളുകള്‍ എന്ന പേരില്‍ രണ്ടുപേര്‍ തന്നെ വന്നു കണ്ടിരുന്നു. അവര്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും പ്രസ്തുത സാക്ഷി വിചാരണവേളയില്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പറയുന്നത് എന്താണെന്ന് കേള്‍ക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്യാതെ ജഡ്ജി തന്നെ അപമാനിച്ചു ഇറക്കിവിട്ടു എന്നാണ് ജഡ്ജിക്കെതിരായ പരാതിയില്‍ സാക്ഷി പറയുന്നത്. പ്രോസിക്യൂഷന്‍ സാക്ഷിയാണ് വിചാരണക്കോടതി ജഡ്ജി ബി.വിജയനെതിരെ ഗുരുതരമായ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
‘ലിസില്‍ ഞാന്‍ ഡെപ്പോസിറ്റ് ചെയ്ത പണം തിരിച്ചു തരാതെ ചതി ചെയ്‌തെന്നു പറഞ്ഞപ്പോള്‍ മജിസ്‌ട്രേറ്റ് അത് രേഖപ്പെടുത്താതെ ‘പ്രായമായ ആളായതുകൊണ്ടാണ്, അല്ലെങ്കില്‍…’ എന്ന് പറഞ്ഞു ഇറങ്ങിപ്പോവാന്‍ ആംഗ്യം കാട്ടി’യെന്നാണ് സാക്ഷി തന്റെ പരാതിയില്‍ പറയുന്നത്. ജഡ്ജിക്കെതിരായ പരാതി മേല്‍നടപടിക്കായി ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന് അയച്ചിട്ടുണ്ട്. പ്രതികള്‍ പണക്കാരും ഉന്നത സ്വാധീനമുള്ളവരും ആണെന്നും അതിനാല്‍ തന്റെ പേര് വെളിപ്പെടുത്താന്‍ ധൈര്യമില്ലെന്നുമാണ് സാക്ഷി ‘ഡൂള്‍ ന്യൂസി’നോട് പറഞ്ഞത്.
സാക്ഷിയെ സ്വാധീനിച്ചു കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭകേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്തിട്ടുള്ളത് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ്. ലിസ് കേസില്‍ പ്രതിഭാഗം വക്കീലായ അഡ്വ.എം.കെ ദാമോദരന്റെ നേതൃത്വത്തിലാണ് കേസ് അട്ടിമറിക്കപ്പെടുന്നത് എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭകേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ചുവെന്ന ആരോപണം നേരിട്ട വ്യക്തിയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറലായ അഡ്വ.എം.കെ ദാമോദരന്‍.
പ്രതിഭാഗം തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ജഡ്ജിയോട് പരാതിപ്പെട്ട സാക്ഷിയുടെ മൊഴി രേഖപ്പെടുത്തുകയോ അതില്‍ നടപടിയെടുക്കുകയോ ചെയ്യാതെ കോടതിമുറിയില്‍ സാക്ഷിയെ അപമാനിച്ചു എന്ന ജഡ്ജിക്കെതിരായ പരാതി ഏറെ ഗൗരവമുള്ളതാണ്. ലിസ് തട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടുന്നത് ജഡ്ജിയുടെ അറിവോടെയാണ് എന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ പരാതി.

LIS Case affidavit and LIS Witness statement against Judge

എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബി.വിജയനെതിരെ ഇതിന് മുമ്പും ഹൈക്കോടതിക്ക് ചില പരാതികള്‍ ലഭിച്ചിരുന്നതായും വിജിലന്‍സ് വിഭാഗം അദ്ദേഹത്തിനെതിരായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതായും വിവരമുണ്ട്. ജില്ലാ ജഡ്ജിയായി പ്രമോഷന്‍ ലഭിക്കേണ്ടവരുടെ ലിസ്റ്റില്‍ നിന്നും പലവിധ കാരണങ്ങളാല്‍ ബി.വിജയനെ ഹൈക്കോടതി ഇടപെടു നീക്കം ചെയ്തതായും സൂചനയുണ്ട്. ഗുരുതരമായ ഈ പരാതിയും ഉയരുന്നതോടെ ഈ കേസില്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത തന്നേ ചോദ്യം ചെയ്യപ്പെടുകയാണ്.

ലിസ് കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായ ജഡ്ജിയുടെ ഇടപെടല്‍ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ വരുംദിവസങ്ങളില്‍  പുറത്തുവിടും.

Sunday, January 30, 2011

മാധ്യമ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തം കൂടുന്നു.


നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തി അവസാനിച്ച ഐസ്ക്രീം കേസിന്റെ പുറകെ ഒരു ചാനല്‍ എഡിറ്റര്‍ എം.പി ബഷീര്‍ അന്വേഷിച്ചു പോയപ്പോള്‍ ഉണ്ടായ കോലാഹലം ആണ് ഇപ്പോള്‍ വന്നത്. വന്നുകൊണ്ടിരിക്കുന്നത്. മദനിയുടെ കേസില്‍ അന്വേഷിച്ചു പോയ ഷാഹിനയും കൊണ്ട് വന്നു ചില പുതിയ വാര്‍ത്തകള്‍ .
ഒരുപാട് ചോദ്യങ്ങള്‍ ബാക്കി വെച്ചു അവസാനിക്കുന്ന എത്ര എത്ര കേസുകള്‍ ആണ് നമ്മുടെ നാട്ടില്‍ ഉള്ളത്? അതിലൊക്കെ കൃത്യമായ ഫോളോ-അപ്പ്‌ മിക്ക മാധ്യമ പ്രവര്‍ത്തകരും നടത്താറില്ല. നടത്തുന്നവര്‍ക്കൊക്കെ നല്ല വാര്‍ത്തകള്‍ ലഭിക്കുന്നും ഉണ്ട്, സമൂഹത്തിനു ഏതെങ്കിലും വിധത്തില്‍ പ്രയോജനപ്പെടുന്നും ഉണ്ട്...
ഉദാഹരണത്തിന് സൂര്യനെല്ലി കേസ്: പ്രതി/ആരോപണ വിധേയന്‍ ആയിരുന്ന പി.ജെ കുര്യന്‍ ഇന്ന് രാജ്യസഭാ എം.പി യാണ്. (ഇര ഒരിക്കലും മൊഴി മാറ്റിയിട്ടില്ല എന്നത് പ്രത്യേകം ഓര്‍ക്കണം) ഐസ്ക്രീം കേസില്‍ സംഭവിച്ചതൊക്കെ കുര്യന്റെ കേസിലും സംഭവിച്ചിരിക്കണം. സ്വാധീനം-അഴിമതി എന്നത് ആരെങ്കിലുംഅന്വേഷിക്കുമോ?
ഏറെ കോളിളക്കം സൃഷ്ടിച്ച മുത്തൂറ്റ് ജോര്‍ജ് കേസ് ആരെങ്കിലും ഇപ്പോള്‍ ഫോളോ അപ്പ്‌ ചെയ്യുന്നുണ്ടോ?

ഹൈക്കോടതിയിലെ നിയമനങ്ങള്‍ സംബന്ധിച്ചും ആരെങ്കിലും അന്വേഷണം നടത്തുമോ? ഇതിലും വലിയ സത്യങ്ങള്‍ പുറത്തു വരും. (കൈക്കൂലി കൊടുത്തും കാലു പിടുത്തം നടത്തിയും ജഡ്ജിമാരെ നിയമിക്കുന്ന രീതിയാണ് വര്‍ഷങ്ങളായി ഹൈക്കോടതിയില്‍ എന്ന് കേള്‍ക്കുന്നു)‍. 

ഓരോ വിഷയവും എടുത്തു വാര്‍ത്തയാക്കി ആഘോഷിച്ചു പിന്നെ അവഗണിക്കുന്ന ഇപ്പോഴത്തെ രീതി അഭിലഷണീയമല്ല.
തിരക്ക് പിടിച്ച റിപ്പോര്‍ട്ടിംഗ് വര്‍ക്കുകള്‍ക്കിടയില്‍ ഫോളോ അപ്പ്‌ എളുപ്പമല്ല എന്നറിയാം. എങ്കിലും ജുദീശ്യരിയും പോലീസ് സംവിധാനങ്ങളും അന്വേഷണ ഏജന്‍സികളും സ്വാധീനിക്കപ്പെടുമ്പോള്‍  മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്തം കൂടുകയാണ് എന്നത് മറക്കാതിരിക്കുക.

മാധ്യമ പ്രവര്‍ത്തനത്തില്‍ ഞാന്‍ ഒരു ശിശു അല്ല, വെറും ശി.
അമൃതയില്‍ ബി.സി.ജെ യുടെ സെമി ഫൈനല്‍ കാലം,  ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജില്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനത്തിനിടെ പോലീസ് ASI ഏലിയാസിനെ കൊലപാതകം സംബന്ധിച്ച് നടന്ന വിവാദങ്ങള്‍ കേട്ടടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു.. അതിലെ പോലീസ് പീടനങ്ങള്‍ക്ക് ഇരയായ ബിജു നേരിട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം എന്ന് കരുതിയാണ് ഞാന്‍ അന്വേഷണം തുടങ്ങുന്നത്, കേസ് കോട്ടയം /ചങ്ങനാശേരി കോടതിയില്‍ പുരോഗമിക്കുകയായിരുന്നു.
ഞാന്‍ അന്വേഷണം തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എനിക്കൊരു ക്ലൂ കിട്ടി, പ്രധാന സാക്ഷിയായ പോലീസുകാര്‍ കോടതിയില്‍ മൊഴി മാറ്റി.
ഞാന്‍ ആറു ദിവസം മെനക്കെട്ടു കോടതിയില്‍ പോയിരുന്നു മൊഴി തിരുത്തിയ രേഖകള്‍ സംഘടിപ്പിച്ചു...
അമൃത ടി.വി അന്നത്തെ ടോപ്‌ ടെന്‍ ന്യൂസില്‍ എക്സ്ക്ലൂസീവ് ആയി വാര്‍ത്ത‍ പുറത്തു വിട്ടു. ഒരുപക്ഷെ അമൃത ചാനലിനു അതിന്റെ ചരിത്രത്തില്‍ ഏറ്റവും മൈലേജ് ഉണ്ടാക്കിക്കൊടുത്ത വാര്‍ത്തകളില്‍ ഒന്ന്.. പിറ്റേന്ന് മനോരമയും മറ്റു മാധ്യമങ്ങളും ഏറ്റു പിടിച്ചു.. കോടിയേരി അന്നത്തെ DYSP യെ സസ്പെന്ഡ് ചെയ്തു...
മനോരമയുടെ തട്ടകത്തില്‍ നടന്ന സംഭവം/കേസ്. ഓപ്പണ്‍ കോടതിയില്‍ മൊഴി മാറ്റല്‍  നടന്നതിനു ശേഷം നാല് ദിവസം  കഴിഞ്ഞാണ് ഞാന്‍ അറിയുന്നത് , അതിനും ഒരാഴ്ച കഴിഞ്ഞാണ് മൊഴി വാര്‍ത്തയാവുന്നത് എന്ന് ഓര്‍ക്കണം.
ആറു ചാനലുകളും പത്തു(?) പത്രങ്ങളും റിപ്പോര്‍ട്ടര്‍മാരെ വെച്ചിരിക്കുന്ന സ്ഥലമാണ് കോട്ടയം., ഒരു വിവാദ വിഷയത്തിലെ ഫോളോ അപ്പ്‌ ഇല്ലായ്മയാണ് ഈ വാര്‍ത്ത ഒരു സിറ്റിസന്‍ ജെര്‍ണലിസ്റിന് ചെയ്യേണ്ട സ്ഥിതി ഉണ്ടാക്കിയത്. ഈ സംഭവം വിവാദ വിഷയങ്ങളില്‍ ഫോളോ-അപ്പ്‌ ഇല്ലായ്മയ്ക്ക് ഉത്തമ ഉദാഹരണംആണ്.

മാധ്യമ ലോകത്ത് ഇപ്പോഴും CJ കള്‍ക്ക് / ഫ്രീലാന്‍സ് കാര്‍ക്കു സാധ്യത ഏറെയാണ്‌.

ഒരു കാലത്ത് കേരളത്തെ പിടിച്ചുലച്ച ഒരു കേസിന്റെ വാദം ഇപ്പോള്‍ കോടതിയില്‍ നടക്കുകയാണ്. കോടിക്കണക്കിനു രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടതാണ് കേസ്. പ്രതികള്‍ സമൂഹത്തില്‍ വലിയ പിടിപാടും പണവും ഉള്ളവരാണ്. എന്നാല്‍ പ്രമുഖരായ മാഫിയ നേതാക്കളും രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടും കൂടി സാക്ഷികളെ കൂറ് മാറ്റിച്ചും മൊഴികള്‍ തിരുത്തിയും അന്വേഷണം അട്ടിമറിച്ചും എന്തിനേറെ, കേസ് കേള്‍ക്കുന്ന ജഡ്ജിയെ കൈക്കൂലിയോ ബന്ധമോ ഉപയോഗിച്ച് സ്വാധീനിച്ചും കേസ് അട്ടിമറിക്കുകയാണ്...
കോടികളാണ് കേസ് അട്ടിമറിക്കാന്‍ പോലും കൈക്കൂലിയായി മറിയുന്നത്...
(ഈ വിഷയം ഉടന്‍ തന്നെ പുറം ലോകം അറിയും, ബന്ധപ്പെട്ട തെളിവുകള്‍ പല നല്ല ഉന്നതരുടെയും കൈകളില്‍ എത്തിക്കഴിഞ്ഞു.
പക്ഷെ, അത് മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുമോ എന്ന് സംശയമാണ്. നെറ്റില്‍ വന്നേക്കും
)

ഐസ്ക്രീം കേസില്‍ ഉണ്ടായിരിക്കുന്നതുപോലെ തന്നെ സംഭവങ്ങള്‍ ആണ് ഈ കേസിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്,
മറ്റെല്ലാം മറന്നു ചാനലുകള്‍  ഐസ്ക്രീം കേസിന് പിറകെ പോവുമ്പോള്‍ ഇത്തരം നൂറു കേസുകള്‍ ആണ് വാര്തയാവാതെ പോവുന്നത്.
അതും ഫോളോ അപ്പ്‌ ഇല്ലാത്തതിനാല്‍ ..
കഴിയുമെങ്കില്‍ ഞാന്‍ പറയുന്ന ഈ വാര്‍ത്ത മാധ്യമങ്ങള്‍ കണ്ടു പിടിക്കട്ടെ.
ഒരാഴ്ച കാത്തിരുന്നാല്‍ ഞാന്‍ തന്നെ പറയാം. :-)