Wednesday, November 30, 2011

മുല്ലപ്പെരിയാര്‍ : കേന്ദ്ര പഠന റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍ , റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തി.

 കഴിഞ്ഞ ഒരു പതിറ്റാണ്ടായി പുകയുന്ന വിഷയമാണ് മുല്ലപ്പെരിയാര്‍ ഡാമും അ­തിന്റെ സുരക്ഷയും. പിന്നെ, എന്താണീ വിഷയം പെട്ടെന്ന് ചൂട് പിടിച്ചതും ഇപ്പോള്‍ പൊട്ടിത്തെറിക്കുന്നതും? ഡാമിന്റെ ബലക്ഷയം സംബന്ധിച്ച റൂര്‍ക്കി ഐ.ഐ.ടി യുടെ 2009 ലെ കണ്ടെത്തലിനു ശേഷവും ആരും ഇത്ര വൈകാരികമായി പ്രതികരിച്ചിരു­ന്നില്ല. ഇടുക്കിയിലും മറ്റും ഉണ്ടായ തുടര്‍ചലനങ്ങള്‍ മാത്രമാണോ ഇപ്പോഴത്തെ ആശങ്കയ്ക്ക് അടിസ്ഥാനം? അ­ല്ലെ­ന്നാ­ണ് ഞാന്‍ ന­ടത്തി­യ ചെറിയ അ­ന്വേ­ഷ­ണ­ത്തില്‍ വ്യ­ക്ത­മാ­യ­ത്.  


സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ നിര്‍ദേശപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സെന്‍ട്രല്‍ സോയില്‍ ആന്റ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്‌­റ്റേഷന്‍ കഴിഞ്ഞ മാര്‍ച്ച് 15 മുതല്‍ മെയ് വരെ വിദൂര നിയന്ത്രിത ജലാന്തര്‍വാഹനം ഉപയോഗിച്ച് നടത്തിയ പരിശോധ­ന­യില്‍ ഡാ­ം ഇ­പ്പോള്‍ നില്‍­ക്കുന്ന­ത് ഏ­റ്റവും അ­പ­ക­ട­ക­രമാ­യ സ്ഥി­തി­യി­ലാ­ണെ­ന്ന് ചൂ­ണ്ടി­ക്കാ­ണി­ക്കുന്നു.

പഠ­നം ന­ടത്തി­യ സം­ഘ­ത്തില്‍­പ്പെട്ട അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതി അം­ഗമാ­യ റി­ട്ട ചീ­ഫ് എ­ഞ്ചി­നീ­യര്‍ എം ശ­ശി­ധ­രന്‍ ഈ വി­ഷ­യ­ത്തി­ന്റെ ഗൗ­ര­വ­ത്തെ­ക്കു­റിച്ച് ജ­ല­വി­ഭ­വ­മന്ത്രി പി.ജെ ജോ­സ­ഫി­നു ഒരു റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ച്ചിരുന്നു. ആ രഹസ്യ റി­പ്പോര്‍­ട്ടി­ന്റെ കോ­പ്പി എനിക്ക് ല­ഭി­ച്ചി­ട്ടുണ്ട്.


2011 മാര്‍ച്ച്, ഏ­പ്രില്‍ മാസങ്ങളില്‍ നടന്ന പരിശോ­ധ­ന­യെ­ക്കു­റി­ച്ച് ജൂണ്‍ 13 നാ­ണ് ശ­ശി­ധ­രന്‍ റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ച്ച­ത്. പഠന റിപ്പോര്‍ട്ട് സുപ്രീംകോടതി ഉന്നതാധികാര സമിതി ഔദ്യോഗികമായി പ്രസിദ്ധീകരിക്കും മുന്‍പ് പൊതുജനങ്ങളുടെ അറിവിലേക്കായി സമര്‍പ്പിക്കുന്നത് നിയമപരമായി നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ കരുതി പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് താനിപ്പോള്‍ കേരളത്തെ ഇതെല്ലാം അറിയിക്കുന്നത് എന്ന് ഈ റിപ്പോര്‍ട്ടിന്‍റെ ആമുഖമായി പറയുന്നു. എ­ന്നാല്‍ ഏ­റ്റ­വും അ­ത്ഭു­ത­ക­രമാ­യ കാര്യം മുല്ല­പ്പെ­രി­യാര്‍ അ­ണ­ക്കെ­ട്ടി­ന്റെ അ­പ­ക­ടാ­വ­സ്ഥ­യെ­ക്കു­റി­ച്ച് ശാ­സ്­ത്രീ­യ­മാ­യി പഠി­ച്ച് നല്‍കി­യ റി­പ്പോര്‍­ട്ടിന്‍­മേല്‍ സര്‍­ക്കാര്‍ നാളിതുവരെ ഒ­രു ന­ട­പ­ടി­യെ­ടു­മെ­ടു­ത്തി­ല്ലെ­ന്ന­താണ്. ഇ­ങ്ങിനെ­യൊ­രു റി­പ്പോര്‍­ട്ടി­നെ­ക്കു­റി­ച്ച് പോലും സര്‍­ക്കാര്‍ ഇ­തുവ­രെ മി­ണ്ടി­യി­ട്ടില്ല. ഇ­ന്ന് തി­രു­വ­ന­ന്ത­പുര­ത്ത് മ­ന്ത്രിസ­ഭാ യോ­ഗ തീ­രു­മാ­നം വി­ശ­ദീ­ക­രിക്ക­വെ മാ­ധ്യ­പ്ര­വര്‍­ത്തകര്‍ ഈ റി­പ്പോര്‍­ട്ടി­നെ­ക്കു­റി­ച്ച് ചോ­ദി­ച്ചെ­ങ്കിലും മു­ഖ്യ­മ­ന്ത്രി ചിരിച്ചുകൊണ്ട് ഒ­ഴി­ഞ്ഞു­മാ­റു­ക­യാ­യി­രുന്നു.
                      ഡാമിന്റെ ബലക്ഷയം സംബന്ധിച്ച ഗുരുത­ര­മാ­യ ക­ണ്ടെ­ത്ത­ലാ­ണ് ശ­ശി­ധ­രന്‍ നല്‍കി­യ റി­പ്പോര്‍­ട്ടി­ലു­ള്ളത്. ഡാ­മി­ന്റെ മു­ഴു­നീ­ള­ത്തില്‍ (1200 അടി) വലിയ വിള്ളല്‍ കാണപ്പെ­ട്ടു­വെ­ന്ന് റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. വെറും രണ്ടടി മാത്രം വീതിയുള്ള ഭാഗങ്ങളും ഡാമിന്റെ ഭിത്തിയില്‍ ഉണ്ട്. ഈ ഭാഗങ്ങളില്‍ സുര്‍ക്കി മിശ്രിതം പാടേ ഒലിച്ചു പോയി, ഭിത്തി ദ്രവിച്ച നിലയിലാ­ണ് ഡാ­മിന്റെ അടിഭാഗം. ഒരു ഭൂകമ്പം ഉണ്ടായാല്‍ ഏതു നിമിഷവും തകരാവുന്ന അവസ്ഥയില്‍ . ജലനിരപ്പില്‍ നിന്നും 119.7 അടി ആഴത്തില്‍ വരെയേ ക്യാമറയ്ക്ക് പോകാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും അതിനു താഴെ കട്ടിയുള്ള ചെളി ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.   





  2011 ജൂണ്‍ 13ന് സംസ്ഥാന ജലവിഭവ മന്ത്രിക്കു നല്‍കിയ റിപ്പോര്‍­ട്ട് പഠ­ന­ത്തി­നായി ആശ്രയിക്കുന്നത് പരിശോധനാ ചിത്രങ്ങളെയും സ്കാനിംഗ് ചിത്രങ്ങളെയുമാണ്. സ്ഥിതി ഇത്രയും ദുര്ബ്ബലമാകയാലും ഇതിന് മുന്‍പ് തമിഴ്നാട് പല റിപ്പോര്‍ട്ടുകളും വളച്ചോടിച്ചതിനാലും കേരളം ഈ വിഷയത്തില്‍ അടിയന്തിരമായി രാഷ്ട്രീയമായോ നിയമപരമായോ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 


                              1200 അടി നീളമുള്ള ഡാമിന്റെ മുഴുവന്‍ നീളത്തിലും വിള്ള­ലു­ണ്ടെ­ന്ന് റി­പ്പോര്‍­ട്ടില്‍ പ­റ­യുന്നു. 95 മുതല്‍ 106 വരെ അടി ഉയരത്തില്‍ ഒന്നര മുതല്‍ മൂന്നര വരെ അടി വീതിയിലാണിത്. ചിലയിടത്ത് കല്ലുകള്‍ ഇളകി പുറത്തേക്ക് തള്ളിയിരി­ക്കു­ക­യാണ്. മറ്റു ചിലയിടത്ത് വന്‍ ദ്വാരങ്ങളാണുള്ളത്. 1979 ­ 81 കാലയളവില്‍ നടത്തിയ കോണ്‍ക്രീറ്റ് ക്യാപ്പിങ്ങും കേബിള്‍ ആങ്കറിങ്ങും ബലപ്പെടുത്തലിനു പകരം ബലക്ഷയമാണ് ഡാമിനുണ്ടാക്കിയതെന്നും ബലപ്പെടുത്തല്‍ ജോലികള്‍ മൂലം ഓരോ അടിയിലും 21.75 ടണ്‍ ഭാരം വെച്ചാണ് കൂടിയതെന്നും ഇവ സൃഷ്ടിച്ച മര്‍ദമാണ് വിള്ളലിന് കാരണമെന്നും എം. ശശിധരന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.  ഡാമിന്റെ ബലക്ഷയത്തെ സംബന്ധിച്ച് ഇത്രയും ആധികാരിക തെളിവുകള്‍ കിട്ടിയതിനാല്‍ തമിഴ്നാടിന്റെ വാദങ്ങള്‍ പൊളിക്കാനും കഴിയുമെന്നാണ് നിയമവിദഗ്ദ്ധരും പറയുന്നത്.
       ഡാമിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ റിക്ടര്‍ സ്‌­കെയിലില്‍ 4 ന് മുകളില്‍ ഉണ്ടാകാവുന്ന ഭൂചലനം ഡാമിന് ഗുരുതര ഭീഷണിയാണെന്നും പരാമര്‍ശമുണ്ട്. ജൂലായ് 26 ന് 3.8 ഉം നവംബര്‍ 18ന് 3.4ഉം തീവ്രതയുള്ള ഭൂചലനങ്ങളാണ് ഇടുക്കിയിലുണ്ടായത്. ഇത് മുല്ലപ്പെരിയാര്‍ ഡാമില്‍ പുതിയ വിള്ളലും ചോര്‍ച്ചയും സൃഷ്ടിച്ചിട്ടുണ്ട്. റിക്ടര്‍ സ്‌­കെയിലില്‍ 6.5 വരെയുള്ള ഭൂചലനം ഇടുക്കി ജില്ലയില്‍ പ്രതീക്ഷിക്കാമെന്ന് സെസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായി വ്യക്തമാക്കിയിട്ടുണ്ട്. ജൂലായ് 26ന് ശേഷം മുല്ലപ്പെരിയാറിന്റെ സമീപപ്രദേശങ്ങളില്‍ 22 തവണ ഭൂചലനമുണ്ടായി. ഇവ തുടര്‍ ചലനങ്ങളല്ല, സ്വതന്ത്ര ചലനങ്ങളാണെന്നും കൂടുതല്‍ ശക്തിയോടെ വീണ്ടും ഉണ്ടാകാമെന്നുമാണ് സെസ് മേധാവിയുടെ വിലയിരുത്തല്‍. അപ്പോഴെല്ലാം ഈ റിപ്പോര്‍ട്ട് മന്ത്രി.പി.ജെ ജോസഫിന്റെ ഫയലില്‍ ഉറങ്ങുകയായിരുന്നു.
 
മുല്ല­പ്പെ­രി­യാ­റി­ന്റെ സു­ര­ക്ഷ എത്രമാത്രം അപകടത്തിലാണ് എന്ന് ശാസ്ത്രീയമായി തെ­ളി­യി­ക്കു­ന്ന റി­പ്പോര്‍­ട്ട് ലഭിച്ചിട്ടും ആ­റ് മാ­സ­ക്കാ­ലം സര്‍­ക്കാര്‍ തി­രിഞ്ഞു­നോ­ക്കി­യി­ല്ലെ­ന്ന­താ­ണ് ഏ­റെ അ­ത്ഭു­ത­കരം. 'അതിവേഗം ബഹുദൂരം' എന്ന മുദ്രാവാക്യവുമായി ഭരണത്തില്‍ ഏറിയ സര്‍ക്കാരാണ് ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാന്‍ അഞ്ച് മാസം വൈകിയത് എന്നത് സര്‍ക്കാരിന്റെ, പ്രത്യേകിച്ച് ജലവിഭവ വകുപ്പ് മന്ത്രിയായ പി. ജെ ജോസഫിന്റെ ഗൌരവമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. തുടര്‍ ഭൂചലനം സൃഷ്ടിച്ച ഭീതി മൂലം നാട്ടുകാര്‍ സമരവുമായി രംഗത്തിറങ്ങിയ ശേഷമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത് എന്നത് മുഖ്യധാരാ മാധ്യമങ്ങളും പറയുന്നില്ല.  
                        ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 35 ലക്ഷത്തോളം ആളുകളുടെ ജീവനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു വിഷയം, തന്‍റെ ജോലിയെപ്പോലും ബാധിക്കുമായിരുന്നിട്ടും എം.ശശിധരന്‍ എന്ന ഉദ്യോഗസ്ഥന്‍ പൊതു താല്‍പ്പര്യം മുന്‍നിര്‍ത്തി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും  ആ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാതെ കുറ്റകരമായ അലംഭാവം കാണിച്ച സര്‍ക്കാരിന്‍റെ ആ വീഴ്ചയ്ക്ക് ആരാണ് ജനങ്ങളോട് മറുപടി പറയുക? ഈ ഭീഷണി നിലനില്‍ക്കുമ്പോള്‍ ജൂലൈ,ആഗസ്റ്റ്‌, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സര്‍ക്കാര്‍ എന്തു ചെയ്യുകയായിരുന്നു? ബാലകൃഷ്ണപിള്ളയെ എങ്ങനെ പുറത്തിറക്കാം,  ചട്ടവിരുദ്ധമായി എങ്ങനെ നിര്‍മ്മല്‍ മാധവിനു സീറ്റ് നല്‍കാം, എങ്ങനെ കൂടുതല്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാം, രാധാകൃഷ്ണ പിള്ളമാരെ എങ്ങനെ സംരക്ഷിക്കാം, ടോമിന്‍ തച്ചങ്കരിയെ എങ്ങനെ തിരിച്ചെടുക്കാം എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്തുകയായിരുന്നു എന്നാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാകില്ല. 'ജനസമ്പര്‍ക്ക യാത്ര'യുടെ പേരില്‍ വില്ലേജ് ഓഫീസറുടെ വരെ ജോലിഏറ്റെടുത്തു ചെയ്യുന്ന ഉമ്മന്‍ചാണ്ടി, ഒരു സംസ്ഥാനത്തെത്തന്നെ ദോഷകരമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ പണി ആരാണ് ചെയ്യേണ്ടത് എന്നതിന്‌ മറുപടി പറഞ്ഞേ തീരൂ.  

                      UDF സര്‍ക്കാരിന്‍റെ, വ്യക്തിപരമായി പി.ജെ ജോസഫിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായ ഈ അലംഭാവം മലയാളിക്ക് ഒരു കാലവും പൊറുക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഇടതായാലും വലതായാലും, ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവന്‍ പോകുന്ന വിഷയങ്ങളില്‍പ്പോലും അലംഭാവം കാണിക്കുന്ന ഇത്തരം രാഷ്ട്രീയ നേതൃത്വത്തെയാണോ നാം നമ്മുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നത് എന്ന് മലയാളി ഇനിയെങ്കിലും ചിന്തിക്കണം.

Monday, November 21, 2011

BRAI ബില്‍ : കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു തിരിച്ചടിയോ?



ബയോ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (BRAI) ബില്‍ എന്ന പേരില്‍ ഒരു ബില്‍ നവംബര്‍ 22 പാര്‍ലമെന്‍റ് മുന്‍പാകെ അവതരിപ്പിക്കാന്‍ പോകുകയാണ്. ജനിതകമാറ്റം അടക്കമുള്ള ജനിതക പരീക്ഷണങ്ങള്‍ സംബന്ധിച്ച നിയന്ത്രണം ലക്ഷ്യമിട്ടാണ് ബില്‍ അവതരിപ്പിക്കുന്നത്‌ എന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം. എന്നാല്‍ ഈ ബില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് തന്നേ ഇതിന്‍റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. കോണ്ഗ്രസ്, ബി.ജേ.പി, ഇടതുപക്ഷം അടക്കം പാര്‍ട്ടി ഭേദമന്യേ അംഗങ്ങള്‍ ഈ ബില്ലിന്റെ അവതരണത്തെ എതിര്‍ത്തതിനെ തുടര്‍ന്നു അവതരണം മാറ്റി വെച്ചിരുന്നു. അതാണ് ഇപ്പോള്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

ജനിതക മാറ്റം സംബന്ധിച്ച പരീക്ഷണങ്ങളും അവയുടെ ഉപയോഗവും ഇപ്പോള്‍ പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലാണ്. ഈ ബില്‍ നിയമമാകുന്നതോടെ അതിന്‍റെ നിയന്ത്രണം പൂര്‍ണ്ണമായും ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലാകും. ഈ ബില്‍ അവതരിപ്പിക്കുന്നത്‌ തന്നേ നിയമവിരുദ്ധമായി ആണ് എന്നതാണ് പ്രധാന എതിര്‍പ്പ്. ഇപ്പോള്‍ പരിസ്ഥിതി,കൃഷി,ആരോഗ്യ മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള ഒരു വിഷയത്തില്‍ എങ്ങനെയാണു ശാസ്ത്ര-സാങ്കേതിക മന്ത്രാലയം ഒരു ബില്‍ കൊണ്ടുവരുന്നത് എന്നത് തന്നേ ഇതിന്‍റെ സാധുത ചോദ്യം ചെയ്യുന്നു.

ശാസ്ത്ര സാങ്കേതിക മന്ത്രാലയം എന്നാല്‍ ഇത്തരം പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മന്ത്രാലയമാണ്. അവരെ നിയന്ത്രണം ഏല്‍പ്പിക്കുന്നത് നൈതികമായി ശരിയല്ല. വനമേഖലയില്‍ നടക്കുന്ന ഖനനം പോലുള്ള പ്രവര്‍ത്തികളുടെ നിയന്ത്രണം വ്യവസായ വകുപ്പിനെ ഏല്‍പ്പിക്കും പോലുള്ള ഒരു മണ്ടത്തരം ആകുമിത്. പ്രൊമോഷനും നിയന്ത്രണവും ഒരിക്കലും ഒരുമിച്ചു ചേരുന്ന രണ്ട് സംഗതികളല്ല.

മറ്റൊരു പ്രധാന പ്രശ്നം, ഇത് സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നു കയറുന്നു എന്നതാണ്. സെക്ഷന്‍ രണ്ടില്‍ ഇങ്ങനെ പറയുന്നു
"It is hereby declared that it is expedient in the public interest that the Union take under its control the regulation of organisms, products and processes of modern biotechnology."

നേരത്തെ സംസ്ഥാനങ്ങളുടെ അധികാരം മാനിച്ചുകൊണ്ട്, ജനിതക പരീക്ഷണങ്ങള്‍ മണ്ണില്‍ നടത്തണോ വേണ്ടയോ എന്ന് അതതു സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാം എന്ന് കേന്ദ്രസര്‍ക്കാര്‍ (പരിസ്ഥിതി മന്ത്രാലയം) വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ബീഹാര്‍, കേരളം തുടങ്ങിയ 11 സംസ്ഥാനങ്ങള്‍ ജനിതക വിമുക്തമായി പ്രഖ്യാപിക്കപ്പെടുകയും അത് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു.
ജനിതക വിളകള്‍ സംസ്ഥാനത്ത് പരീക്ഷിക്കണോ വേണ്ടയോ എന്ന തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അത് നടക്കട്ടെ. എന്നാല്‍ അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അധികാരം വേണമെന്ന കാര്യത്തില്‍ തര്‍ക്കം ഉണ്ടാവാന്‍ സാധ്യതയില്ല. ഈ ബില്ലോട് കൂടി സംസ്ഥാനങ്ങള്‍ക്ക് അത്തരം വിവേചന അധികാരങ്ങള്‍ നഷ്ടപ്പെടുകയാണ്. ഇത് സംസ്ഥാനത്തിന്‍റെ അധികാരതില്‍ കേന്ദ്രം കടന്നു കയറുന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഫെഡറല്‍ ജനാധിപത്യ സ്വഭാവത്തിന് തന്നേ ഇത് അപകടകരമാണ്.


മറ്റൊരു പ്രധാന കാര്യം, ഈ പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുന്ന അതോറിറ്റിയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കും എന്നതാണ്. ബി.ടി വഴുതന സംബന്ധിച്ച മുഴുവന്‍ വിവാദവും ഉണ്ടായത്, വിവരാവകാശനിയമം വഴി പുറത്തു വന്ന രേഖകള്‍ അടിസ്ഥാനപ്പെടുത്തി ആണെന്നതിനാല്‍, ഇത്തരം വിഷയങ്ങളില്‍ സുതാര്യത ഉറപ്പ് വരുത്താനും പൊതുജന ആശങ്ക അകറ്റാനും വിവരാവകാശ നിയമത്തെ മറികടക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇതിന് പിന്നില്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ ആണ്. അതും എതിര്‍ക്കപ്പെടെണ്ടതാണ്.

നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ ഈ ബില്‍ അവതരിപ്പിക്കുന്നതിനെ തന്നേ പാര്‍ട്ടി ഭേദമന്യേ അംഗങ്ങള്‍ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. സി.പി.എം , ബി.ജേ.പി, ആര്‍.ജേ.ഡി എന്നിവയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഈ ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു അഭിപ്രായം പറഞ്ഞു. അത് സ്വാഗതാര്‍ഹാമാണ്. എന്നാല്‍ കേരളത്തെ ബാധിക്കുന്ന പ്രശ്നത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ബോധിപ്പിക്കാന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഉള്ള മുഖ്യമന്ത്രിയും മന്ത്രിമാരും ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ല എന്നാണ് കരുതുന്നത്.

ബില്ലിലെ വ്യവസ്ഥകളെ എതിര്‍ക്കുക എന്നതിന്‌ പകരം, ഈ ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തെ തന്നേ എതിര്‍ക്കേണ്ടതുണ്ട് എന്നാണ് എനിക്ക്‌ തോന്നുന്നത്. പല തരത്തിലും ഇത് സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമാണ്. ജനിതകമാറ്റത്തെ അനുകൂലിക്കുന്നവര്‍ പോലും ഇതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ യോജിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ എം.പി മാരും ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങക്ക്
ഡ്രാഫ്റ്റ് ബില്‍ http://dbtindia.nic.in/Draft%20NBR%20Act_%2028may2008.pdf
ക്രിട്ടിസിസം http://indiagminfo.org/?page_id=82.


.

Thursday, October 27, 2011

എന്‍ഡോസള്‍ഫാന്‍; കേന്ദ്ര നിലപാട് അറിയില്ലെന്ന് കൃഷിമന്ത്രി


      എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതായി സംസ്ഥാന സര്‍ക്കാരിന് അറിവില്ലെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍. അതിനാല്‍ ആ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ എന്ന ചോദ്യത്തിന് കൃഷിമന്ത്രി മറുപടിയും പറഞ്ഞില്ല. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി. ശ്രീ. ഇ ചന്ദ്രശേഖരന്‍, വി.എസ് സുനില്‍ കുമാര്‍ , കെ.രാജു, ഇ.എസ് ബിനിമോള്‍ എന്നീ എം.എല്‍.എ മാര്‍ ചോദിച്ച നക്ഷത്ര ചിഹ്നമുള്ള ചോദ്യം 579 നു മറുപടി പറഞ്ഞുകൊണ്ടാണ് മന്ത്രി എന്‍ഡോസള്‍ഫാന്‍ കേസില്‍ കേന്ദ്രനിലപാടിനെതിരെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന കാര്യം പരസ്യമായി സമ്മതിച്ചത്.
 

                               "എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതായി അറിവുണ്ടോ, എങ്കില്‍ ഈ നിലപാടിനെതിരെ കേരള സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ" എന്നതായിരുന്നു ചോദ്യം. "കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരില്‍ ലഭ്യമല്ല". എന്നാണ് മറുപടിയായി കൃഷിമന്ത്രി കെ.പി മോഹനന്‍ സഭയെ അറിയിച്ചത്. ഇത് ഉമ്മന്‍ചാണ്ടി നേരത്തെ പ്രഖ്യാപിച്ച നിലപാടുകള്‍ക്ക് വിരുദ്ധമാണ്. കേന്ദ്ര കൃഷിമന്ത്രാലയം എന്‍ഡോസള്‍ഫാന് അനുകൂലമായ സത്യവാങ്ങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതിനെതിരെ അന്ന് തന്നേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്‌ വന്നിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രകൃഷി മന്ത്രാലയം എടുത്ത നിലപാടിനോടുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് ഉമ്മന്‍ചാണ്ടി അന്ന് പ്രസ്താവിച്ചിരുന്നു. ഇത്രയും ഗുരുതരമായ വിഷയങ്ങളില്‍പ്പോലും പ്രസ്താവനകള്‍ അല്ലാതെ സര്‍ക്കാര്‍ നടപടി ഒന്നും ഉണ്ടാവുന്നില്ലെന്ന സത്യമാണ് ഇതോടെ വെളിച്ചത്തു വന്നിരിക്കുന്നത്.

                        സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും എതിര്‍കക്ഷികള്‍ ആണ്. സംസ്ഥാന താല്‍പ്പര്യത്തിനു വിരുദ്ധമായി കേന്ദ്ര കൃഷിമന്ത്രാലയം കോടതിക്ക് നല്‍കിയ സത്യവാങ്ങ്മൂലത്തിന്റെ കോപ്പി പോലും സര്‍ക്കാര്‍ എടുത്തിട്ടില്ല എന്നത് കേസ് നടപ്പിലെ നിരുത്തരവാദിത്തമാണ് വെളിവാക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച കേസ് ദുര്‍ബ്ബലപ്പെടുത്തുന്നു എന്ന വാദം ഇരകളും മുന്നോട്ടു വെച്ചിരുന്നു. അത് ശരിവെക്കുന്നതാണ് ഇപ്പോള്‍ കൃഷിമന്ത്രിയുടെ പ്രസ്താവന. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച പുതിയ കമ്മറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് കൃഷിമന്ത്രി. 

Saturday, October 22, 2011

തിരുവഞ്ചൂരിന്റേതു പാഴ്വാക്ക്, ഭൂപരിഷ്കരണ നിയമം UDF അട്ടിമറിച്ചു



തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുന്ന നയം നിയമസഭയില്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു.  ഭൂപരിഷ്കരണനിയമ പ്രകാരമുള്ള ഭൂമിയുടെ ഉയര്‍ന്ന പരിധിയില്‍നിന്ന് കശുമാവിന്‍ തോട്ടങ്ങളെ ഒഴിവാക്കുന്നതും  സംസ്ഥാനത്തെ തോട്ടങ്ങളില്‍ തോട്ടഭൂമിയുടെ അഞ്ച് ശതമാനം വരെ ടൂറിസം ആവശ്യങ്ങള്‍ക്കായി റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്നതുമാണ് പുതിയ നയം. ഫലത്തില്‍ തോട്ടങ്ങളെ ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിക്കൊണ്ട് തുണ്ടുവല്‍ക്കരിക്കാനുള്ള നയമാണ് യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 18 നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം റവന്യൂ മന്ത്രി നിയമസഭയില്‍ നടത്തിയതെന്നാണ്‌ രേഖകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നയംമാറ്റം സംബന്ധിച്ച് പുതിയ നിയമഭേദഗതി കൊണ്ടുവരുന്നതിന് പകരം പിന്‍വാതിലിലൂടെ പുതിയ നയം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാവുകയാണ്. തോട്ട ഭൂമിയില്‍ ടൂറിസം അനുവദിക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ ശ്രീ.പി.കെ ഗുരുദാസനും മൂന്ന് എം.എല്‍.എ മാരും ചോദിച്ച ചോദ്യത്തിന് മറുപടി പറയവേയാണ് സര്‍ക്കാരിന്‍റെ നയംമാറ്റം റവന്യൂ മന്ത്രി ഔദ്യോഗികമായി സഭയെ അറിയിച്ചത്. "തോട്ടങ്ങളുടെ മൊത്തം വിസ്തീര്‍ണത്തിന്റെ അഞ്ചുശതമാനത്തില്‍ കവിയാത്ത ഭൂമി ഉദ്യാനകൃഷി, വാനിലകൃഷി, ഔഷധ സസ്യകൃഷി, മറ്റു വിനോദസഞ്ചാര പദ്ധതിയില്‍പ്പെടുത്തി റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ അനുവദിച്ചിട്ടുണ്ട്" എന്നാണ് മന്ത്രി നല്‍കുന്ന മറുപടി. ഈ ആവശ്യത്തിലേക്ക് തോട്ടമുടമകളുടെ കയ്യില്‍ നിന്നും അപേക്ഷകള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കുന്നു. 


   
           ഈ നിയമഭേദഗതി സംബന്ധിച്ച് ധനമന്ത്രി കെ.എം മാണി നേരത്തെ തന്‍റെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ ഭരണ-പ്രതിപക്ഷത്തെ എം.എല്‍.എ മാര്‍ ഇതിനെ പരസ്യമായി എതിര്‍ത്തിരുന്നു. റവന്യൂ വകുപ്പിന്‍റെ നയത്തില്‍ ധനമന്ത്രി കൈകടത്തി എന്നാരോപിച്ച് റവന്യൂമന്ത്രി തന്നേ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതായി പോലും വാര്‍ത്തകള്‍ വന്നിരുന്നു. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വി.ഡി സതീശന്‍, ടി.എന്‍ പ്രതാപന്‍ എന്നീ ഭരണകക്ഷി എം.എല്‍.എ മാരും നിയമസഭയില്‍ ഈ തീരുമാനത്തെ എതിര്‍ത്തു. അന്ന് നിയമസഭയില്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ, ധനമന്ത്രിയുടെ നിലപാടിനെ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തള്ളിപ്പറഞ്ഞിരുന്നു. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്തു പ്രതിപക്ഷത്തിന്റെ കൂടി സമവായത്തോടെയേ ഇത് സംബന്ധിച്ച ഭേദഗതി ഉണ്ടാവൂ എന്നാണ് അന്ന് നിയമസഭയ്ക്ക് റവന്യൂമന്ത്രി നല്‍കിയ ഉറപ്പ്. എന്നാല്‍ മൂന്ന് മാസം പിന്നിട്ടപ്പോള്‍ , ഒരു ചര്‍ച്ചയുമില്ലാതെ നിയമഭേദഗതി പോലുമില്ലാതെ കെ.എം.മാണി പറഞ്ഞ നയങ്ങള്‍ സര്‍ക്കാര്‍ നയമായി പ്രഖ്യാപിക്കുകയാണ് റവന്യൂമന്ത്രി ചെയ്തിരിക്കുന്നത്. സമവായം സംബന്ധിച്ച് നിയമസഭയ്ക്ക് തിരുവഞ്ചൂര്‍ നല്‍കിയ ഉറപ്പാണ് ഇതോടെ പാഴായത്. മുന്നണിയിലോ പാര്‍ട്ടിയിലോ ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല എന്നാണു ഭരണപക്ഷ എം.എല്‍ .എ മാര്‍ പറയുന്നത്.


        
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് സര്‍ക്കാരിന്‍റെ ഈ നയം മാറ്റം. ഇതോടെ കശുമാവ് അധികമായി വളരുന്ന സ്ഥലങ്ങളില്‍ പരിധിയില്ലാതെ ഭൂമി വാങ്ങിക്കൂട്ടാന്‍ ആര്‍ക്കും കഴിയും. മാത്രമല്ല, തോട്ടങ്ങളില്‍ ടൂറിസത്തിനായി റിസോര്‍ട്ടുകള്‍ പണിയാമെന്ന നിയമം വഴി തോട്ടങ്ങള്‍ തുണ്ടുവല്‍ക്കരിക്കപ്പെടുകയും അത് ആയിരക്കണക്കിന് ഏക്കറിലെ കൃഷി കുറയ്ക്കുകയും ചെയ്യും.  സംസ്ഥാനത്ത് ത്തോട്ടം എന്ന നിലയില്‍ 4,88,138 ഏക്കര്‍ ഭൂമി നിലവിലുണ്ടെന്ന് അതേ ചോദ്യത്തിന് ഉത്തരമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നുണ്ട്. ഈ നയം മാറ്റത്തോടെ അതിന്‍റെ അഞ്ച് ശതമാനമായ 24000 ല്‍പ്പരം ഏക്കര്‍ ഭൂമി കൃഷിയില്‍നിന്നും മാറ്റാനുള്ള സാധ്യതയാണ് കാണുന്നത്. അതുമാത്രമല്ല, നിലനില്‍ക്കുന്ന നിരവധി കേസുകളില്‍ ഈ നയംമാറ്റം സര്‍ക്കാരിന് ദോഷം ചെയ്യും. മൂന്നാറിലെ നൂറിലേറെ റിസോര്‍ട്ടുകള്‍കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത് അവര്‍ കൃഷിക്കായി നല്‍കിയ ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മ്മിച്ചു ‌ എന്ന കാരണത്താല്‍ ആണ്. നെല്ലിയാമ്പതിയിലെ ആയിരക്കണക്കിന് ഏക്കര്‍ പാട്ടഭൂമിയും ടൂറിസം നടത്തിയതിന്റെ പേരില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. ഈ കേസിലെല്ലാം സര്‍ക്കാര്‍ തോല്‍ക്കാനും പതിനായിരക്കണക്കിനു ഏക്കര്‍ ഭൂമി പൊതുസമൂഹത്തിനു അന്യാധീനപ്പെടാനുമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ നയം വഴിവെക്കുക.

          
മൂന്നാറിലെ ക്ലൌഡ് നയന്‍ റിസോര്‍ട്ടും ഹില്‍ വ്യൂ റിസോര്‍ട്ടും, ഹോളിഡേ ഇന്‍ റിസോര്‍ട്ടും കെ.എം.മാണിയുടെ മകളുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയില്‍ ആണ്. സര്‍ക്കാരിന്‍റെ ഈ നയം മാറ്റത്തോടെ നേരിട്ട് ഗുണം കിട്ടുന്നത് ഇത്തരം അനധികൃത ടൂറിസം ലോബിക്കാണ്. കെ.എം മാണിയുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കു റവന്യൂ മന്ത്രിയും സര്‍ക്കാരും അടിയറവു പറയുന്ന കാഴ്ചയാണ് ഇതോടെ കാണാനാവുന്നത്. ഈ നയവ്യതിയാനത്തോടുകൂടി നിയമസഭയ്ക്ക് റവന്യൂമന്ത്രി നേരത്തെ നല്‍കിയ വാക്ക് പാഴ്വാക്കായതിനാല്‍ വരും ദിവസങ്ങളില്‍ ഈ വിഷയം വലിയ വിവാദങ്ങളിലെക്കാവും സര്‍ക്കാരിനെ നയിക്കുക. 

Friday, October 21, 2011

മോഹന്‍ലാലിന്റെ വീട്ടില്‍ ആനക്കൊമ്പ്: പരിശോധന തീര്‍ന്നിട്ടില്ലെന്നു വനംമന്ത്രി




ആദായ നികുതി വകുപ്പ് നടന്‍ മോഹന്‍ലാലിനെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത് ആനക്കൊമ്പ് ആണോയെന്ന് ഇതുവരെ സ്ഥിരീകരിചിട്ടില്ലെന്നു വനം മന്ത്രി ഗണേഷ് കുമാര്‍ .
നിയമസഭയില്‍ പി.ടി.എ റഹീം എം.എല്‍.എ യുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് വനം മന്ത്രി ഇക്കാര്യം വ്യക്തമാക്കുന്നത്. "മോഹന്‍ ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് പോലെയുള്ള വസ്തുക്കള്‍ കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ട്. അത് യഥാര്‍ത്ഥ ആനക്കൊമ്പ് ആയിരുന്നുവോ എന്നുള്ള വിവരം പരിശോധിച്ച് വരുന്നതേയുള്ളൂ" എന്നാണ് വനം മന്ത്രി നല്‍കുന്ന മറുപടി.  അതില്‍ കേസെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് "യഥാര്‍ത്ഥ ആനക്കൊമ്പാണെന്ന് കണ്ടെത്തുകയും നിയമാനുസൃത രേഖകള്‍ ഇല്ലാതെയാണ് സൂക്ഷിക്കുന്നതെന്നു കാണുകയും ചെയ്‌താല്‍ മാത്രമേ കേസെടുക്കാന്‍ കഴിയുകയുള്ളൂ" എന്നാണ് വനം മന്ത്രി ഗണേഷ് കുമാര്‍ നല്‍കുന്ന മറുപടി.

 



ജൂലൈ 22 നാണ് മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതും ആനക്കൊമ്പ് കണ്ടെടുക്കുകയും ചെയ്തത്. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉണ്ടെങ്കില്‍ കൈവശം വെക്കാമെന്നും ഇല്ലെങ്കില്‍ വനം വകുപ്പിന് കൈമാറി കേസെടുക്കുമെന്നും ആണ് അന്ന് ആദായവകുപ്പു ഉദ്യോഗസ്ഥര്‍ അറിയിച്ചത്. എന്നാല്‍ പിടിച്ചെടുത്തത് ആനക്കൊമ്പ് തന്നെയാണെന്നും തനിക്കു ഒരാള്‍ സമ്മാനിച്ചതാണെന്നും മോഹന്‍ലാല്‍ ഉദ്യോഗസ്ഥര്‍ മുന്‍പാകെ മൊഴി നല്‍കിയാതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത് സംബന്ധിച്ച ലൈസന്‍സ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും വാര്‍ത്തകള്‍ വന്നിരുന്നു. നാളിതുവരെയായി അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും ആദായനികുതി വകുപ്പ് പുറത്തു വിട്ടിട്ടില്ല.


പിടിച്ചെടുത്ത വസ്തു ആനക്കൊമ്പ് തന്നെയാണോ എന്നറിയാന്‍ മൂന്ന് മാസത്തെ പരിശോധനയുടെ ആവശ്യമില്ലെന്നും ഇതുസംബന്ധിച്ച കാര്യങ്ങളില്‍ ഇരു വകുപ്പുകളും ഒളിച്ചു കളിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.

Thursday, October 20, 2011

ഇരകള്‍ക്ക് നേരെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഹിഡന്‍ ക്യാമറ വേട്ട !!!


പ്രതികളെ മാത്രം വേട്ടയാടിയിരുന്ന ഹിഡന്‍ ക്യാമറ ഇതാ ഇരകളെയും വേട്ടയാടി തുടങ്ങിയിരിക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ അഭിമാനപുരസ്സരം കാഴ്ചവെക്കുന്നു...
കോഴിക്കോട് ഐസ്ക്രീം കേസിലെ ഇരകളായി (?) ആത്മഹത്യ ചെയ്ത രണ്ട് പെണ്‍കുട്ടികളുടെ വീട്ടുകാരെ ഹിഡന്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യം റിപ്പോര്‍ട്ടര്‍ ചാനലില്‍ ഇന്നലെ മുതല്‍ തുടര്‍ച്ചയായി കാണിക്കുന്നു. ദാ ഇതെഴുതുന്ന നിമിഷവും അത് തന്നെയാണ് ചാനലിന്റെ ചൂടുള്ള, പലവുരു ആവര്‍ത്തിക്കുന്ന ദൃശ്യം. 

                       പലേ കാരണങ്ങളാലും വര്‍ഷങ്ങളായി സമൂഹത്തില്‍ നിന്നും  അകന്നു കഴിയുകയായിരുന്നു ഈ ഇരകള്‍ . എന്തിനാണവര്‍ സമൂഹത്തില്‍ നിന്നും അകന്നു ജീവിക്കുന്നതെന്ന് അന്വേഷിക്കുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും നല്ല മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ആ സത്യങ്ങള്‍ പുറം ലോകം അറിയേണ്ടതാനെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍, അവരെ തേടിപ്പിടിച്ചു സമ്മതമില്ലാതെ വീഡിയോ എടുത്തു അത് മുഖം പോലും മാസ്ക് ചെയ്യാതെ കൊടുക്കുന്നത് എവിടത്തെ മാധ്യമ ധര്‍മ്മമാണ് സാര്‍? റിപ്പോര്‍ട്ടറോട് ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ വിശ്വസിച്ചു പറയുന്ന കാര്യങ്ങള്‍ ആണ് അവരുടെ സമ്മതമില്ലാതെ നിങ്ങള്‍ സംപ്രേഷണം ചെയ്തിരിക്കുന്നത്.

  ഇതേക്കുറിച്ച് നികേഷ് കുമാര്‍ തന്റെ ഗൂഗിള്‍ പ്ലസ് അക്കൌണ്ടില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.  
"ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടവരാരും ക്യാമറക്കു മുമ്പില്‍ വരാന്‍ തയ്യാറായിരുന്നില്ല. അതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ടര്‍ ഒളിക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തീരുമാനിച്ചത്." എന്ന്. അതായത് ഈ വീഡിയോ അവരുടെ സമ്മതമില്ലാതെ, ഇഷ്ടത്തിന് വിരുദ്ധമായി, ചാനല്‍ തീരുമാനിച്ചു പോയി ഷൂട്ട്‌ ചെയ്തതാണെന്ന് ചാനലുടമ സമ്മതിക്കുന്നു. ഇരകള്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് ലോകം കേള്‍ക്കാന്‍ കാര്യങ്ങള്‍ പറയുന്നില്ലെങ്കില്‍ ചാനല്‍ ഒളിക്യാമറയില്‍ അവരെ കുടുക്കുമെന്നാണോ ഇതിലൂടെ നികേഷ് കുമാര്‍ എല്ലാ ഇരകള്‍ക്കും നല്‍കുന്ന സന്ദേശം?. എന്ത് പറയണം എന്ത് പറയാതിരിക്കണം എന്ന അവകാശമൊന്നും അവര്‍ക്കും ഇല്ലേ?   ഇതാണോ 'റിപ്പോര്‍ട്ടര്‍' ചാനല്‍ തുടങ്ങുമ്പോള്‍ നികേഷ് കുമാര്‍ പറഞ്ഞ മാധ്യമ ധര്‍മ്മം? ഏതു മലയാളിക്കും മൊബൈല്‍ ഉപയോഗിച്ച് ഇത്തരം വാര്‍ത്തകള്‍ അയച്ചു തരാമെന്നാണോ ഇനി നാമതിനെ വായിചെടുക്കേണ്ടത്?


ഈ സമൂഹത്തില്‍ പങ്കെടുത്തു ജീവിക്കാനുള്ള അവരുടെ അവകാശത്തിന്റെ അതേ നിലയിലുള്ള അവകാശമാണ് സ്വകാര്യതയുമായി ജീവിക്കാന്‍ അവര്‍ക്കുള്ളത്. ഭരണഘടന ആ വ്യക്തികള്‍ക്ക് അനുവദിക്കുന്ന സ്വകാര്യതാ അവകാശത്തോളമേ വരൂ ചാനലുകളുടെ മാധ്യമ അവകാശവും. പരസ്പരം ബഹുമാനിച്ചു അതിര്‍വരമ്പുകള്‍ സൂക്ഷിക്കുംപോഴാണ് ജനാധിപത്യം പുലരുക.


ബാലകൃഷ്ണപിള്ളയെയോ അതുപോലെ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെയോ ഹിഡന്‍ ക്യാമറയില്‍ കുടുക്കുന്നത് / അവരുടെ ടെലഫോണ്‍ റിക്കാര്‍ഡ് ചെയ്തു സംപ്രേഷണം ചെയ്യുന്നതിലെ സാംഗത്യം മനസിലാക്കാം. ഒരാളുടെ സ്വകാര്യതയെ ഭഞ്ജിക്കുന്ന ഹിഡന്‍ ക്യാമറ എന്ന 'തെറ്റ്' 'ശരി'യാവുന്നത് അതിന്‍റെ ഉപയോഗം അതിലും വലിയ തെറ്റുകള്‍ പുറത്തു കൊണ്ടുവരാന്‍ ഉപയോഗിക്കുമ്പോള്‍ ആണ്. അതും തെറ്റ് ചെയ്തവരുടെ നേരെ.  ഇതിന് മുന്‍പും പല ചാനലുകളും പലര്‍ക്കുമെതിരെ ഹിഡന്‍ ക്യാമറകള്‍ ഉപയോഗിക്കുകയും , സാധാരണ രീതിയില്‍ തുറന്നു പറയാത്ത, തുറന്നു കാട്ടാത്ത  സത്യങ്ങള്‍ ജനങ്ങള്‍ക്ക്‌ മുന്‍പാകെ തുറന്നു കാട്ടുകയും ചെയ്തിട്ടുണ്ട്. അഭിനന്ദനാര്‍ഹമാണ് അത്തരം ശ്രമങ്ങള്‍ .
                           എന്നാല്‍ ഇരകളോട് അതേ സമീപനമാണോ വേണ്ടത്?? ഒന്നും പരസ്യമായി പറയാനില്ലാത്തവരെ അവരറിയാതെ വീഡിയോവില്‍ പിടിക്കുന്നതും അത് വാര്ത്തയാക്കുന്നതും തെറ്റായ മാധ്യമ നിലപാടെന്ന് റിപ്പോര്‍ട്ടര്‍ ചാനലിനോട് വിനയപൂര്‍വ്വം പറയട്ടെ. അവര്‍ പറഞ്ഞ കാര്യങ്ങള്‍ മലയാളി അറിയേണ്ടതാനെന്നു നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ റിപ്പോര്‍ട്ടറുടെ  വാചകങ്ങളില്‍ അത് പറയാവുന്നതാണ്. അതിനാണ് റിപ്പോര്‍ട്ടര്‍ . നാളെ അതിന്‍റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടാല്‍, അത് തെളിയിക്കാനുള്ള തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് സര്‍ക്കാരിനെ വെല്ലുവിളിക്കാം, കോടതിക്ക് കൈമാറാം.. അല്ലാതെ, ഇരകളെ ഹിഡന്‍ ക്യാമറയില്‍ കുരുക്കിയല്ല വാര്‍ത്തകള്‍ മെനയേണ്ടത്. ഒരു മനുഷ്യന് മറ്റൊരു മനുഷ്യന് മേലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് ഇത്തരം ഹിഡന്‍ ക്യാമറാ ദുരുപയോഗങ്ങള്‍. അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന ഇമ്പാക്റ്റ് ഒരാള്‍ക്കും നല്ലതാവില്ല.

മത്സരത്തിന്‍റെ  ഭാഗമായാവണം, ഇതാ ഇന്ത്യാവിഷനും ആ വാര്‍ത്ത സംപ്രേഷണം ചെയ്തു തുടങ്ങി. ഹിഡന്‍ ക്യാമറാ ദൃശ്യങ്ങള്‍ക്കൊപ്പം ഇരകളെ ഫോണ്‍ വിളിച്ചു റിക്കാര്‍ഡ് ചെയ്തത് കേള്പ്പിച്ചാണ് ഇന്ത്യാവിഷന്‍ ഈ പണി ചെയ്യുന്നത്.. "ഇനി മാധ്യമ പ്രവര്‍ത്തകരോട് വിശ്വസിച്ചു ഒന്നും പറയാന്‍ പറ്റില്ലല്ലോ" എന്ന് ബെര്‍ളി പണ്ട് ചോദിച്ച ചോദ്യം ഇപ്പോള്‍ ശരിയാവുകയാണോ??


ഈ വാര്‍ത്ത അറിഞ്ഞിട്ടും , "ഇരകള്‍ക്ക് സ്വമേധയാ ഒന്നും പറയാനില്ലെങ്കില്‍ ഹിഡന്‍ ക്യാമറ ഉപയോഗിച്ച് അവരുടെ വാര്‍ത്ത കൊടുക്കില്ല" എന്ന മാതൃകാപരമായ നിലപാടാണ് ഏഷ്യാനെറ്റ് ന്യൂസ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഞാന്‍ അറിഞ്ഞത്. ശരിയെങ്കില്‍, നികേഷ് കുമാറും എം.പി ബഷീറും അത് കണ്ടു പഠിക്കേണ്ടതാണ്.

ചിത്രങ്ങള്‍ക്ക് കടപ്പാട് : 1, 2, 3

Wednesday, October 19, 2011

മുഖ്യമന്ത്രിക്കും അനോണിയോ?




"അയ്യോ, ഞാന്‍ പറഞ്ഞതാണെന്ന് പറഞ്ഞു കൊടുക്കല്ലേ, എന്നെ ഉപദ്രവിക്കല്ലേ.... "  ഒന്ന് രണ്ടാഴ്ചയ്ക്കു മുന്‍പ് ബാലകൃഷ്ണ പിള്ള റിപ്പോര്‍ട്ടര്‍ ചാനലിനോട് കെഞ്ചുന്നത് നാം കേട്ടതാണ്. ഒരാള്‍ നിയമലംഘനം നടത്തിയിട്ട് അത് മറച്ചു പിടിക്കാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറയുമ്പോള്‍ അതനുസരിക്കേണ്ട ബാധ്യത മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടോ എന്ന ചോദ്യം പലരും ഉന്നയിച്ചു കേട്ടു. ഒരാള്‍ 'ഓഫ് ദി റിക്കാര്‍ഡ്' ആയി പറയുന്ന കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്താമോ എന്ന ചോദ്യവും ആ വിവാദത്തില്‍ ഉന്നയിച്ചു കേട്ടു. ഇതെല്ലാം ഉണ്ടാവുന്നത് ഒരാള്‍ അങ്ങനെ പറഞ്ഞോ ഇല്ലയോ എന്ന് പൊതുജനം അറിയരുത് എന്ന ഉദ്ദേശത്തിലാണ്. നാളെ 'മാധ്യമസൃഷ്ടി' എന്ന ന്യായം പറഞ്ഞു തടി തപ്പാനാണ്.

                       പിള്ളയുടെ അതേ ശ്രുതിയിലും താളത്തിലും അതേ 'സംഗതി' സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും ഉയരുമ്പോള്‍ നാം അത്ഭുതപ്പെടും !! അതും ഈ വിവാദങ്ങള്‍ ഉണ്ടായി അതേ ആഴ്ച, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ ഔദ്യോഗിക പത്രക്കുറിപ്പിലും മാധ്യമങ്ങളോട് സമാനമായ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത് കാണുക. ബാലകൃഷ്ണപിള്ളയ്ക്ക് സങ്കീര്‍ണ്ണമായ എട്ടു രോഗങ്ങള്‍ ഉണ്ടെന്നും, അതിനാലാണ് ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തതെന്നും മറ്റും പറയുന്ന പത്രക്കുറിപ്പില്‍ പിള്ള റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിച്ചത് സംബന്ധിച്ച ആഭ്യന്തര വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയെന്നും അതില്‍ തുടര്‍നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നുമാണ് വെളിപ്പെടുത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറങ്ങിയ പത്രക്കുറിപ്പിന്റെ തുടക്കത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു "ദയവായി ഇത് ഔദ്യോഗിക പത്രക്കുറിപ്പായി പ്രസിദ്ധീകരിക്കരുത്" !!! മുഖ്യമന്ത്രിയുടെ ഔദ്യോഗിക പത്രക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റില്‍ ഇതും നല്കിയിരിക്കുന്നു.

                                    വിചിത്രമായ ഒരാവശ്യമാണ് ഇത്. സര്‍ക്കാര്‍ പണം മുടക്കി സര്‍ക്കാരിന്റെ കാര്യം പറയാന്‍ ഇറക്കുന്ന പത്രക്കുറിപ്പില്‍ 'ഔദ്യോഗികം ആയി പ്രസിധീകരിക്കരുതെ'ന്നു പറയുന്നതിന്റെ യുക്തി എന്താണ്?? ആഭ്യന്തര വകുപ്പിന്‍റെ റിപ്പോര്‍ട്ട് കിട്ടിയെന്നു മാധ്യമാപ്രവര്തകരോട് പറഞ്ഞ മുഖ്യമന്ത്രി അതിനുമേല്‍ നടപടിയെടുക്കുമോ എന്ന ചോദ്യങ്ങളോട് ഒഴിഞ്ഞു മാറിയിരുന്നു. എന്നാല്‍ തിരികെ അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഒന്നുമില്ലാതെ തനിക്കു പറയാനുള്ളത് തന്‍റെ പേരിലല്ലാതെ പുറത്തു വരാന്‍ ചാണ്ടിക്കുഞ്ഞ് കാണിക്കുന്ന പൂഴിക്കടകനാണ് ഇത്തരം 'തറ' നമ്പരുകള്‍ . നാളെ നിഷേധിക്കാവുന്ന പ്രസ്താവനകള്‍ .

        ഈ നമ്പര്‍ ഫലം കണ്ടോ? പിറ്റേന്ന് 'മാതൃഭൂമി' എങ്ങനെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തതെന്ന് നോക്കുക. ഉമ്മന്‍ചാണ്ടി  പറഞ്ഞത് വള്ളിപുള്ളി വ്യത്യാസമില്ലാതെ അതേപടി മാതൃഭൂമി പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇത് മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പാണെന്ന സത്യം അവര്‍ വിഴുങ്ങി.. തിരുവായ്ക്കെതിര്‍വാ ഉണ്ടോ? (മനോരമ എങ്ങനെ കൊടുത്തോ ആവോ!) പത്രക്കുറിപ്പല്ല , മാതൃഭൂമി ലേഖകന്‍ കണ്ടെത്തിയ സത്യം എന്ന നിലയ്ക്കാണ് വാര്‍ത്ത വരുന്നത്. ചാണ്ടി ആഗ്രഹിച്ചതും മാധ്യമങ്ങള്‍ നല്കിയതും...... പക്ഷെ ആ പത്രക്കുറിപ്പ് അപ്പടി ഇന്റര്‍നെറ്റില്‍ സ്വന്തം വെബ്സൈറ്റില്‍ ഇടാനുള്ള മണ്ടത്തരം മുഖ്യമന്ത്രിക്ക് ഉണ്ടായി.  


ഇതാ പത്രക്കുറിപ്പുകള്‍ സംബന്ധിച്ച്  പുതിയ വിവാദങ്ങളും ഉയരുന്നുണ്ട്. ഒരു മുഖ്യമന്ത്രി തന്‍റെ ഓഫീസിനെ രാഷ്ട്രീയക്കളിയുടെ ചീഞ്ഞ അടവുകള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അതിനു മിണ്ടാതെ കൂട്ടു നില്‍ക്കുന്നതാണോ മാധ്യമ പ്രവര്‍ത്തനം? എന്തുകൊണ്ടാണ് ഇത്തരം മര്യാദകേടിനെ ഒരു മാധ്യമവും , മാധ്യമ പ്രവര്‍ത്തകനും തള്ളിപ്പറയാത്തത്? ചുരുങ്ങിയപക്ഷം അത് അപ്പടി വാര്‍ത്തയായി കൊടുക്കാതെയെങ്കിലും ഇരിക്കാത്തത്‌? ഔദ്യോഗികമായും അല്ലാതെയും അനോണിയായും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഗൌരവമായ വിഷയങ്ങളില്‍ പത്രക്കുറിപ്പുകള്‍ ഇറങ്ങാമോ? നാലാം തൂണുകള്‍ ഇത് കാണേണ്ടിയിരിക്കുന്നു. പ്രതികരിക്കേണ്ടിയും.